വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!
Showing posts with label കഥ വന്ന വഴി. Show all posts
Showing posts with label കഥ വന്ന വഴി. Show all posts

'കഥ വന്ന വഴി' - ഭാഗം 3 - നടവഴിയിലെ നേരുകള്‍ (അന്നൂസ്)

ഷെമി - കണ്ണൂര്‍ സ്വദേശിനി. പിന്നിട്ട നടവഴികളില്‍ കാലില്‍ തുളച്ചുകയറിയ കൂര്‍ത്ത മുള്ളുകള്‍ തന്ന വേദനയില്‍ നിന്ന് ഉയിര്‍കൊണ്ട തീ പിടിപ്പിച്ച അക്ഷരങ്ങളുമായെത്തിയ എഴുത്തുകാരി. അനാഥത്വം സൃഷ്‌ടിച്ച ബാല്യ കൗമാരകാലത്തെ പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ നമ്മോടു പങ്കു വയ്ക്കുന്ന നടവഴിയിലെ നേരുകള്‍ക്ക് ശേഷം എഴുത്ത് പ്രതികാരത്തിനല്ല, പ്രചോദനത്തിനാണെന്നു തീര്‍ത്തു പറയുന്നു, ഈ കഥാകാരി. തന്‍റെ ഒരു പുസ്തകം വിറ്റുകിട്ടുന്ന പണംകൊണ്ട്  തെരുവിലെ ഒരു കുട്ടിക്കെങ്കിലും ആഹാരം കിട്ടിയാല്‍ തനിക്കത്രയും സന്തോഷം എന്നു പറയുന്ന മനുഷ്യസ്നേഹിയായ എഴുത്തുകാരിയുടെ ആദ്യനോവലാണ്‌ 'നടവഴിയിലെ നേരുകള്‍'.


'നടവഴിയിലെ നേരുകള്‍' പിറന്നതിനെപ്പറ്റി പ്രിയ എഴുത്തുകാരി എഴുതുന്നു.
(വഴക്കുപക്ഷി ബ്ലോഗ്‌ മാഗസിനിലെ 'കഥവന്ന വഴി' എന്ന പംക്തിക്കായി സ്നേഹത്തോടെ കുറിച്ച് അയച്ചുതന്നത്)

".....ഇത് ജീവിതം നടന്ന വഴിയാണ്. ഒരു പെൺകുട്ടി മൂന്നു വയസ്സ് മുതൽ ഇരുപത്തിനാല് വയസു വരെ നടന്ന വഴികളിലെല്ലാം കണ്ടതും ഉണ്ടായതുമായ സത്യസ്ഥിതികൾ.

ഒരിക്കൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലെ കൃത്രിമ ശ്വാസകോശ പെട്ടിയുമായി ഞാൻ ബന്ധിക്കപ്പെട്ടു. ഒരു ദിവസം കണ്ണ് തുറന്നപ്പോൾ അപരിചിതമായതെല്ലാം അടുപ്പം കൂടാൻ വന്നു. ഡോക്ടേഴ്‌സ്, നഴ്സ്‌, മരുന്ന്,സഹരോഗികൾ... എന്നാൽ എന്റെ പേരെന്തെന്നോ, 'ഞാൻ' ആരാണെന്നോ, എങ്ങനെ ഇവിടെ എത്തിപ്പെട്ടുവെന്നോ എന്നെല്ലാം ചോദിക്കാൻ മനസ്സ് മടിച്ചു. പകരം ഒരുപാട് പരിചയമുള്ളതെല്ലാം ഒരല്പം അകലം വിട്ട് നിന്ന്  'എന്നാലും നമ്മളെ മറന്നു കളഞ്ഞില്ലേ' എന്ന് പരിഭവിക്കുന്നത് ശ്രദ്ധിച്ചു. ആശുപത്രിക്കിടക്കയിൽ അനങ്ങുവാൻ അസാധ്യമായിട്ടും അവയെ ആശ്വസിപ്പിച്ചു.

