വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!
Showing posts with label ഓര്‍മ്മക്കുറിപ്പ്. Show all posts
Showing posts with label ഓര്‍മ്മക്കുറിപ്പ്. Show all posts

ഓർമയിലെ ഖുർഷിദ് ഹസൻ

"പ്രവാസം ഒരു ശിക്ഷയാണ്
സ്വയം തീർക്കുന്ന തടവറ
പ്രിയപ്പെട്ടവരുടെ സന്തോഷത്തിനായി
സ്വപ്നങ്ങള്‍ ഹൃദയത്തില്‍ ചിതയൊരുക്കി എരിച്ചടക്കുന്നവനാണ് പ്രവാസി"
ഖുർഷിദ് ഭായിയെ ഞാന്‍ കാണുന്നത് വർഷങ്ങൾക്ക് മുൻപാണ്
റിയാദിൽ വെച്ച്
മാർക്കറ്റിൽ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങാൻ വേണ്ടി ടാക്സി കാത്തു നിൽക്കുമ്പോഴാണ്
എങ്ങോട്ടാ പോവേണ്ടതെന്നും ചോദിച്ചു അയാള്‍ വന്നത്
ഒരു അസ്സല്‍ ബംഗാളി , വേഷത്തിലും ഭാവത്തിലും
ഉച്ചവെയിലിന്റെ കാഠിന്യം കാരണം കൂടുതല്‍ ഒന്നും ചോദിക്കാതെ പോകേണ്ട സ്ഥലം പറഞ്ഞു.
കള്ള ടാക്സി ഓടിക്കുന്നവർ നഗരത്തില്‍ ഒരുപാട് ഉണ്ട് കൂട്ടത്തില്‍ മലയാളികളെയും കണ്ടിട്ടുണ്ട്, തുച്ഛവരുമാനത്തിൽ നിന്ന് ഒരു നേരിയ രക്ഷ അങ്ങനെ  ഉള്ളവരില്‍ ഒരാള്‍ മാത്രം  എന്ന എന്റെ  ചിന്തയെ മാറ്റി മറിക്കുന്നതായിരുന്നു അദ്ദേഹവുമായുള്ള പരിചയപ്പെടൽ.
 അതൊരു തുടക്കമായിരുന്നു,
പിന്നീട് അദ്ദേഹമായി ഞങ്ങളുടെ സാരഥി,
ഖുർഷിദ് ഹസൻ എന്ന ബംഗ്ലാദേശുകാരൻ!!
കൂടുതലും അദ്ദേഹത്തിന്റെ വേഷം സൗദികളുടെ വെള്ള കുർത്തയാണ്
അതിന്റെ വെളുത്ത നിറം മങ്ങി മണ്ണു നിറമായിട്ടുണ്ട്' നീണ്ട വെള്ള താടി പറ്റെ വെട്ടിയ മീശ തലയില്‍ ഒരു തൊപ്പി ചെറിയ മനുഷ്യന്‍ !!
 സംസാരിക്കുമ്പോൾ ഹിന്ദിയും അറബിയും ബംഗ്ലയും കൂടിക്കലരും
സംസാരത്തിനിടെ തമാശ ഇല്ലെങ്കില്‍ പോലും പൊട്ടിച്ചിരിക്കും
സൗദി അറേബ്യ യില്‍ എത്ര വർഷമായി എന്ന എന്റെ ചോദ്യത്തിന് തിരിച്ച് ഒരു ചോദ്യം ചോദിച്ചു അദ്ദേഹം
എത്ര വയസ്സായി . . ?
ഞാന്‍ എന്റെ പ്രായം പറഞ്ഞപ്പോള്‍ വെളുക്കെ പൊട്ടിച്ചിരിച്ചു
പിന്നെ പറഞ്ഞു
നിങ്ങള്‍ ജനിക്കുന്നതിനു മുൻപെ ഞാന്‍ ഇവിടെയുണ്ട്  പണ്ട് ഉംറയ്ക്കുള്ള വിസയിൽ വന്നിറങ്ങി പിന്നെ ജോലിക്കു കയറി  ഒന്നും രണ്ടുമല്ല മുപ്പത്തി ആറ് വർഷം കഴിഞ്ഞു ഇവിടെ "
മുപ്പത്തി ആറ് വർഷം !!
ജീവിതത്തിന്റെ പകുതിയില്‍ അധികം.
നാട്ടില്‍ പോയിട്ട് ഇപ്പോള്‍ എത്ര വർഷമായി എന്നായി എന്റെ ചോദ്യം
ആ മനുഷ്യന്‍ കുറെ സമയം ചിരിച്ചു
പിന്നെ മുൻപിലെ നീണ്ട പാതയിലേക്ക് മിഴിയയച്ചു പതിയെ പറഞ്ഞു
അത്രയും വർഷമായി ഞാനിവിടെ മുപ്പത്തി ആറ് വർഷത്തിനിടെ ഒരിക്കല്‍ പോലും പോയിട്ടില്ല  ...!!
വല്ലാത്തൊരു നിശബ്ദത പരന്ന പോലെ തോന്നി
ജന്മ നാടും സ്വന്തക്കാരെയും വിട്ട്  ഇത്രയും കാലം ഓർക്കാൻ കൂടി വയ്യ
 "അപ്പോള്‍ വീട്ടുകാരൊക്കെ "
ഖുർഷിദ് ഭായി ദീർഘമായി ഒന്നു നിശ്വസിച്ചു പിന്നെ വെറുതെ ചിരിച്ചു
എല്ലാ മനോവ്യഥകളും അതില്‍ അലിയിച്ചു കളയാനെന്ന പോലെ
പിന്നെ പറഞ്ഞു തുടങ്ങി
സ്വന്തമായി അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ബംഗ്ലാദേശ് പാക്കിസ്ഥാൻ വിമോചന യുദ്ധം നടന്ന
1971ൽ പാക്കിസ്ഥാനിൽ നിന്ന് ഞങ്ങള്‍ ബംഗ്ലാദേശിൽ എത്തുന്നത്  അന്നത്തെ സമരത്തില്‍ അച്ചനും പങ്കാളിയായിരുന്നു  പാക്കിസ്ഥാൻ പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചതാണ് അദ്ദേഹം, മറ്റു ബന്ധുക്കളൊക്കെ എവിടെ ആണെന്ന് അറിയില്ലായിരുന്നു
കണ്ടെത്താന്‍ ഒരു മാർഗവുംം ഉണ്ടായിരുന്നില്ല
പിന്നെ എങ്ങനെയൊക്കെയോ ജീവിച്ചു
ഞങ്ങള്‍ മാത്രമല്ല ഒരുപാട് പേരുണ്ടായിരുന്നു അനാഥരായവർ
അന്ന് പതിനാലു വയസ്സായിരുന്നു എനിക്ക് എന്തൊക്കെയോ ജോലി ചെയ്തു ജീവിച്ചു , അതിനിടെ ഉംറയ്ക്ക് പോകുന്നതിനെ പറ്റി അറിഞ്ഞത് അങ്ങനെ സ്വരൂപിച്ചുണ്ടാക്കിയ പണം കൊണ്ട്  പതിനെട്ടാമത്തെ വയസ്സിൽ ഇവിടെ എത്തി
