വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!
Showing posts with label .അനുഭവക്കുറിപ്പ്. Show all posts
Showing posts with label .അനുഭവക്കുറിപ്പ്. Show all posts

എന്‍റെ പ്രണയം......

പ്രിയ ബ്ലോഗ്ഗര്‍ പ്രീത തോന്നയ്ക്കല്‍ വഴക്കുപക്ഷിക്കായി എഴുതി അയച്ചു തന്നതാണീ കുറിപ്പ്.  ബ്ലോഗ്ഗില്‍ ലോഗിന്‍ ചെയ്തു സ്വന്തമായി പോസ്റ്റ്‌ ചെയ്യാം എന്ന് അറിയിച്ചപ്പോള്‍,
" അതൊന്നും വേണ്ട... അങ്ങ് പോസ്റ്റ്‌ ചെയ്യൂ... അല്ലെങ്കില്‍ ഞാന്‍ ഇതെടുത്ത് എന്റെ ബ്ലോഗ്ഗില്‍ ഇടും.." എന്ന് സ്നേഹത്തോടെ ഭീക്ഷണി മുഴക്കുകയാണ് ഉണ്ടായത്. 
വഴക്കുപക്ഷിയെ ഓര്‍ത്തതിനും സഹകരിച്ചതിനും പ്രിയ സോദരിക്കു സ്നേഹം ആദ്യമേ...
ഒപ്പം ഏറെ കരുതലോടെ അവരെ സ്നേഹിക്കുന്ന ബ്ലോഗുലകത്തിന് നന്ദിയും.....
  
എന്‍റെ പ്രണയം...... (കുറിപ്പ്)

അതെ.. ആദ്യം സ്നേഹിച്ചതവനായിരുന്നു.. 

ആദ്യമായിട്ടവനെ കാണുന്നത് ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. അന്ന് ഞാന്‍ അമ്മയോടൊപ്പം ഒരകന്ന ബന്ധുവിനെ കാണാന്‍ തിരുവനന്തപുരത്ത് ഒരാശുപത്രിയില്‍ നില്‍ക്കുവായിരുന്നു. വെറുതേ ഒരു നോട്ടം. അവനും തിരികെ നോക്കി. അത്ര തന്നെ. പക്ഷെ അപ്പോഴൊന്നും ഞാനോര്‍ത്തില്ല, അവനെന്‍റെ ജീവിതത്തിന്‍റെ തന്നെ ഭാഗമായിത്തീരുമെന്ന്. ഞാനെന്നല്ലാ, ആരായാലും അങ്ങനെ ചിന്തിക്കില്ലല്ലോ. 

വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ കോളേജില്‍ പഠിക്കുമ്പോഴാണ് വീണ്ടും ഞങ്ങള്‍ കാണുന്നത്. അതും മറ്റൊരാശുപത്രിയില്‍ വച്ചുതന്നെ. അന്ന് ഞാനാകെ മാറിപ്പോയിരുന്നു. പക്ഷെ അവന് പറയത്തക്ക മാറ്റമില്ല. കുറച്ച് കൂടി സുന്ദരനായെന്നു എനിക്ക് തോന്നി. 

ഞങ്ങള്‍ വീണ്ടും കണ്ടു. 

അവനെന്നെ തിരിച്ചറിയുമെന്ന് ഞാന്‍ കരുതിയതേയില്ല. ഞാന്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ അവനെന്‍റെ കട്ടിലിനരികില്‍ തന്നെയുണ്ടാകും. 

ആദ്യമൊക്കെ എനിക്ക് പേടിയായിരുന്നു. തെല്ലൊരാശങ്കയോടെ ഒരിക്കല്‍ ഞാനവനെ തൊട്ടു. പിന്നെ ഞങ്ങള്‍ കൂട്ടായി. എന്നാലും ആദ്യമായി എന്നെ അവന്‍റെ മടിയിലിരുത്തിയപ്പോള്‍ ഒരു കാമുകിയുടെ നാണത്തേക്കാള്‍ പരിഭ്രമമായിരുന്നു എനിക്ക്. പക്ഷെ അപ്പോഴും അവനെന്നെ ഞെട്ടിച്ചു. ഒട്ടും പരിഭ്രമമില്ലാതെ, ലജ്ജയില്ലാതെ അവനെന്നെയും കൊണ്ട് നടന്നു. 

പിന്നെപ്പോഴും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ശരിക്കും ഞാനവനെയല്ലാ, അവനെന്നെ സ്വന്തമാക്കുകയായിരുന്നു എന്ന് പറയുന്നതാണ് സത്യം. 