അങ്ങനെ അംഗനാവാടിയിലെ 'അ' എന്ന അക്ഷരത്തിൽ നിന്നും ദുബൈ എയർപോർട്ടിൽ തളർന്ന് അണച്ച് ഇരുന്നതോളം ക്രമ വ്യവസ്‌ഥം കുറിച്ചിട്ടതാണ് നടവഴിയിലെ നേരുകൾ. എന്തിനാണെന്ന് എനിക്കപ്പോൾ അറിയുമായിരുന്നില്ല, ആ നേരത്ത്‌ പിന്നിൽ  അനുഭവിച്ച വേദനാ വികാരം വീണ്ടും വട്ടം കൂടി വീർപ്പുമുട്ടിക്കുകയും തല്ലിച്ചതക്കുകയും ആയിരുന്നു.

ഇത്തരം വഴികളിലൂടെ നടക്കുമ്പോൾ ആകുലത വേണ്ടാ എന്ന് ഒരാളെയെങ്കിലും ചിന്തിപ്പിക്കാനും ഒരു കുട്ടിക്ക് ഒരു നേരമെങ്കിലും ആഹാരമാകും എന്ന വിചാരവുമാണ് ഈ പിറവിയുടെ പ്രചോദനം....."  
നിങ്ങളുടെ മാഗസിന് എല്ലാ നന്മാശംസകളും... 
സ്നേഹാദരവോടെ 
സ്വന്തം ഷെമി.
 
പ്രിയ ബ്ലോഗ്ഗര്‍ ഫൈസല്‍ബാബുവിന്‍റെ ബ്ലോഗ്‌പോസ്റ്റില്‍ നിന്ന്......  
---------------------------------------------------------------------------------------------------------------
"കോഴിക്കോട് ഡി സി ബുക്സില്‍ വെച്ച് അവിചാരിതാമായിട്ടാണ് നടവഴിയിലെ നേരുകള്‍ കണ്ണിലുടക്കുന്നത്.എഴുത്തുകാരിയുടെ  പടം പുറം ചട്ടയില്‍ വലുതായി  കൊടുത്തുകൊണ്ട്  ഒരു നോവല്‍. ഒരു  കൌതുകത്തിനു വേണ്ടി  മാത്രം അതിന്റെ  ആദ്യ പേജുകള്‍ ഒന്ന്  മറിച്ചുനോക്കി .അവിടെയുമുണ്ടായിരുന്നു ഒരു പുതുമ .സ്വന്തം കൈപടയില്‍  ഇങ്ങിനെ കുറിച്ചിരിക്കുന്നു "എന്റെ ബാല്യം തെരുവിലായിരുന്നു,അത് കൊണ്ട് തന്നെ ഈ പുസ്തകത്തിന്റെ റോയല്‍റ്റി എക്കാലത്തെക്കും തെരുവിലെ ബാല്യങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണ്" ഷെമി---- പിന്നെയൊന്നും നോക്കിയില്ല നോവല്‍ എങ്ങിനെയാണെങ്കിലും അതിന്റെ വരുമാനം ഒരു  നല്ല കാര്യത്തിന് വേണ്ടി യാണല്ലോ ചിലവഴിക്കാന്‍ പോവുന്നത്. അങ്ങിനെയാണ് നടവഴിയിലെ നേരുകളുമായി ഷെമിയോടൊപ്പം തെരുവില്‍ കൂടി നടക്കാന്‍ തീരുമാനിച്ചത്."  തുടര്‍ന്നു വായിക്കാം
 