തിരിച്ചു പോകണം  ഒരു വീടുണ്ടാക്കി അമ്മക്കൊപ്പം ജീവിക്കണം കല്യാണം കഴിക്കണം ഇതൊക്കെ ആയിരുന്നു സ്വപ്നങ്ങള്‍ അങ്ങനെ മൂന്ന് വർഷങ്ങൾ!! പിന്നെ തിരിച്ചു പോകാനുള്ള വെമ്പലായിരുന്നു അമ്മയെ കാണാനുള്ള മോഹം കലശലായിരുന്നു അമ്മയ്ക്ക് ഞാന്‍ മാത്രമല്ലെ ഉള്ളത് പരസ്പരം കാണാതെ മൂന്ന് വർഷം കഴിഞ്ഞു ഇടയ്ക്ക് എപ്പോഴെങ്കിലും  നാട്ടില്‍ നിന്ന് ആളുകള്‍ വരുമ്പോള്‍ കൊടുത്തു വിടുന്ന എഴുത്തുകൾ ആയിരുന്നു വിശേഷങ്ങള്‍ അറിയാനുള്ള ഏക വഴി
അങ്ങനെ പോകാനുള്ള ഒരുക്കമായിരുന്നു അതിനിടെ ആണ്‌ നാട്ടില്‍ നിന്ന് ഒരാള്‍ വന്നത് എഴുത്തുകളുടെ കൂട്ടത്തില്‍ എനിക്കും ഉണ്ടായിരുന്നു ഒരെണ്ണം
അമ്മയുടെ കത്ത് !!
ആർത്തിയോടെ പൊട്ടിച്ചു വായിക്കാന്‍ തുടങ്ങുമ്പോളറിഞ്ഞു
അമ്മയുടെതല്ല അമ്മയ്ക്ക് വേണ്ടി കത്തെഴുതുന്ന അയൽവാാസിയുടേതാണ് അമ്മ അവരെ കൊണ്ടാണ് എഴുതിക്കാറുള്ളത്
അതായിരുന്നു എന്നെ തേടിയെത്തിയ അവസാനത്തെ കത്ത്
അമ്മ മരിച്ചിട്ട് ഒരു മാസം കഴിഞ്ഞിരുന്നു അതായിരുന്നു ഉള്ളടക്കം
പിന്നെ നാട്ടില്‍ പോകാന്‍ തോന്നിയില്ല
ഇനി ആരുണ്ട് അവിടെ..?
അമ്മ ഇല്ലാത്ത നാടും വീടും ഓർക്കാൻ കൂടി വയ്യായിരുന്നു
ആരുമില്ല അവിടെ  കാത്തിരിക്കാൻ ഇവിടെ നിന്ന് പോകുമ്പോള്‍ സ്വീകരിക്കാന്‍ സന്തോഷിക്കാൻ.
 പിന്നെ കാലം അത് ഒഴുകി കൊണ്ടേ ഇരിക്കുന്നു  ആരെയും കാത്തു നിൽക്കുന്നില്ല അതിന്റെ കുത്തൊഴുക്കിൽ പിടിച്ചു നിൽക്കാൻ പഴുതുകൾ ഒന്നുമില്ല നരകൾ ബാധിച്ചും തൊലി ചുളിഞ്ഞും മാറ്റങ്ങള്‍ ഉണ്ടാക്കി പൊയ്ക്കൊണ്ടേ ഇരിക്കുന്നു ഇനി ജീവിതത്തില്‍ ഒന്നും ഉണ്ടാക്കി എടുക്കാനോ നേടാനോ ഒന്നുമില്ല ഈ ജീവിതം ഇങ്ങനെ കഴിഞ്ഞു പോകണം,
ഇങ്ങനെ ജീവിക്കുമ്പോഴും ഒരു തോന്നലുണ്ട് അവിടെ എന്നെയും കാത്ത് അമ്മ ഉണ്ട് എന്ന തോന്നൽ, അമ്മ ഇല്ല എന്നത് എന്നെ ആരോ പറ്റിക്കാൻ പറഞ്ഞതാവാം  ഒരിക്കല്‍ ഞാന്‍ പോകും അമ്മയുടെ അടുക്കലേക്ക് എന്നൊരു തോന്നൽ അന്ന് കെട്ടിപ്പിടിച്ചു കരഞ്ഞിറങ്ങിയ അതേ പതിനെട്ടു കാരനായിട്ട് ചെല്ലും അമ്മയുടെ മുന്നിലേക്ക് അന്ന് ഞങ്ങള്‍ക്കിടയിലെ കൊഴിഞ്ഞു വീണ വർഷങ്ങൾ ഒന്നുമല്ലാതാവും എന്നൊക്കെ  വെറുതെ തോന്നും.
നിറഞ്ഞു വരുന്ന കണ്ണുകള്‍ ഒളിപ്പിക്കാൻ പണിപ്പെടുുന്നുണ്ടായിരുന്നു  അദ്ദേഹം
സൗദി അറേബ്യയിലെ ഒരുപാട് സ്ഥലങ്ങളില്‍ ജോലി ചെയ്തു നാട്ടുകാരും അല്ലാത്തവരുമായി ഒരുപാട് പേർക്കൊപ്പം ഇവിടെ റിയാദിൽ പതിനൊന്ന് വർഷമായി, വയസ്സായ സൗദിയുടെ ഡ്രൈവര്‍ ആയിരുന്നു അദ്ദേഹം മരിച്ചപ്പോൾ മക്കള്‍ തന്നതാണ് ഈ പഴയ വണ്ടി,  സ്വന്തമായി ഓടിച്ചു തുടങ്ങി ടാക്സി പോലെ
എനിക്ക് കുറഞ്ഞ ചെലവെ ഉള്ളൂ ചെറിയ മുറിയുണ്ട് അതിന്റെ വാടകയും എന്റെ ഭക്ഷണത്തിനും മാസം വേണ്ടത് നാനൂറോ അഞ്ഞൂറോ റിയാൽ.
 ബാക്കി ഉള്ളത് നാട്ടിലെ അനാഥാലയത്തിലേക്ക് അയക്കും ദൈവം സഹായിച്ച് മാസം നാൽപതിനായിരമോ മുപ്പതിനായിരമോ ബംഗ്ലാദേശ് ടാക്ക  സ്വരൂപിച്ച് അയക്കാന്‍ സാധിക്കുന്നുണ്ട്, ആർക്കെങ്കിലും ഉപകാരപ്പെടെട്ടെ ജീവിതം, ഒരുപാട് കുട്ടികള്‍ പഠിക്കുന്നുണ്ട് അവിടെ ആരുമില്ലാത്തവർ എല്ലാവരും ഉണ്ടായിട്ടും അനാഥരായവർ, ഇപ്പോള്‍ എനിക്ക് പേടി  ഉണ്ട്, ഇനി എത്ര കാലം ഞാന്‍ ഇങ്ങനെ ഉണ്ടാവും, ഞാന്‍ അയക്കുന്ന വരുമാനം നിന്നാല്‍ ആ കുഞ്ഞുങ്ങളുടെ കാര്യം വിഷമത്തിലാവും. അതാണ് എന്റെ സങ്കടം.
 റിയാദിൽ നിന്ന് വിട പറയുന്നത് വരെ ഞങ്ങൾക്ക് നല്ലൊരു സഹായി ആയിരുന്നു ആ വലിയ മനുഷ്യന്‍
 ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു
"വേണ്ട നമ്മള്‍ വെറും ചിത്രങ്ങളായി മാത്രം ബാക്കിയാവരുത് മറ്റുള്ളവരുടെ മനസ്സില്‍ നന്മയായി ശേഷിക്കണം അപ്പോള്‍ അവരുടെ പ്രാർത്ഥനയിൽ നമ്മുടെ മുഖവുമുണ്ടാവും"
ഇന്ന് ഖുർഷിദ് ഹസൻ  ഇടയ്ക്കിടെ മറവിയുടെ നിശബ്ദതയെ ഭേദിച്ച് ഒരു പൊട്ടിച്ചിരിയുമായി മനസ്സിലേക്കെത്തും.
                                                              അസീസ് ഈസ . 966 540643971