എനിക്കുതന്നെ എന്നെ നഷ്ടപ്പെടുംവിധം അവനെന്നെ സ്നേഹിച്ചു. എന്‍റെ മനസോ ശരീരമോ തളരുമ്പോള്‍ അവന്‍ ഇരുകൈകളും കൊണ്ടെന്നെ താങ്ങി. എന്‍റെ കാലൊന്നിടറുമ്പോള്‍ ചെറിയൊരു ഞരക്കത്തോടെ അവനെന്നെ പിടിച്ചുനിര്‍ത്തും. ഞാന്‍ കൊണ്ട വെയിലും മഴയും കാറ്റുമൊക്കെ എന്നോടൊപ്പം നിന്ന് അവനും കൊണ്ടു. ഒട്ടും പരിഭവമില്ലാതെ. എന്‍റെ ജീവിതത്തിലെ ഓരോ ഉയര്‍ച്ചയിലും ഏറ്റവുമധികം സന്തോഷിച്ചതും അവന്‍ തന്നെയായിരിക്കും. അവനങ്ങനെ ആകാനേ കഴിയൂ. 

 ഒരിക്കലൊരു സംഭവമുണ്ടായി കേട്ടോ. ഞാനും അവനും കൂടി കോവളം കടല്‍ത്തീരത്തിരിക്കുകയായിരുന്നു. തീരത്തെന്ന് പറഞ്ഞാല്‍ ആ പടിക്കെട്ടിനിപ്പുറം. 

പെട്ടെന്ന് എനിക്കൊരാഗ്രഹം, കടലിനടുത്ത് പോണം, കടലിനെ തൊടണം എന്നൊക്കെ. എന്‍റെ നിര്‍ബന്ധം സഹിയ്ക്കവയ്യാതെ അവനെന്നെയും കൊണ്ട് കടലിലേക്ക് നടന്നു. അല്‍പ്പം മുന്നോട്ടുചെന്നതും, കഷ്ടമെന്നു പറഞ്ഞാല്‍ മതിയല്ലോ, അവന്‍റെ കാലുകള്‍ മണലില്‍ പുതഞ്ഞുപോയി. നനഞ്ഞു കിടന്ന മണലല്ലേ. പാവം, കുറെ കഷ്ടപ്പെട്ടിട്ടും ഒരു രക്ഷയുമില്ല. ഒടുവില്‍ അവിടുണ്ടായിരുന്ന ചിലര്‍ ഞങ്ങളെ സഹായിക്കാന്‍ ഓടിയെത്തി. 

അവനന്ന് ഒരുപാട് വേദനിച്ചു. പക്ഷെ അപ്പോഴും അവന്‍റെ സങ്കടം എന്നെ കടലു കാണിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നായിരുന്നു. 

ഞങ്ങള്‍ പ്രണയത്തിലായിട്ട്‌ ഇപ്പോള്‍ പതിനഞ്ചുവര്‍ഷം കഴിഞ്ഞു. അതൊരു ചെറിയദൂരമല്ലെങ്കിലും, ഇപ്പോഴും അവനെ പിരിഞ്ഞിരിക്കുന്നത് എനിക്ക് ചിന്തിക്കാന്‍ കൂടി വയ്യ. അവനുമങ്ങനെ തന്നെ. ഞങ്ങള്‍ക്കൊരുമിച്ചു ഇനിയുമൊരുപാട് ദൂരങ്ങള്‍ താണ്ടാനുണ്ട്. 

ഒരു പക്ഷേ അവനെന്‍റെ ജീവിതത്തിലേക്ക് കടന്ന്‍ വന്നില്ലായിരുന്നെങ്കില്‍ ഇന്നത്തെ ഞാനുണ്ടാകുമായിരുന്നില്ല. ഏതെങ്കിലും നാല് ചുമരുകള്‍ക്കുള്ളില്‍ ആരാലും അറിയാപ്പെടാതെയങ്ങനെ... 

ഞാനവനെ പ്രണയിക്കുന്നതിലും പതിന്മടങ്ങ്‌ അവനെന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. മരണം വരെ അവനെന്നെ കൈവിടില്ലെന്നും.. കാരണം, ഞാന്‍ അവനെയല്ലല്ലോ, അവന്‍ എന്നെയല്ലേ സ്വന്തമാക്കിയത്.. 

എന്‍റെ സ്വന്തം “ചക്രക്കസേര..”