നോവലിനെ പറ്റി പ്രിയ ബ്ലോഗ്ഗര്‍ ബിജു ജി നാഥ്.
----------------------------------------------------------------------
ഓരോ വായനയും ഓരോ അനുഭവം ആകുന്നതു ആ എഴുത്തിന്റെ ഭംഗി കൊണ്ട് മാത്രമല്ല അതിലെ ജീവിതത്തിന്റെ പച്ചയായ നോവും പശിമയും വായനക്കാരനെ തൊടുമ്പോഴാണ്. വായനയില്‍ പുതിയൊരു അനുഭവം തരുന്ന പുസ്തകം ആണ് "നടവഴിയിലെ നേരുകള്‍" . ഷെമി എന്ന എഴുത്തുകാരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ആത്മകഥാംശപരമായ ഒരു കഥ ആണ് ഈ പുസ്തകം. നാം ജീവിക്കുന്ന പരിസരത്തെക്കുറിച്ചു നാം ഒട്ടും തന്നെ ബോധവാന്‍ അല്ല  എന്ന അറിവ് എത്ര കണ്ടു ഖേദകരവും , ജുഗുത്പ്സാപരവും  ആണ് എന്ന ഓര്‍മ്മപ്പെടുത്തല്‍ ആണ് ഈ പുസ്തകം വായനക്കാരന്റെ മനസ്സില്‍ ഉളവാക്കുന്ന പ്രഥമവികാരം എന്നതില്‍ സംശയമില്ല . എന്താണ് നടവഴികളിലെ നേരുകള്‍ നമ്മോടു പറയുന്നത് എന്ന് നോക്കാം .

ഇതിലെ നായികയായ പെണ്‍കുട്ടിയുടെ ബാല്യം മുതല്‍ ആണ് ഇതിലെ കഥ ആരംഭിക്കുന്നത് . നായിക ഉള്‍പ്പടെ പതിനാലുമക്കള്‍ ഉള്ള ഒരു ഉപ്പയും ഉമ്മയും  അവരുടെ  ജീവിത പരിസരവും ആയി ബന്ധപ്പെടുത്തി ആണ് കഥയെ മുന്നോട്ടു നടത്തുന്നത് . ഭക്ഷണം ഇല്ലെങ്കിലും കുട്ടികള്‍ ഉണ്ടാകണം എന്ന വാശിയോ അതോ കുടുംബാസൂത്രണത്തെക്കുറിച്ചുള്ള അറിവില്ലായ്മയോ , മതം നല്‍കുന്ന നിഷ്കര്‍ഷയോ ആകാം ആ കുടുംബവും അത് പോലെ പഴയകാലത്തെ ഏകദേശം എല്ലാ കുടുംബങ്ങളും ഇങ്ങനെ പത്തോ അതിലധികമോ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീയന്ത്രത്തെ കേരളസമൂഹത്തിന് കാണിച്ചു കൊടുത്തിരുന്നത് . ഇത്തരം ഒരു കുടുംബത്തിലെ ഇളയവരില്‍ ഒരാളായി നായിക വളരുന്ന സാഹചര്യം വളരെ വ്യക്തമായി തന്നെ വരച്ചിടുന്നു വരികളില്‍ . കയറിക്കിടക്കാന്‍ സ്വന്തമായി വീടില്ലാത്ത ആ വലിയ കുടുംബത്തില്‍ സാധാരണ പരിസരങ്ങളില്‍ കണ്ടു വരുന്ന തരത്തില്‍ നിന്നും വ്യത്യസ്തമായി കാണാന്‍ കഴിയുന്ന ഒരു വസ്തുത പട്ടിണി കിടന്നും മക്കള്‍ക്ക്‌ ആണിനും പെണ്ണിനും വിദ്യാഭ്യാസം നല്‍കാന്‍ ആ രക്ഷിതാക്കള്‍ കാണിച്ച മനസ്സാണ് . മൂത്തവന്‍ പഠിച്ചു സര്‍ക്കാര്‍ ജോലി നേടി എങ്കിലും അതിനു താഴെ ഉള്ള ആണ്മക്കളില്‍ ഒരുത്തന്‍ കള്ള് കുടിയനും ഒരുത്തന്‍ കഞ്ചാവ് അടിക്കുന്നവനും മറ്റൊരുത്തന്‍ അപസ്മാരരോഗിയും രണ്ടുപേര്‍ കള്ളത്തരങ്ങള്‍ കൊണ്ട് നടക്കുന്നവരും ആയി ജീവിച്ചു കടന്നുപോകുന്നത് കാണാം .