പെരുന്നാൾ ഓർമകൾ

ഒരു  പെരുന്നാൾ ദിനം കൂടി പടികടന്നെത്തുമ്പോൾ
ഓർമകൾ കണ്ണും ഹൃദയവും  ഈറനണിയിച്ച് കുതിച്ചെത്തുന്നുണ്ട്,
എത്ര വേഗത്തിലാാണ് കാലം ചിറകടിച്ചു പറന്നു പോയത്,
ചെറിയ പെരുന്നാൾ, ആഘോഷം നിറഞ്ഞ രാവും പകലുമായിരുന്നു. ഒത്തു കൂടലിന്റെയും സന്തോഷത്തിന്റെയും
പിന്നീടെപ്പോഴോ വേദനകളുടേതായി  പരിണമിച്ചു പ്രവാസത്തിൽ അതൊരൊറ്റപ്പെടൽ കൂടിയായി, പുത്തനുടുപ്പിന്റെ മയക്കുന്ന ഗന്ധം ഇന്നും നാസികത്തുമ്പിലുണ്ട്,
പെരുന്നാൾ തലേന്ന് ഉപ്പയുടെ വരവും നോക്കിയിരിക്കും ഞങ്ങൾ ,
ആൺകുട്ടികൾക്ക് വെള്ള മുണ്ടും  തുണി വാങ്ങി തൈപ്പിച്ചെടുത്ത ഷർട്ടുമാണ്
വികെസി യുടെ റബ്ബർ ചെരുപ്പും , പെൺകുട്ടികൾക്ക്  പാവാടയും ബ്ലൗസും .
ചിലപ്പോൾ നോമ്പിന് കിട്ടുന്ന പൈസ സ്വരൂപിച്ചു ഞങ്ങൾ തൊപ്പിയും തൂവാലയും , പെങ്ങന്മാർക്കുള്ള മൈലാഞ്ചി വളകൾ മാലകൾ ഒക്കെ വാങ്ങും ..
ഞങ്ങൾ പെരുന്നാൾ ഒരാഘോഷമാക്കി മാറ്റും , ,
ഫജറിന്റെ പൊൻ  വെളിച്ചം മാനത്തു ഉണരും മുൻപേ ഉപ്പ ഉണരും ,
ഉമ്മയും ഇത്താത്ത മാരൊന്നും ഉറങ്ങാറില്ല . പലതരം പലഹാരങ്ങൾ ഉണ്ടാക്കും,  പുലരിക്ക് മുൻപേ തീർക്കണം , പെരുന്നാൾ നിസ്കാരത്തിനു ഉപ്പയും ഞങ്ങൾ ആണ് കുട്ടികളും പുറപ്പെടും മുൻപ് എല്ലാം ഒരുക്കണം ,
ഉപ്പയുടെ ശബ്ദമാണ് ഞങ്ങളെ ഉണർത്താറുള്ളത്,
പുലർവെട്ടം ഉണരാൻ മടിച്ചു നില്പുണ്ടാവും യാത്ര പറയാൻ മനസ്സില്ലാതെ രാത്രിയും ,
 പ്രകൃതി ഇരുൾമൂടി മഞ്ഞിന്റെ ആവരണം ചൂടി നിൽക്കുന്ന തണുത്ത പ്രഭാതത്തിൽ ചേച്ചിമാർ ഞങ്ങളെയും കൂട്ടി കുളക്കടവിലേക്ക് നടക്കും ,
തണുത്ത വെള്ളത്തിൽ മുങ്ങിയെണീക്കുന്ന പൂജാരി ഞങ്ങളെ കണ്ടു വലിയ വായിൽ ചിരിക്കും
ഞങ്ങളുടെ അയൽ വീട് പൂജാരിയുടേതാണ് അദ്ദേഹത്തിന്റെ അടക്കാത്തോട്ടത്തിലാണ് കുളം , കന്നുകാലികളെ കുളിപ്പിച്ചു കറന്നു കുളിക്കാനിറങ്ങുന്നതാണ് പൂജാരി
പെരുന്നാൾ ദിനത്തിലെ ഞങ്ങളുടെ ആദ്യത്തെ അതിഥി അദ്ദേഹവും ഞങ്ങൾ അമ്മ എന്നു വിളിക്കുന്ന പൂജാരിയുടെ ഭാര്യ സരോജാക്കയുമായിരിക്കും,
ഇത്താത്ത ഓരോരുത്തരെയും കുളിപ്പിച്ചു തുവർത്തി കരയ്ക്കു നിർത്തും , പതിവിനു വിപരീതമായി അന്നെല്ലാരും അനുസരണയോടെ നിക്കും , പുത്തനുടുപ്പ്  ഇടാനുള്ളതാണ് ,
വേഷം ധരിച്ചു സുന്ദരക്കുട്ടപ്പന്മാരായി അത്തറും പൂശി പള്ളിയിലേക്ക് ഇറങ്ങാൻ നേരം ഉപ്പ
ഓരോരുത്തരെയും വിളിച്ചു പെരുന്നാൾ കൈനീട്ടം തരും ,
അതിനു മുന്നേ മേശപ്പുറത്തു  വറുത്തതും പൊരിച്ചതുമായി പലതരം പലഹാരങ്ങൾ , എന്തെങ്കിലും തിന്നെന്ന് വരുത്തി എല്ലാവരും ഓട്ടമാണ് പള്ളിയിലേക്ക് ,
കൂട്ടുകാർ കാത്തു നില്പുണ്ടാവും , പുതിയ വേഷങ്ങൾ കാണാൻ , പോരാത്തതിന് അമ്മാവന്മാർ പള്ളി പരിസരത്തു കാണും അവരുടെ കയ്യിൽ നിന്നും കിട്ടും പെരുന്നാൾ പൈസ
ഉച്ചകഴിഞ്ഞു വീട്ടിലെത്തുമ്പോൾ ഉമ്മയും പെങ്ങന്മാരും കുളിക്കാനുള്ള തയ്യാറെടുപ്പിലായിരിക്കും
അവർക്ക് പെരുന്നാൾ വൈകുന്നേരമാണ് ഉച്ച ഭക്ഷണം തയ്യാറാക്കി എല്ലാവരും കഴിച്ചിട്ടേ അടുക്കളയിൽ നിന്നു പോരാനൊക്കൂ ,
അതിനിടെ ഉപ്പയ്ക്ക് അസുഖമായതും മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞതും , കുടുംബത്തിൽ വല്ലാത്തൊരു മൂകത താളം കെട്ടി നിന്നു ,
അടുത്ത വർഷം  റമസാൻ കടന്നു വന്നു തളർന്നൊരു മൗനം ബാക്കിവെച്ചു റമസാനും പെരുന്നാളും വിടവാങ്ങി ആഘോഷങ്ങളില്ലാതെ
ബലിപെരുന്നാൾ  കൂടി യാത്ര പറഞ്ഞു പോവുന്നത് മൂകമായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ,, പുത്തനുടുപ്പോ ചെരുപ്പോ അത്തറിന്റെ മണമോ അതിനു ശേഷം പെരുന്നാളിന്റെ  ആഘോഷമോ ഞങ്ങളിൽ ഇല്ലാതായി,
ആ വർഷം ഉപ്പയും യാത്രയായി , അനാഥത്വം പൂർണമായി ഞങ്ങളെ വിഴുങ്ങി,
പിന്നീട് തറവാടും വിറ്റു പെറുക്കി വേറൊരു ദിക്കിൽ
ഒന്നര പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു അദ്ദേഹം യാത്രായിട്ട്,
അത്രയും  വർഷമായി എല്ലാവരും  ഒത്തു കൂടിയുള്ളൊരു പെരുന്നാൾ ആഘോഷത്തിന്,
ദേശാടനങ്ങൾ ഇന്നും അവസാനിക്കാതെ തുടരുന്നു
അപ്പോഴും യാത്ര പറഞ്ഞു പോവുന്നു പെരുന്നാളുകളും ആഘോഷങ്ങളും
***************
എല്ലാവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ

കത്ത്‌

       ന്നുമുതലാണു  കത്തിനോട്‌ എനിക്ക്‌ ഇത്ര  പ്രിയം  തുടങ്ങിയതെന്നറിഞ്ഞൂട.എന്നായാലും  അന്നു മുതൽ ഇന്നു വരെ  വല്ലാത്തൊരു കൊതിമൂത്ത  പ്രിയമാണതിനോട്‌.അതു കൊണ്ടു തന്നെയാവാം  അതുമായി  ബന്ധപ്പെട്ട  എന്തിനേയും  എനിക്കിഷ്ടമാണു.
         പണ്ട്‌  ഞാൻ  കുഞ്ഞായിരുന്നപ്പോൾ  ഉമ്മാക്ക്‌  എല്ലാ  ആഴ്ച്ചയും  അത്തർ മണമുള്ള  കത്ത്‌ വരുമായിരുന്നു.കാക്കി  കുപ്പായമിട്ട  പോസ്റ്റ്മാന്റെ  പുറത്തു കാലൻ  കുടയും  കയ്യിൽ  കത്തുകളടുക്കിവെച്ച  ബാഗും  കാണുമായിരുന്നു. ഉമ്മാക്ക്‌  കത്ത്‌  കൊടുക്കുന്ന   അൽപ്പം  പ്രായ കൂടുതൽ ഉള്ള  ആ  മീശക്കാരൻ  പോസ്റ്റുമാനേയും എനിക്കിഷ്ടമായിരുന്നു.
      പിന്നീട്‌  അക്ഷരം  പഠിച്ച  ശേഷം  ഉമ്മാന്റെ  കത്തിൽ  എനിക്കായിട്ട്‌  ഒരു കുഞ്ഞു  കത്ത്‌  മടങ്ങി  കിടന്നിരുന്നു.അപ്പോഴാണു  എനിക്കു  മനസ്സിലായത്‌  പോസ്റ്റുമാനല്ല    ഉമ്മാക്ക്‌  കത്തെഴുതിയിരുന്നതെന്ന്.
         അൽപ്പം  കൂടി  മുതിർന്നപ്പോഴും  കത്തിനോട്‌  വല്ലാത്ത  പ്രിയം  തോന്നി.എനിക്ക്‌  സ്വന്തമായി  ആരും  കത്തെഴുതുന്നില്ലല്ലോ.എന്റെ  പേരു  വിളിച്ചു  പോസ്റ്റുമാൻ  കത്ത്‌  തരുന്നില്ലല്ലൊ. ഉമ്മാന്റെ വിശേഷങ്ങൾ  നിറഞ്ഞ  കത്തിൽ  അധിക പറ്റായി  കിടക്കുന്ന  ആ  ചെറിയ  കത്തെന്റെ  കണ്ണിൽ  പിടിക്കാതെയായി .
          അങ്ങനെ ആറാം  ക്ലാസിൽ പഠിക്കുമ്പോൾ  വേനൽകാല അവധി   അരികത്തു  വന്നപ്പോൾ  ഒരു  കൂട്ടുകാരിയോടു  പറഞ്ഞുറപ്പിച്ചു. നമുക്ക്‌  ഇടക്ക്‌  കത്തുകൾ അയക്കം. അഡ്രസ്‌ കൈമാറി.സന്തോഷത്തോടെ  മടങ്ങി. അവധി  തുടങ്ങി  ഒരാഴ്ച ആയപ്പോഴേക്കും ഇൻലന്റ്‌  വാങ്ങി  തരണമെന്നു  പറഞ്ഞു.കര്യകാരണങ്ങൾ  വിശദീകരിച്ചപ്പോൾ  മുതിർന്നവർക്കെല്ലാം  പരമപുഛം.ഒരു  കാര്യം  വിചാരിച്ചാൽ  ഞമ്മളു  പിന്മാറോ.ജഗപൊക  ബഹളമായി.
      ഏ  ഓളെ  ചെങ്ങായ്ച്ചി  പത്തും  തെയ്ഞ്ഞ്‌  നിക്കു ല്ലെ, വിവരറ്യാഞ്ഞിട്ട്‌  ഓക്ക്‌ ഒറക്കം വെരാണ്ടിരിക്കാൻ.വലിയുപ്പ  ചൂടിലാണു.   മറ്റൊരു  മാർഗ്ഗവും  മുന്നിൽ  കാണാഞ്ഞപ്പോൾ  വാ പൊളിച്ചു  കരഞ്ഞു.ഒച്ച  പോയതിനു  മെച്ചം കിട്ടി.ഒരു  സുന്ദര  സുമുഖൻ  ഇൻലന്റുമായാണു  അന്നു വൈകുന്നേരം  വലിയുപ്പ  വന്നത്‌.പിന്നെ  ഒട്ടും  താമസിച്ചില്ല.  നല്ല  വടിവില്ലാത്ത  കയ്യക്ഷരത്തിൽ  എഴുത്തു തുടങ്ങി. പ്രിയപ്പെട്ട  കൂട്ടുകാരിക്ക്‌  അനക്ക്‌  സുഖം    തന്നെയല്ലേ
               എനിക്ക്‌ സുഖമാണു
പിന്നെ  എന്തൊക്കെയുണ്ട്‌  നിന്റെ  വിശേഷങ്ങൾ.വീട്ടിലെല്ലാവർക്കും  സുഖമല്ലേ. എന്റേ  വീട്ടിൽ  എല്ലാവർക്കും  സുഖമാണു.
പടച്ചോനേ  ഇഞ്ഞിപ്പെന്താ എയ്താ.ആകെ  അൽകുൽത്തിന്റെ  അവ്‌ ലും കഞ്ഞി ആയല്ലോ.ഒന്നും കിട്ടുന്നില്ല.
പ്രത്യാകിച്ചൊന്നും  വർത്താനമില്ല.കത്ത്‌  കിട്ടിയാൽ  ഉടനെ  മറുപടി  അയക്കുക.ഞാൻ  കാത്തിരിക്കും.എന്നു എഴുതി  തൽക്കാലം  എഴുത്തു നിർത്തി.  നാളെ യാകട്ടേ  .    വറ്റ്‌ കൊണ്ട്‌ ഒട്ടിച്ചു  മദ്രസയിൽ  പോകുമ്പോൾ  പെട്ടിയിലിടാം.
      അനക്കും  ഓൾക്കും  പെരുത്ത  സൊകാണെങ്കിൽ  പിന്നെന്തിനാടി  മെനെക്കെട്ട്‌  കത്തെയ്തുണു.ഏതോ   കശ്മല  എന്റെ  കത്ത്‌  കട്ടെടുത്തു  വായിച്ചതാണു. ഞാൻ  അലറി  കരഞ്ഞു  കത്ത്‌  തിരികെ  വാങ്ങി.വേറ്റ്ടുത്തു ഒട്ടിച്ചു വെച്ചു  .  പക്ഷേ  പിറ്റേന്നു  മദ്രസയിൽ  പോകുമ്പോൾ  ഇൻലന്റ്‌ എടുക്കാൻ  മറന്നു.അടുത്ത  ദിവസം ആകട്ടെ.
     അന്നു  ഉച്ച  തിരിഞ്ഞു അതാ വരുന്നു  കൂട്ടുകാരിയും   ഉമ്മയും.ഈ വഴി  പോയപ്പോ  ഒന്നു  കേറിയതാണു.അകത്തമ്മമാരിൽ  ചിലർ  മുഖം  പൊത്തിചിരിച്ചത്‌   ഞാൻ  കാണായ്കയല്ല, കണ്ട  ഭാവം  നടിക്കാത്തതാണു.അവർക്കിഞ്ഞി  അതു  മത്യാകും.
     അല്ലെങ്കിപ്പോ  ഇന്നെന്നെ  വരണോ  ഇവർ ക്ക്‌. ഹും     ഏതായാലും  നനഞ്ഞു, ഇനി  കുളിച്ചു  കയറാം.  രണ്ടും  കൽപ്പിച്ചു  കത്തു  നേരിട്ടു കൊടുത്തു.അകത്തമ്മമാർ  പുറത്തിറങ്ങി  വന്നു   പൊട്ടി ചിരിച്ചു.  ആയ്ക്കോട്ടെ  .മറുപടി  വരുമ്പോൾ  എല്ലാരുടെയും  മുഖത്തേക്കൊന്നു  സൂക്ഷിച്ചു നോക്കണം  , ഗമയോടെ തന്നെ.
    പക്ഷേ  ആ കത്തി നു    അവൾ മറുപടി  അയച്ചില്ല. മീശക്കാരൻ  പോസ്റ്റുമാനെ നോക്കി  നിന്നതു  മിച്ചം.നാലാം  ക്ലാസിൽ  നിന്നു  കണ്ണിമാങ്ങയും  ജാതിക്കയും  എത്ര  കൊടുത്തതാണു .മതി  നിർത്തി  .ഇനി അത്തരം അബദ്ധങ്ങളൊന്നും തനിക്ക്‌ സംഭവിക്കില്ല.ഇനി   അവളുടെ  മറുപടി  പ്രതീക്ഷിക്കാനില്ലാഞ്ഞിട്ടും  മദ്രസയിൽ  പോകുമ്പോൾ എന്നും  കരുതുമായിരുന്നു.   ആ  പെട്ടിയിലൊന്നു  കയ്യിട്ട്‌  നോക്കിയാലോ  ഒരുപക്ഷേ  എനിക്കുള്ള  കത്തു അതിലുണ്ടാകും  .
          ഇന്നും  പോസ്റ്റുമാനെ  കാണുമ്പോൾ  ഞാൻ  വെറുതെ  പ്രതീക്ഷിക്കും. ആരെങ്കിലും  വിശേഷങ്ങൾ  കുത്തി  നിറച്ചെഴുതിയ  ഒരു  കത്ത്‌  അദ്ദേഹത്തിന്റെ  കയ്യിൽ   എനിക്കായിട്ടുണ്ടാകാം.
       എവ്വടെ........
-------------------------------------------------ജുവൈരിയാ സലാം-------------------------------------------------------------------

സ്കൂട്ടര്‍


ഭാവിവരനെക്കുറിച്ച് എനിക്ക് ഭയങ്കരമായ  സങ്കല്‍പങ്ങളൊന്നുമുണ്ടായിരുന്നില്ല. കയ്യും കാലുമൊക്കെ യഥാസ്ഥാനത്തുണ്ടാവണം,  തമാശ പറയാനറിയില്ലെങ്കിലും കേട്ടാല്‍ ചിരിക്കണം,(ഇതു നിര്‍ബന്ധമാണ്) ചിട്ട കൊണ്ട് എന്നെ കൊല്ലാന്‍ വരരുത്. വണ്ടി ( വണ്ടി എന്നു പറഞാല്‍ ബൈക്ക്) ഓടിക്കാനറിയല്‍ അഭിലഷണീയം. ഭാവിവരന്‍ വണ്ടി ഓടിച്ചു കാണാനുള്ള ആഗ്രഹം കൊണ്ടൊന്നുമായിരുന്നില്ല എനിക്കതിന്‍റെ പിന്നിലിരുന്നു പോയി ഒന്നട്ടഹസിക്കാനാണ്.  വിവാഹത്തിനു മുമ്പുള്ള സംഭാഷണത്തിനിടക്ക് ഞാനത് സൂത്രത്തില്‍ ചോദിച്ചു മനസ്സിലാക്കി ഒന്നു ഞെട്ടി.