അനുഭവക്കുറിപ്പ്. ദുരിതപൂര്‍ണ്ണമീജീവിതം


നേരം നട്ടുച്ചയായി ക്കാണും വാഹനത്തിലെ ഏസി പരമാവധി വേഗത്തിലാക്കിയിട്ടും നെറ്റിയില്‍ നിന്നും വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നുണ്ടായിരുന്നു.വാഹനത്തിന്‍റെ ചില്ലുകളില്‍ സ്പര്‍ശിച്ചാല്‍ കൈ പൊള്ളും . തൊഴിലിന്‍റെ ഭാഗമായി എനിക്ക് ഒരുപാട് യാത്രകള്‍ ചെയ്യേണ്ടതുണ്ട് .ഇന്ന് യാദൃശ്ചികമായാണ് ഇറാന്‍ സ്വദേശി വയോവൃദ്ധനായ അലിയെ പരിചയപ്പെട്ടത്‌ .അദ്ദേഹത്തിന്‍റെ ശരീരമാസകലം ചുളിവുകള്‍ വീണിട്ടുണ്ട് .വെളുത്ത ശരീരം വെയില്‍ കൊണ്ട് ചുമന്നിരിക്കുന്നു.രോമങ്ങള്‍ക്ക് തൂവെള്ള നിറം . ദൂരെ നിന്നും ചുമട് താങ്ങി വരുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി . ഞാന്‍ വാഹനം ഓരം ചേര്‍ത്ത് നിറുത്തി അദ്ദേഹത്തെ വീക്ഷിച്ചുകൊണ്ടിരുന്നു .കഠിനമായ സൂര്യതാപമേറ്റ് അദ്ദേഹത്തിന്‍റെ ശരീരമാസകലം വിയര്‍ത്തൊലിക്കുന്നുണ്ടായിരുന്നു.നടക്കുവാനും വളരെയധികം ബുദ്ധിമുട്ടുന്നുണ്ട് .കണ്ടാല്‍ ഏതാണ്ട് എണ്‍പത് വയസ്സില്‍ കൂടുതല്‍ പ്രായം തോന്നിക്കും.ഇത്രയും പ്രായമായിട്ടും അദ്ദേഹം തൊഴില്‍ ചെയ്യുന്നുണ്ടെങ്കില്‍ അയാളുടെ സ്വദേശത്ത്‌ ഇവിടെ അദ്ദേഹം തൊഴില്‍ ചെയ്തു സമ്പാദിക്കുന്ന പണം കൊണ്ട് ജീവിക്കുന്നവരുണ്ടാകും.അദ്ദേഹത്തിന് വേണ്ടിയായിരിക്കില്ല ഈ വാര്‍ദ്ധക്യ കാലത്ത് തൊഴിലെടുക്കുന്നത്‌ എന്ന് എന്‍റെ മനസ്സ് മന്ത്രിച്ചു.വാര്‍ദ്ധക്യത്തില്‍ സ്വസ്ഥമായി ജീവിക്കുവാന്‍ ആഗ്രഹിക്കാത്തവരായി ആരുംതന്നെ ഈ ഭൂലോകത്തുണ്ടാവുകയില്ല.ജീവിത പ്രാരാബ്ധങ്ങളുള്ളവർ വാര്‍ദ്ധക്യത്തിലും തൊഴിലെടുക്കാതെ പിന്നെ എന്തുചെയ്യും . എനിക്ക് അദ്ദേഹത്തെ കുറിച്ചറിയുവാന്‍ ജിജ്ഞാസയുണ്ടായി . അല്പദൂരം പിന്നിട്ടപ്പോള്‍ . ഒരു വീടിനു മുമ്പില്‍ സ്ഥാപിച്ച കുടിവെള്ളം കുടിക്കുവാനായി അദ്ദേഹം ചുമട് ഇറക്കിവെച്ചു .ച്ചുമെടെന്നു പറഞ്ഞാല്‍ ഗള്‍ഫുനാടുകളില്‍ തക്കാളിയും മറ്റു ചില മലക്കറികളും പേക്ക്‌ ചെയ്തുവരുന്ന പെട്ടികള്‍ .അദ്ദേഹം ആര്‍ത്തിയോടെ വെള്ളം കുടിക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കിനിന്നു.തൊണ്ട വരണ്ടുണങ്ങിയാല്‍ വെള്ളം കുടിക്കുവാന്‍ ലഭിച്ചാല്‍ ആ വെള്ളത്തിനുള്ള സ്വാദ് വേറെ ഒന്നില്‍ നിന്നും ലഭിക്കുകയില്ല . വെള്ളംകുടിച്ചു തിരിഞ്ഞപ്പോഴാണ് അദ്ദേഹം എന്നെ കാണുന്നത് . പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം എന്നോട് സലാം പറഞ്ഞു.ഞാന്‍ സലാം പറഞ്ഞതിനു ശേഷം എനിക്ക് അറിയുവാനുള്ളതൊക്കെ ചോദിച്ചുകൊണ്ടിരുന്നു .വളരെ സൌമ്യനായി അദ്ദേഹം എന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.അദ്ദേഹം ഹിന്ദി ഭാഷയിലാണ് എന്നോട് സംസാരിച്ചത് .അഫ്ഘാനിസ്ഥാനോട് അതിര്‍ത്തി പങ്കിടുന്ന ഇറാനിലെ ഒരു കുഗ്രാമത്തിലാണ് അദ്ദേഹത്തിന്‍റെ വസതി .