ടി ബി പിടിച്ച പിതാവിന്റെ തുച്ചമായ വരുമാനം ഒന്ന് കൊണ്ട് മാത്രം ആണ് ആ കുടുംബം വളര്‍ന്നു വന്നത് . ജീവിതസമരത്തില്‍ വിജയിച്ചു നില്‍ക്കാന്‍ പല പല ബിസിനസ്സ് നടത്തി തോല്‍വി അടയുന്ന ആ മനുഷ്യന്‍ ഒടുവില്‍ ടി ബി  മൂര്‍ച്ചിച്ചു മരണത്തെ പുല്‍കുന്നു . ഉമ്മയും പെണ്മക്കളും വീട് വീടാന്തരം കയറി ഇറങ്ങിയും അടുക്കള പണി ചെയ്തും ആണ്‍ മക്കള്‍ക്ക്‌ തിന്നാന്‍ ഉണ്ടാക്കികൊടുക്കേണ്ടി വരുന്നതും അവരുടെ ചവിട്ടും തൊഴിയും കൊണ്ട് കണ്ണീര്‍ അടക്കേണ്ടി വരുന്നതും വളരെ വേദനാജനകവും ഗ്രാമീണ ജീവിതങ്ങളില്‍ നാം പലവട്ടം കണ്ടു പരിചയിച്ച ചില സാഹചര്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നതും ആണ് . അടച്ചുറപ്പോ , വേണ്ട മുറികളോ ഇല്ലാത്ത വീടുകള്‍ക്കുള്ളില്‍ ബോധമില്ലാത്ത സഹോദരന്മാരുടെ ലൈംഗികദാഹത്തില്‍ ഇരകള്‍ ആകുന്ന ഇളയ പെണ്‍കുട്ടികള്‍ സമൂഹത്തില്‍ ആരും പുറത്തുപറയാതെ ഒളിച്ചു വയ്ക്കുന്ന ചില സത്യങ്ങള്‍ ആണ് എന്നത് തര്‍ക്കമറ്റ വസ്തുത ആണെന്ന് ഈ കഥയില്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് .