ഉത്തരം ഇങ്ങനെയായിരുന്നു.

വണ്ടി ഓടിക്കാനൊക്കെ അറിയാം സൈക്കിളാണെന്ന് മാത്രം.

സാരമില്ല സൈക്കിളെങ്കി സൈക്കിള്‍ ( ഞാന്‍ സൈക്കിളിന്‍റെ പിന്നില്‍ പോകുന്ന എന്നെ ഒന്നു സങ്കല്‍പിച്ചു, സൂപ്പര്‍)

                                   അങ്ങനെ കല്യാണം കഴിഞ്ഞു.എന്നും സിനിമ കണ്ടില്ലെങ്കില്‍ ഞങ്ങളെ ആരെങ്കിലും തൂക്കിക്കൊല്ലും എന്ന മട്ടില്‍ ഒരു ദിവസം വിടാതെ ഞങ്ങള്‍ തിയേറ്ററിലേക്കോടി.ഒരു രാത്രി പത്തു പത്തരയാവുമ്പൊ ഞങ്ങള്‍ South kalamassery  ബസ്സിറങ്ങും, കുറ്റാകൂരിരുട്ട്, ഓട്ടോറിക്ഷ പോയിട്ട് ഒരു കാളവണ്ടി പോലും സ്റ്റാന്ഡിലുണ്ടാവില്ല.എനിക്കാണെങ്കില്‍ ഒരടി നടക്കുന്നത് ഇഷ്റ്റമല്ല. എന്‍റെ room mate നൂലുപോലത്തെ ജിനു ഉണ്ടപ്പക്ക്രുവായ എന്നെ കല്യാണത്തിനു മുമ്പ് എത്ര ഭീഷണിപ്പെടുത്തിയിട്ടും ഞാനവളുടെ കൂടെ നടക്കാന്‍ പോയിട്ടില്ല. ആ ഞാനാണ്, എത്ര ആലോചന വന്നതാ  ഞാന്‍ പകയോടെ ഷാനുക്കയെ നോക്കും .നടക്കുന്നതില്‍പരം ആനന്ദം വേറെ ഒന്നുമില്ലാത്ത ഷാനുക്ക

ഹമ്പടി അങ്ങനെയെങ്കിലും നീ ഒന്നു നടക്ക് എന്ന മട്ടില്‍ എന്നെയും വലിച്ചുകൊണ്ട് ഒന്നരക്കിലോമീറ്റര്‍ നടന്ന് വീടെത്തും.

                  കല്യാണത്തോടനുബന്ധിച്ചുള്ള ചിലവുകളും സല്‍ക്കാരങ്ങളും നിമിത്തം ഞങ്ങളുടെ (ഞങ്ങളുടെ അല്ല എന്‍റെ) വണ്ടി എന്ന സ്വപ്നം നീണ്ടുപോയി. അതിലുപരി ഷാനുക്കക്ക് വണ്ടിയോട് ഒരു താല്പര്യം വരണ്ടെ, എന്നെ ഫോര്‍ വീലര്‍ പഠിപ്പിക്കുന്നതിനിടയില്‍ two wheeler പഠിപ്പിക്കാന്‍ സാര്‍ ശ്രമിച്ചതാണ്.രണ്ടു ദിവസമെ പഠിപ്പിച്ചുള്ളൂ. mitവണ്ടിയില്‍ ആയിരുന്നു പഠിപ്പിച്ചത്. സാറെന്നെ സ്പീഡ് കുറക്കാന്‍ ഹാന്ഡില്‍ തിരിചാല്‍ മതി എന്നു പറഞ്ഞുകൊണ്ട്  സ്റ്റാര്‍ട്ട് ചെയ്ത് വിടും. ഞാനൊരു പോക്കാണ്. ലുട്ടാപ്പി കുന്തതില്‍ പോകുന്നപോലെ, ഇതിനിടക്ക് നിര്‍ത്തണേ, നിര്‍ത്തണേ... എന്നലറിക്കരഞ്ഞുകൊണ്ട് പലകുറി ഹാന്ഡില്‍ തിരിക്കും, അതോടെ സ്പീഡ് വര്‍ധിച്ച് ഞാനും വണ്ടിയും കൂടെ അവിടെ കിടക്കും. സാറാണെങ്കില്‍ ആ നേരം ഗ്രൌണ്ടില്‍ കിടന്ന് ചിരിച്ച് ചിരിച്ച് കുന്തം മറിയുകയാവും. കിടന്ന കിടപ്പിലുള്ള എന്‍റെ മുഖഭാവം കണ്ടിട്ടാവണം ചിരി നിര്‍ത്തി സാറോടിവരും,

രണ്ടുദിവസം കൂടി ഓടിച്ചാല്‍ ശെരിയാവും

കി കി കീ   എന്ന് സാറിനു പിന്നെയും ചിരിപൊട്ടും.അതോടെ ഞാന്‍ കാറു മാത്രം പഠിച്ചാല്‍ മതി എന്നുറപ്പിച്ചു. നാട്ടുകാര്‍ക്കെന്തു പറ്റിയാലും അവനവനു ഒന്നും പറ്റില്ലല്ലോ.

                   വണ്ടി വാങ്ങാനുള്ള കപ്പാസിറ്റി ഒത്തു വരാത്തതിനാലും ഡ്രൈവിങ് അറിയാത്തതുകൊണ്ടും ഷാനുക്ക ഒരു സൈക്കിള്‍ വാങ്ങി. എനിക്കു കൂടി സൈക്കിള്‍ പഠിക്കണം എന്നു പറഞ്ഞിരുന്നതിനാല്‍ ( ഇനി സൈക്കിളിലൊരു കൈ നോക്കിക്കളയാം)ചെറിയ ലേഡീസ് സൈക്കിളാണ്‍ വാങ്ങിയത്.പൊക്കം കുറവായ ഞാന്‍ അതില്‍ കയറി ഇരുന്നു നോക്കി,

ഇതും വലിയ സൈക്കിളാണല്ലോ

എന്ന് ഗര്‍ജിച്ചു. ഇതിലും ചെറുത് ഇനി അമനു (4 yrs old) പറ്റുന്നതേ ഉള്ളൂ എന്ന് ഷാനുക്ക അമര്‍ഷത്തോടെ (ലേഡീസ് സൈക്കിള്‍ വാങ്ങിയ ദേഷ്യം) തിരിച്ച് ഗര്‍ജിച്ചു , അതോടെ ഞാനടങ്ങി.സൈക്കിള്‍ പഠനം  കാറിനേക്കാളും സ്കൂട്ടറിനേക്കാളും വന്‍പരാജയമായിരുന്നു.ഒരു ദിവസം എന്നെ പഠിപ്പിച്ച് കലി കൊണ്ട ഷാനുക്ക എന്നെയും സൈക്കിളിനെയും എടുത്ത് വലിച്ചെറിഞ്ഞതിനാലും ഭര്‍ത്താക്കന്മാര്‍ എന്ന കണ്‍ട്രീസിന്‍റെ കൂടെ ഒരിക്കലും ഒരു വാഹനവും പഠിക്കരുത്, അവര്‍ നമ്മളെ ആക്ഷേപിക്കും എന്നെ ഉപദേശം മീന മാഡത്തിന്‍റെ കയ്യില്‍ നിന്നു കിട്ടുകയും ചെയ്തതിനാലും ഞാന്‍ പഠനം നിര്‍ത്തി.ഷാനുക്ക ദിവസവും ഓഫീസിലേക്ക് സൈക്കിളില്‍ പോകും , ഇങ്ങനെ വേണം ആരോഗ്യം ഇപ്പൊഴെ സംരക്ഷിക്കണമെന്നു പെനിസിലുപോലത്തെ ഷാനുക്കയെ നോക്കി അപ്പുറത്തെ വീട്ടില്‍ മുറ്റത്ത് 2 ഇന്നോവയുള്ള scientist ഞങ്ങളെ പ്രശംസിക്കും.