ആ ഗ്രാമത്തില്‍ വസിക്കുന്നവരില്‍ ഇറാനില്‍ മൊത്തം ജനസംഖ്യയില്‍ പത്തുശതമാനം മാത്രമുള്ള സുന്നി ഇസ്ലാമില്‍ പെട്ടവരാണ് . എണ്‍പത്തി ഒന്‍പതു ശതമാനമുള്ള ഷിയാ ഇസ്ലാമില്‍ പെട്ടവര്‍ക്കാണ് ഇറാനില്‍ മേല്‍ക്കോയ്മ .അതുകൊണ്ടുതന്നെ സുന്നി ഇസ്ലാമില്‍ പ്പെട്ടവര്‍ക്ക് ഇറാനില്‍ ജീവിതം ദുസ്സഹമാണ് അദ്ദേഹത്തിന്‍റെ ഗ്രാമത്തില്‍ ഇപ്പോഴും വൈദ്യുതിയോ ജലവിതരണമോ ഇല്ല .മഴവെള്ളം സംഭരിച്ചാണ് ആ ഗ്രാമത്തിലെ ജനങ്ങള്‍ ജീവന്‍ നിലനിറുത്തുന്നത്.അദ്ദേഹത്തിന് ആറു മക്കളാണ് അഞ്ചു പെണ്‍മക്കളും ഏറ്റവും ഇളയത് ഒരു ആണ്‍കുട്ടിയും .മകന് ഇപ്പോള്‍ പതിനാല് വയസ്സ് കഴിഞ്ഞു.അദ്ദേഹം ആദ്യകാലങ്ങളില്‍ കെട്ടിടനിര്‍മാണ തൊഴിലുകള്‍ ചെയ്തിരുന്നു .ഇപ്പോള്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ പിടിപ്പെട്ടതിനാല്‍ ആ തൊഴിലിന് പോകുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.ഈ പെട്ടികള്‍ പെറുക്കി വിറ്റാല്‍ മാസം ആയിരം റിയാല്‍ പോലും തികയ്ക്കുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്ത് നിരാശ നിഴലിക്കുന്നത് ഞാനറിഞ്ഞു.ഊണിനുള്ള സമയമായതിനാല്‍ ഞാന്‍ അദ്ദേഹത്തിന് ഭക്ഷണം വാങ്ങിക്കൊണ്ടു വന്നുതരാം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അത് സ്നേഹത്തോടെ നിരസിച്ചു .അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചോട്ടെ എന്ന എന്‍റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ഉത്തരം കേട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സിലെ നന്മ ഞാന്‍ തിരിച്ചറിഞ്ഞു.അദ്ദേഹം പറഞ്ഞത് ഇങ്ങിനെയായിരുന്നു.താങ്കളും എന്നെപ്പോലെയൊരു പ്രവാസിയാണ് നിങ്ങളുടെ കുടുംബത്തെ വേര്‍പിരിഞ്ഞു ജീവിക്കുന്ന നിങ്ങളുടെ കുടുംബം യാതൊരുവിധ സാമ്പത്തീക പരാധീനതകളും കൂടാതെയാണ് ജീവിക്കുന്നതെങ്കില്‍ നിങ്ങളുടെ സഹായം ഞാന്‍ സ്വീകരിക്കാം അല്ലാത്തപക്ഷം നിങ്ങള്‍ എന്നെ സാമ്പത്തികമായി സഹായിക്കരുത്.എന്‍റെ ജീവിതം സര്‍വശക്തന്‍ നിശ്ചയിച്ചിരിക്കുന്നു ആ ജീവിതം എനിക്ക് ജീവിച്ചു തീര്‍ക്കേണ്ടിയിരിക്കുന്നു.സംസാരിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം യാത്രപറഞ്ഞു തന്‍റെ ചുമട് തോളിലേറ്റി നടന്നകന്നു.വളരെ പ്രയാസപ്പെട്ടു നടന്നുനീങ്ങുന്ന അദ്ദേഹം എന്‍റെ ദൃഷ്ടിയില്‍ നിന്നും മറയുന്നത് വരെ ഞാന്‍ അദ്ദേഹത്തെത്തന്നെ നോക്കി നിന്നു.ഏതാനും സമയം വാഹനത്തില്‍ നിന്നും പുറത്തിറങ്ങി നിന്ന എന്‍റെ നെറ്റിയില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന വിയര്‍പ്പുകണങ്ങളോടൊപ്പം എന്‍റെ ഇമകളില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ തുള്ളികള്‍ ലയിക്കുന്നത് ഞാനറിഞ്ഞു.
                                                                                             ശുഭം 
rasheedthozhiyoor@gmail.com

Search This Blog