പട്ടിണിയും അസുരക്ഷിതത്വവും ആണ് കൈമുതല്‍ എങ്കിലും ഒരിക്കല്‍പ്പോലും ആ ഉമ്മയോ പെണ്മക്കളോ സമൂഹം തെറ്റാണെന്നു വിവക്ഷിക്കുന്ന  ഒരു പാതയിലേക്ക് ഒരിക്കല്‍ പോലും പോകുന്നില്ല എന്നത് വിദ്യാഭ്യാസത്തിന്റെ ഗുണമായി മനസ്സിലാക്കാന്‍ കഴിയുന്നു . ഇത്തരം ഒരു കുടുംബത്തില്‍, ആവശ്യത്തിനുള്ള വസ്ത്രം പോലും മാറിയുടുക്കാന്‍ ഇല്ലാത്ത ഒരു പെണ്‍കുട്ടി ജീവിക്കുന്നു . അവള്‍ പഠിക്കാന്‍ വേണ്ടി എന്ത് കഷ്ടപ്പാടും സഹിക്കാന്‍ തയ്യാറാകുന്നു . ദിവസങ്ങളോളം കുളിക്കാതെ , വേണ്ട വിധത്തില്‍ ഭക്ഷണം കഴിക്കാതെ , അടിവസ്ത്രങ്ങള്‍ പോലും ഉപയോഗിക്കാന്‍ ഇല്ലാതെ , തെരുവോരത്തും , ആളില്ലാത്ത വീടുകളിലും , റയില്‍വേ പരിസരത്തെ കുട്ടിക്കാട്ടിലും ഒക്കെ വൃദ്ധനും രോഗിയുമായ പിതാവും ഒന്നിച്ചു ഒറ്റയ്ക്ക് ജീവിക്കേണ്ടി വരിക എന്നത് വളരെ ദയനീയമായ ഒരു വസ്തുതയാണ് . നമുക്ക് ചുറ്റും ഉള്ള സഹോദരങ്ങള്‍ ആഹാരം കഴിച്ചു , വസ്ത്രം ധരിച്ചു , വിദ്യാഭ്യാസം ചെയ്തു ആണോ ജീവിക്കുന്നത് എന്ന് തിരക്കാന്‍ നമുക്ക് കഴിയാതെ പോകുന്ന കാഴ്ച എത്ര ഖേദകരം ആണ് . മതവും , സമൂഹവും മനുഷ്യനെ നിയന്ത്രിക്കുന്നത്‌ അവന്‍ ശരിയായ വസ്ത്രം ധരിച്ചോ , സദാചാരത്തില്‍ എന്തേലും ഭ്രംശം സംഭവിച്ചോ , തുടങ്ങിയ വസ്തുതകള്‍ അല്ലാതെ ഒരിക്കല്‍പ്പോലും തന്റെ സമുദായത്തിലെ , തന്റെ സമൂഹത്തിലെ എല്ലാ കുഞ്ഞുങ്ങളും വേണ്ടത്ര ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും ലഭിക്കുന്നവരാണോ എന്ന് തിരക്കാന്‍ ബുദ്ധിമുട്ടാറില്ല. കഷ്ടപ്പാടുകളിലും പരിമിതമായ സമയത്തുള്ള സ്കൂള്‍ പഠനത്തിലും അവള്‍ എപ്പോഴും ഒന്നാമാതാകാന്‍ ശ്രമിച്ചിരുന്നു എന്നത് അവളിലെ ഇച്ഛ ശക്തിയും പരിശ്രമവും വെളിവാക്കുന്നു .

ഉപ്പയും ഉമ്മയും മരിച്ചതോടെ അനാഥര്‍ ആകുന്ന ആ പെണ്‍കുട്ടികളെ , (അതിലൊരാള്‍ ബുദ്ധിവികാസം ഇല്ലാത്ത കുട്ടി ആണ് ഒപ്പം രക്തസ്രാവം ഉള്ള അസുഖവും കൂട്ടിനു ) സഹോദരന്മാര്‍ എല്ലാരും തന്നെ കയ്യൊഴിയുന്നതും , അതെ സഹോദരന്മാര്‍ തന്നെ അന്യവീട്ടുകളില്‍ ആ അനിയത്തിമാര്‍  വേദനയോടെ അടുക്കള ജോലി ചെയ്തു സമ്പാദിക്കുന്നത് ഒരു മാനസികവിഷമവും ഇല്ലാതെ പിടിച്ചു വാങ്ങി മദ്യപാനവും മറ്റുമായി ജീവിക്കുകയും ചെയ്യുന്നത് അനാഥജീവിതങ്ങളുടെ ദയനീയത എത്ര ഭയാനകം ആണ് എന്ന് മനസ്സിലാക്കിത്തരുന്നു . അവരുടെ അനാഥത്വം ചൂക്ഷണം ചെയ്യുന്ന ബന്ധുജനങ്ങള്‍ അവരെക്കൊണ്ട് അടിമകളെ പോലെ പണിചെയ്യിപ്പിക്കുകയും എന്നാല്‍ തുച്ചമായ വേതനം മാത്രം നല്‍കുകയും ചെയ്യുന്നു. ഒടുവില്‍ ഗതികേട് സഹിക്കാതായപ്പോള്‍ ആണ് ആ പെണ്‍കുട്ടികള്‍ അനാഥാലയത്തിലേക്ക് അന്തേവാസികള്‍ ആയി കടന്നു ചെല്ലുന്നത് . ഇവിടെ അവരിലൂടെ സമൂഹത്തിലെ മറ്റൊരു കാപട്യം കൂടി വായനക്കാരന്‍ സാക്ഷിയാകുന്നത് കാണാന്‍ കഴിയും .