അതെ അതെ എന്നു വിനയാന്വിതരായി scientist കണ്‍മുന്നില്‍നിന്ന് മാറുന്ന നിമിഷം ഞങ്ങള്‍ പൊട്ടിച്ചിരിക്കും.

                                  അതിനിടക്ക് ഒരത്ഭുതം സംഭവിച്ചു. രാജാവിനു ബാംഗ്ലൂരില്‍ വെച്ച് നീന്താന്‍ കഴിഞ്ഞപോലെ അളിയന്‍റെ സ്കൂട്ടര്‍ പഠിക്കാന്‍ വേണ്ടി സ്റ്റാര്‍ട്ട് ചെയ്ത ഷാനുക്ക ഒരു പോക്കു പോയി, നാഷണല്‍ ഹൈവെയിലേക്ക് അപ്രത്യക്ഷനായി, ബേജാറായ അളിയന്‍ ഒരു കുടപോലുമെടുക്കാതെ,  ഷാനുക്കയുടെ പിന്നാലെ കുതിച്ചോടിയെങ്കിലും നിരാശനായി വേവാലാതി പൂണ്ട് ഒരു 20 മിനിറ്റിനുള്ളില്‍ തിരിച്ചെത്തി. ഏകദേശം ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ എടീ എനിക്ക് വണ്ടി ഓടിക്കാനറിയാം എന്നലറിക്കൊണ്ട് ഷാനുക്കയും തിരിച്ചെത്തി.അതോടെ ഷാനുക്കക്ക് സ്കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹം മുളപൊട്ടി, ഉടന്‍ 22000 രൂപ കൊടുത്ത് ഒരു second hand Activa വാങ്ങി. അന്ന് ആ വണ്ടിയുടെ പിന്നില്‍ യാത്ര ചെയ്ത് ഞാന്‍ കൃതാര്‍ത്ഥയാവുകയും ഇത്രയും ലാഭത്തില്‍ നമുക്ക് ഒരു വണ്ടി കിട്ടിയല്ലോ,

എന്താണു ദാസാ ഈ ബുദ്ധി മുന്നെ തോന്നാതിരുന്നത് എന്നു പരസ്പരം പ്രശംസിക്കുകയും ചെയ്തു.

                      ഏകദേശം ഒരാഴ്ചക്കുള്ളില്‍ തന്നെ activa യുടെ പൊട്ടും പൊടിയുമൊക്കെ ഇളകാന്‍ തുടങ്ങി. ഒരു ദിവസം ടെറസിന്‍റെ മുകളില്‍ നിന്ന് ഡ്രെസ്സ് ഉണക്കാനിടുകയായിരുന്ന എന്‍റെ സഹോദരി എടീ അതാ ഷാനൂ എന്നു പറഞ്ഞ് എന്നെ അലറിവിളിച്ചു. എന്തത്യാപത്താണാവോ എന്നു വിചാരിച്ചു കൊണ്ട് ഞാന്‍ ടെറസ്സിലേക്കോടി. ഷാനുക്ക ഒരു വളവു തിരിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് വരുന്ന രംഗമാണ് ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

വലിഞ്ഞു മുറുകിയിരിക്കുന്ന മുഖം, വില്ലുപോലെയുള്ള പുരികം, കത്തുന്ന കണ്ണുകള്‍,

പറക്കുന്ന വണ്ടി, ഞങ്ങള്‍ പട പട ഇടിക്കുന്ന ഹ്രുദയത്തോടെ ആ കാഴ്ച നോക്കിനിന്നു. വണ്ടി മിന്നല്‍ പോലെ വളവു തിരിഞ്ഞ് വീടിന്‍റെ ഗേറ്റ് കടന്ന്(ഗേറ്റ് അടക്കാറില്ല) പോര്‍ച്ചിലെക്കു കുതിക്കുന്നു. പെട്ടെന്നൊരു ശബ്ദം. ഞങ്ങള്‍ ഡ്രെസ്സൊക്കെ അവിടെയിട്ട് താഴേക്കോടി. ഷാനുക്ക ഒരു സര്‍ക്കസ്സുകാരനെപ്പോലെ  അവിടെയുള്ള അമന്‍റെ കളിപ്പാട്ടങ്ങളും മറ്റു സാമഗ്രികളും തട്ടിത്തെറിപ്പിച്ച് പോര്‍ച്ചിന്‍റെ തൂണില്‍ കാല്‍ ചവിട്ടി വണ്ടി നിര്‍ത്തി വിജയശ്രീലാളിതനായി ഞങ്ങളെ നോക്കി.

ഇതെന്താണിത്ര സ്പീഡ്, ഞങ്ങള്‍ അത്ഭുതപ്പെട്ടു

സ്പീഡൊന്നുമല്ല, ബ്രേക്ക് പോയതാ,

ഞങ്ങള്‍ ഞെട്ടി,

ഇനി മുതല്‍ ഈ വണ്ടി ഉപയോഗിക്കണ്ട.

ഏയ്, അതൊന്നും കുഴപ്പമില്ല, ഇതിന്‍റെ ബ്രേക്ക് എപ്പൊഴും പോകുമല്ലൊ, ഞാന്‍ വര്‍ക് ഷോപ്പില്‍ കൊടുക്കുകയാ പതിവ്

ഞങ്ങള്‍ വീണ്ടുംഞെട്ടി, അപ്പോള്‍ റോഡില്‍ വെച്ച് ബ്രേക്ക് പൊയാല്‍... സാബിറ സംശയം പ്രകടിപ്പിച്ചു.

അതിനു പോസ്റ്റോ മതിലോ ഇല്ലാത്ത റോഡുണ്ടോ ഷാനുക്ക ഞങ്ങളെ പുച്ഛിച്ചു കൊണ്ട് അകത്തേക്ക് പോയി.

                ഒരു ബിസിനസ്സുകാരനാവുക എന്ന അഭിലാഷമുള്ള ഷാനുക്ക ജോലി രാജിവെച്ച് ബിസിനസ്സ് ചെയ്താലോ എന്നെന്നോട് ചോദിക്കും.

എന്തു ബിസിനസ്സ് ചെയ്യും

കോഴിവളര്‍ത്തലായാലോ

മടിയനായ ഷാനുക്ക കോഴിവളര്‍ത്തിയാലുണ്ടാകുന്ന ആപത്താലോചിച്ച് കിടുങ്ങിക്കൊണ്ട്  ഷാനുക്കയെ ആക്ഷേപിക്കാതെ ഞാന്‍ നയത്തില്‍ അതില്‍ നിന്നു പിന്തിരിപ്പിക്കും

കോഴിപ്പനി വന്നു എല്ലാം ചത്ത് പോയാലോ

എന്നാ മീന്‍ വളര്‍ത്തിയാലോ, അലങ്കാരമല്‍സ്യം

ഹും, സ്വന്തം വീട്ടില്‍ 2 fish tank ഉണ്ട്, വീട് വാങ്ങുന്ന സമയത്ത് നിറച്ച് വലിയ മീനുകളുണ്ടായിരുന്ന ടാങ്കുകളില്‍ ഇപ്പൊ തേങ്ങയാണ്‍ കൂട്ടി ഇട്ടിരിക്കുന്നത് എന്നു മനസ്സിലാലോചിച്ച നിമിഷം നയമൊക്കെ നഷ്ടപെട്ട് ഞാന്‍ " അതും ചത്തുപോകും എന്നു പ്രതിവചിച്ചു."

ഇതു കേട്ട നിമിഷം ഷാനുക്ക എന്‍റെ മനസ്സിലിരുപ്പ് മനസ്സിലാക്കി.

നീ ഒരിക്കലും എന്നെ ബിസിനസ്സ് ചെയ്യാന്‍ സമ്മതിക്കില്ല, നിന്‍റെ വാക്കാരു കേള്‍ക്കുന്നു എന്നക്രമാസക്തനായി.

അയ്യോ കയ്യില്‍നിന്നുപോയോ എന്നു പേടിച്ച് ഞാന്‍ അടുത്ത നയം പ്രയോഗിച്ചു.

നമുക്ക് റബ്ബര്‍ഷീറ്റ് ബിസിനസ്സ് നടത്താം ( കല്യാണം കഴിഞ്ഞ സമയത്ത് ഷാനുക്ക എന്നോട് പങ്കുവെച്ച ചില രഹസ്യങ്ങളില്‍പെട്ടതായിരുന്നു റബ്ബര്‍ഷീറ്റിനെപറ്റിയുള്ളതും. ഷാനുക്ക പഠിപ്പെല്ലാം കഴിഞ്ഞ് വീട്ടില്‍ തൂണുപോലെ നിക്കുന്ന കാലം. മക്കളെ ഒരു നിമിഷം വെറുതെ ഇരുത്തരുത്, അവരെ മാടിനെപ്പോലെ പണിയെടുപ്പിക്കണമെന്ന പോളിസിയുള്ള ഷാനുക്കയുടെ ഉപ്പ ഉടന്‍ തന്‍റെ  റബ്ബര്‍ തോട്ടത്തിലെ വെട്ടുകാരനെ പറഞ്ഞുവിട്ടു. ആ ദൌത്യം ഷാനുക്കയെ ഏല്പിച്ചു. റബ്ബര്‍ വെട്ടുക മാത്രമല്ല  അവിടത്തെ എല്ലാ മേക്കാടുപണിയും  ചെയ്യണം കൂടാതെ ഷീറ്റ് വിറ്റ് കൃത്യം പൈസ ഉപ്പ എന്ന പുരുഷസിംഹത്തെ ഏല്പിക്കുകയും വേണം. റബ്ബര്‍ വെട്ടുക, തീപ്പയര്‍ സംരക്ഷണം, പോച്ച പറിക്കല്‍ ഇത്യാദി എല്ലാം ചെയ്തു കഴിയുമ്പോഴേക്കും വൈകുന്നേരമാകും. പൈസയെല്ലാം ഉപ്പയെ ഏല്പിക്കുന്നതുകാരണം വട്ടച്ചിലവിനു പൈസയില്ലാതെ ഷാനുക്ക നട്ടം തിരിഞ്ഞു. അതു കൊണ്ട് സ്വന്തം പറമ്പിലെ ഷീറ്റ് (അത്യാവശ്യത്തിനുമാത്രം) കട്ടുവിറ്റ് ഷാനുക്ക വട്ടച്ചിലവിനുള്ള പൈസ കണ്ടെത്തി. അതുകൊണ്ട് തന്നെ റബ്ബര്‍കൃഷിയെക്കുറിച്ചും ഷീറ്റിനെക്കുറിച്ചും ഷാനുക്കക്ക് വള്ളിപുള്ളി വിടാതെ അറിയാം.അതു കൊണ്ടാണ്‍ ഞാനങ്ങനെ ഒരു പരാമര്‍ശം നടത്തിയത്.)

പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്നു പറയുന്നതുപോലെ  റബ്ബര്‍ എന്നുകേട്ടാല്‍ ഷാനുക്കക്ക് തന്‍റെ ജീവിതത്തിലെ ആ ഇരുണ്ട കാലഘട്ടം ഓര്‍മ വരുന്നതിനാല്‍ തല്‍സമയം ബിസിനസ്സ് ചര്‍ച്ചകള്‍ അവസാനിപ്പിച്ച് മണ്ടസ്കൂട്ടറില്‍ അവിടെനിന്നും നിഷ്ക്രമിച്ചു.

                        എന്നുമെന്നും റിപ്പയറിങ് ചെയ്തുകൊണ്ട് activa ഞങ്ങളുടെ പൈസ തിന്നുമുടിച്ചു.അന്നൊക്കെ ഒമ്പതുമണിക്ക് ഓഫീസിലെത്തേണ്ട ഞാന്‍ 9.10 നു വീട്ടില്‍ നിന്നിറങ്ങും. 9.20 നു  register എടുക്കുന്നതിനു മുമ്പ് ഓഫീസിലെത്തണം. ഷാനുക്ക എന്നെയും ഒന്നരവയസ്സുള്ള ദവീനെയും വണ്ടിയിലിരുത്തി വണ്ടി പറപ്പിക്കും, ഞങ്ങളുള്ളപ്പൊ ഇങ്ങനെ ഓടിക്കല്ലെ, ഷാനുക്ക ഒറ്റക്കുള്ളപ്പോ ഇങനെ ഓടിച്ചോന്നു പറഞ്ഞു ഞാന്‍ പിന്നിലിരുന്നു കരയും.ഹമ്പടി ഇതു കേള്‍ക്കുന്ന ഷാനുക്ക ഒന്നുകൂടെ സ്പീഡ് കൂട്ടും.ആയിടക്ക് എന്‍റെ റിസര്‍ച്ചാവശ്യത്തിനായി ഞങ്ങള്‍ എറണാകുളം  സൌത്തിലേക്ക് താമസം മാറ്റി.പതിവുപോലെ ഞാനും ദവീനും ഷാനുക്കയുടെ കൂടെ വണ്ടിയില്‍ പോവുകയായിരുന്നു. തിയറിയില്‍ expert ആയ ഞാന്‍ ലൈസന്‍സില്ലാത്ത ഷാനുക്കയെ പിന്നിലിരുന്നു നിരന്തരം ഉപദേശിച്ചുകൊണ്ടിരിക്കും. indicator ഇടൂ, ഹോണടിക്കൂ എന്നൊക്കെ. ഇനി ഒരക്ഷരം മിണ്ടിപ്പോകരുത് എന്നു പറയുന്നതു വരെ ഞാനിതു തുടരും.ഇടക്ക് വച്ച് വണ്ടി ഓഫായി. ഭാര്യയും കുട്ടിയുമായി പോകവേ വണ്ടി നിന്നുപോയതില്‍ അഭിമാനക്ഷതമേറ്റ ഷാനുക്ക (ഒട്ടും അപമാനമില്ലാതെ ഞാന്‍ പിന്നിലിരിക്കുകയാണ്)വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ തീവ്രശ്രമം നടത്തുകയാണ്

എന്തൊക്കെയോ അകത്തുനിന്ന് പൊടിയുന്ന ശബ്ദം

അതെന്താ

അതങ്ങനെയൊക്കെയാ ഷാനുക്കക്ക് ദേഷ്യം. അവസാനം മാനം കിട്ടി വണ്ടി സ്റ്റാര്‍ട്ടായി. പിന്നെയും ഉള്ളില്‍ നിന്ന് എന്തൊക്കെയൊ ശബ്ദങ്ങള്‍

അതൊന്നും വകവെക്കാതെ ഞങ്ങള്‍ മുന്നോട്ട് പോയി.അപ്പൊ അതാ അടുത്ത പ്രതിസന്ധി, റോഡ് പൊളിച്ച് മെറ്റല്‍ മാത്രം ഇട്ടിരിക്കുന്നു. പണ്ടേ ദുര്‍ബല പിന്നെ ഗര്‍ഭിണിയും എന്ന മട്ടില്‍ ഞങ്ങളുടെ വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

അപ്പൊ വീണ്ടും വണ്ടിയുടെ ഉള്ളില്‍ നിന്നും ശബ്ദങ്ങള്‍.വണ്ടി ആകപ്പാടെ കുലുങ്ങാന്‍ തുടങ്ങി.വളരെപ്പതുക്കെ പോവുന്നവണ്ടി സ്ളോമോഷനില്‍ വീഴാന്‍ പോവുകയാണ്.