പുറമേ മനോഹരമായി അലങ്കരിച്ച അനാഥാലയത്തിന്റെ അകം എന്നത് വന്‍ നഗരങ്ങളിലെ ഗലികളെ പോലും നാണിപ്പിക്കുന്നത് ആണെന്ന കാഴ്ച ആരിലും രോക്ഷം ഉണര്‍ത്തുക തന്നെ ചെയ്യും.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം വിഭാഗം . വലിയ കുട്ടികളാല്‍ ലൈംഗിക ആക്രമണം നേരിടുന്ന ചെറിയ കുട്ടികള്‍ ആണ് അവിടെ ദുരിതമെങ്കില്‍ പെണ്‍കുട്ടികളുടെ ഭാഗത്ത്‌ കാണുന്ന കാഴ്ച  മലവും ആര്‍ത്തവത്തുണികളും കഫവും രക്തവും ചെളിയും നിറഞ്ഞ അന്തരീക്ഷം , ശൌചാലയങ്ങള്‍.  ആവശ്യത്തിനു വെള്ളം ലഭിക്കാത്ത അത്തരം അന്തരീക്ഷങ്ങളില്‍ ജീവിക്കുന്ന പെണ്‍കുട്ടികള്‍ . ആര്‍ത്തവ കാലത്ത് പോലും അവര്‍ക്കൊന്നു ശുചിയാക്കാനോ കുളിക്കാനോ വെള്ളം ലഭ്യമല്ലാത്ത അവസ്ഥ നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറം ആണ് . ഇടയ്ക്ക് കഥയിലേ നായിക മാസമുറ സമയത്ത് വെള്ളം ലഭിക്കാതെ തന്റെ തുണി നനഞ്ഞു തുടയിലൂടെ രക്തം ഒലിപ്പിച്ചു ഗതികെട്ട് പറമ്പിലെ പുല്ലുകള്‍ക്കിടയില്‍ വെറും മണ്ണില്‍ അമര്‍ന്നിരുന്നു തന്റെ ജനനേന്ദ്രിയം മണ്ണില്‍ ശുചിയാക്കുന്ന ഒരു അവസരം വിവരിക്കുന്നുണ്ട് . മനുഷ്യത്തം നഷ്ടപ്പെട്ടില്ലാത്ത ആര്‍ക്കും ഹൃദയം പിടയ്ക്കാതെ ഇത്തരം ഒരു രംഗത്തെ ഓര്‍ക്കാന്‍ കൂടി കഴിയില്ല . ഇത്തരം അവസ്ഥകളിലും പഠിക്കാന്‍ വേണ്ടി മാത്രം അവള്‍ സഹിക്കുന്ന ഈ ബുദ്ധിമുട്ടുകള്‍ വളരെ പരിതാപകരമായ സാമൂഹ്യചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു .

കോളേജില്‍ കൂടെ പഠിക്കുന്ന കുട്ടിയോട് ചോദിച്ചു അവളുടെ വീട്ടില്‍ ഉച്ച സമയത്ത് പോയി രണ്ടു ദിവസം ആയി പിടിച്ചു നിര്‍ത്തിയ മലശോധന നടത്തുന്നതും അവിടെ നിന്ന് കുളിക്കുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ആ പെണ്‍കുട്ടി എത്ര കഠിനമായ പരീക്ഷണങ്ങളില്‍ കൂടിയാണ് കടന്നുപോയതെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു . പുഴുനിറഞ്ഞ ചോറും കറികളും കഴിക്കാന്‍ വിധിക്കപ്പെട്ട കുട്ടികള്‍ , ശുചിത്വം ഇല്ലാത്ത കക്കൂസുകളില്‍ പോകാന്‍ മടിച്ചു ഭക്ഷണം വിശപ്പ്‌ സഹിച്ചും കുറച്ചു കഴിച്ചും രണ്ടു ദിവസം ഒക്കെ പിടിച്ചു വച്ച് മലവിസര്‍ജ്ജനം നടത്തുകയും ചെയ്യേണ്ടി വരുന്നത് നമ്മുടെ , നാം ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ നമുക്കിടയിലെ സഹജീവികള്‍ ആണെന്ന ഓര്‍മ്മ ലജ്ജയാല്‍ അല്ലാതെ ഓര്‍ക്കാന്‍ കഴിയുകയില്ല .