ഷാനുക്ക കാലുകുത്ത്, കുത്ത് എന്നലറുന്നുണ്ട്, ഞാനൊന്നു കുത്തിയാല്‍ വണ്ടി മറിയുന്നത് ഒഴിവാക്കാം. പക്ഷെ ഇത്തരം ആപത്ഘട്ടങ്ങളില്‍ ഞാനൊരിക്കലും ഉചിതമായി പ്രവര്‍ത്തിച്ച ചരിത്രമില്ല (പാവം ദവീന്‍ നടക്കാന്‍ തുടങ്ങുന്നതിനു മുമ്പെ ദിവസവും വീഴും. ഞാന്‍ ആ ആ ആ എന്നലറിക്കൊണ്ട് അവന്‍ വീഴുന്നതും നോക്കി നില്ക്കുമെന്നല്ലാതെ ഇന്നുവരെ രക്ഷിച്ചിട്ടില്ല.ഒരിക്കല്‍ ഞാന്‍ അവനു കുറുക്കും കൊടുത്തുകൊണ്ട് സിറ്റൌട്ടില്‍ നില്‍ക്കുകയാണ്. എന്തൊ കുരുത്തക്കേടൊപ്പിച്ച അവനു സ്റ്റെപ്പിലൂടെ മുറ്റത്തേക്കു വീഴുന്നു. ഞാന്‍ പതിവുപോലെ ആ ആ ആ എന്നലറിക്കൊണ്ടു കയ്യിലുള്ള സ്പൂണ്‍ വിടാതെ അതിനെന്തെങ്കിലും സംഭവിച്ചാലോഎന്ന മട്ടില്‍ തുള്ളിക്കോണ്ട് നില്ക്കുന്നു. കുറെ അകലെ മുറ്റമടിച്ചോണ്ടിരിക്കുന്ന 64 കാരിയായ  ഉമ്മ എന്‍റെ അലര്‍ച്ച കേള്‍ക്കുകയും ചൂലു വലിച്ചെറിഞ്ഞ് പറന്നുവന്നു കുട്ടി രണ്ടാമത്തെ സ്റ്റെപ്പിലെത്തിയപ്പൊഴെക്കും താഴെയുള്ള കല്ലില്‍തട്ടാതെ പുഷ്പം പോലെ വാരിയെടുക്കുകയും ചെയ്തു). എന്തോ സംഭവിക്കാന്‍ പോകുന്നു എന്നു മനസ്സിലാകിയ ഞാന്‍ കാലുകുത്തുന്നതിനുപകരം, പെഡല്‍സ്റ്റാന്‍ഡില്‍ കാലു അമര്‍ത്തിപ്പിടിച്ചു.ഞാന്‍ ഒരിക്കലും കാലുകുത്തില്ലെന്നു മനസ്സിലാക്കിയ ഷാനുക്ക വണ്ടി വീഴാതിരിക്കാന്‍ കഠിനമായി പ്രയത്നിച്ച് മുട്ടുകാലില്‍ വണ്ടി താങ്ങി നിര്‍ത്തി.പതുക്കെ വളരെ പതുക്കെ ഞാനും ദവീനും റോഡിലേക്ക് നിരങ്ങി വീണു. ചുരിദാറില്‍ ഒരു ചെളി പോലും ആവാത്ത ഞാന്‍ ചിരിച്ചോണ്ട് ചാടിഎഴുന്നേറ്റ് അലറിക്കരയുന്ന ദവീനെ എടുത്തു.(അവന്‍ കെട്ടിയിരുന്ന pampers ഒന്നു മാറിപ്പോയതൊഴിച്ചാല്‍ ഒരു കുന്തവും പറ്റാത്ത അവന്‍ മെറ്റലില്‍ ഇരുന്നുകൊണ്ട് വെറുതെ അലറി നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു).ഇത് ചെറിയ അപകടമായിരുന്നെങ്കിലും അവന്‍റെ കരച്ചില്‍ കേട്ട് കടന്നുപോയ എല്ലാ വണ്ടികളും തിരിച്ചോടിവന്നു. എല്ലാ പാവം മനുഷ്യരും കൂടി ഞങ്ങളെആശ്വസിപ്പിക്കാന്‍ തുടങ്ങി, ആരൊക്കെയൊ മറിഞ്ഞ വണ്ടി നേരെയാക്കിവെച്ചു.ഒരു പാവം മനുഷ്യന്‍ എന്‍റെ ബാഗ് വാങ്ങിപ്പിടിച്ച് ഒന്നും പറ്റാത്ത എന്നോട്,  പേടിക്കരുത് സാരമില്ല എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു.ഞാനാണെങ്കില്‍ സന്ദര്‍ഭത്തിന്‍റെ ഗൌരവം മനസ്സിലാക്കി ദുഃഖിതയായി നിന്നു.

               ഇതിനിടക്ക് ആരോ ഷാനുക്കയോട് പാന്‍റ്റ് കീറിപ്പോയല്ലോ എന്ന് ചോദിക്കുന്നത് കേട്ടു. ഞാന്‍ നോക്കുമ്പോള്‍ മുട്ടിനു താഴെ പാന്‍റില്ല. ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോഴതാ മുട്ടിന്‍മേല്‍ വലിയ ഒരു മെറ്റല്‍ കഷ്ണത്തിന്‍റെ ആക്രുതിയില്‍ എല്ലാം അടര്‍ന്നുപോയി വെള്ളക്കളറിലിരിക്കുന്നു.സ്കൂട്ടറിന്‍റെ വെയിറ്റും കൂടാതെ ഞങ്ങളുടെ 50+10 കിലോയും ഒരു മുട്ടുകാലില്‍ താങ്ങിയപ്പോള്‍ പറ്റിയതായിരുന്നു അത്. ഉടന്‍ ആളുകള്‍ ഒരു ഓട്ടോറിക്ഷ പിടിച്ച് ഞങ്ങളെ ആശുപത്രിയിലേക്ക് വിട്ടു. ligament നു ചെറിയ പരിക്കും എട്ടു സ്റ്റിച്ചും ഒക്കെയായി ഞങ്ങള്‍ അന്നു രാത്രി വീട്ടിലേക്കു മടങ്ങി. എന്തായാലും അന്നു കാലുകുത്താത്തതിന്‍റെ ശിക്ഷ എനിക്കു ഒരു ബക്കറ്റിന്‍റെ രൂപത്തില്‍ കിട്ടി.ആ ബക്കറ്റും പിടിച്ച് ഒരു പത്തു ദിവസം ഞാന്‍ ബെഡ്റൂമിനും ടോയ്‌ലറ്റിനും ഇടക്കു നടക്കേണ്ടി വന്നു. ഏകദേശം ഒരു മാസത്തെ റെസ്റ്റിനു ശേഷം (ligament നു പരിക്കു പറ്റിയതിനാല്‍)ഷാനുക്ക വീണ്ടും activa യുമായി റോഡിലിറങ്ങി.  വീണ്ടും ബ്രേക്ക് പോയി,  തല്‍സമയം റോഡില്‍ പോസ്റ്റുകളും മതിലും ഇല്ലാതിരുന്നതിനാല്‍ ബേജാറായ ഷാനുക്ക കുറെ ദൂരം ഒരു വാണം കണക്കെ മുന്നോട്ട് പോയശേഷം വണ്ടി ഒരു മെറ്റല്‍ കൂനയിലേക്ക് ഓടിച്ചുകേറ്റി മറിച്ചിട്ടു. അന്നു രാത്രി തന്നെ മഹാനായ ആക്ടീവയെ  വന്‍തുകക്കു (എന്നു ഷാനുക്ക പറയുന്നു) കൂട്ടുകാരനു കൈമാറി.

(ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട്)

ചേച്ചിയമ്മ (ഓര്‍മ്മക്കുറിപ്പ്‌) - മനസ്വിനി

എന്റെ കുട്ടിക്കാലം നിറയെ എന്റെ അനുജനാണ്
അന്നെന്റെ പെറ്റിക്കോടിക്കൊട്ടിന്റെ അറ്റത് തൂങ്ങി 
ഞാൻ പോകുന്നിടത്തെല്ലാം എന്റെ പിറകെ നടന്നിരുന്ന 
എന്റെ കുഞ്ഞനുജൻ 
അവൻ വരും വരെ എന്റെ കുട്ടിക്കാലത്തിന് ജീവനില്ലരുന്നു
എന്നെ ക്ഷമിക്കാൻ പഠിപ്പിച്ചത് എന്റെ അനുജനാണ് 
അവനു വേണ്ടിയാണ് ഞാൻ കളിപ്പാട്ടമുണ്ടാക്കിയത് 
മണ്ണിന്റെയും കല്ലിന്റെയും ഓലചീറിന്റെയും 
അഗാധ സാധ്യതകൾ കണ്ടുപിടിക്കാൻ ഞാൻ ശ്രമം തുടഗിയത് 
അവനെ ആശ്ചര്യപ്പെടുതാനായിരുന്നു
രാത്രയിൽ എന്റെ കൈത്തണ്ടയിൽ കിടന്നുറങ്ങുമ്പോൾ 
എന്റെ പോന്നുമകനേ എന്ന് ഞാൻ അറിയാതെ അന്നും വിളിച്ചിരുന്നു 
അത് എങ്ങനെ മനസ്സിലാക്കിയോ അവനെന്നെ ചേച്ചിയമ്മ എന്ന് വിളിച്ചു

Search This Blog