അനാഥാലയത്തില്‍ നിന്നും പണം ഉണ്ടാക്കി പഠിക്കുവാന്‍ വേണ്ടി ചാടിപ്പോയി ജോലി ചെയ്തു ജീവിക്കുന്ന നായികയും സഹോദരിയും അവിടെയും രക്ഷപ്പെടാന്‍ കഴിയുന്നില്ല എന്ന് കാണാം . അവര്‍ക്ക് വേണ്ട വിധത്തില്‍ വേതനമോ സൌകര്യങ്ങളോ സുരക്ഷയോ ലഭിക്കാതെ അവിടെ നിന്നും അവര്‍ വീണ്ടും തിരികെ അനാഥാലയത്തില്‍ തന്നെ എത്തുന്നുണ്ട് പലവട്ടം . ഒടുവില്‍ അവര്‍ ഇളയ സഹോദരനും ആയി ചേര്‍ന്ന് ഒരു വീട് വാടകയ്ക്ക് എടുത്തു അവിടെ താമസിച്ചുകൊണ്ട് ജോലി ചെയ്യുന്നു എങ്കിലും അതിന്റെ പങ്കു പറ്റാന്‍ ആങ്ങളമാരുടെ വരവും അവരെ ഒരു പരാതിയോ എതിര്‍പ്പോ ഇല്ലാതെ തങ്ങളുടെ ഭക്ഷണം കൊടുത്തു ഊട്ടി , പട്ടിണി കിടക്കുകയും ചെയ്യുന്ന കാഴ്ച ഹൃദയഹാരിയാണ് . ചേച്ചിമാരെ കല്യാണം കഴിച്ചു അയക്കുകയും സര്‍ക്കാര്‍ ഉദ്യോഗം ആരോഗ്യ രംഗത്ത്‌ നേടി എടുക്കുകയും ചെയ്യുന്ന നായിക , സമൂഹത്തിലെ അനീതികള്‍ക്കെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും സഹജീവികളോട് ദയ കാണിക്കുകയും ചെയ്യുന്നത് അവളിലെ നന്മയും പ്രകാശവും ആയി കാണാന്‍ കഴിയും .

സഹോദരിമാര്‍ക്ക് കുടുംബം ആയിക്കഴിയുമ്പോള്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു വിവാഹം താത്കാലികമായ ഒരു ഉടമ്പടി പോലെ നടത്തേണ്ടി വരുന്നതും അതില്‍ നിന്നും വിടുതല്‍ നേടുന്നതും പച്ചക്കണ്ണ്‍ ഉള്ള അവളുടെ നായകനെ വിവാഹം ചെയ്യുകയും അതുവഴി സഹോദരികള്‍ പോലും തള്ളിക്കളയുകയും തികച്ചും ഈ ലോകത്ത് അവനും അവളും അല്ലാതെ ആരുമില്ലതാകുകയും ചെയ്യുന്നു .ജോലി നഷ്ടമാകുകയും ഗര്‍ഭിണി ആയിരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ ഒരുമിച്ചു അവന്റെ നാട്ടിലേക്ക് ,  എത്തുന്നതും അവളെ വിവാഹം കഴിച്ചതുമൂലം അനാഥനായ അവനും അവളും ഒഴിഞ്ഞ പെട്രോള്‍ പമ്പിലും , വഴി സത്രങ്ങളിലും , വെളിമ്പ്രദേശങ്ങളിലും അന്തിയുറങ്ങുന്നതും യഥാര്‍ത്ഥമായ ഒരു ലോകത്തില്‍ നടന്നതാണോ എന്ന് സംശയിച്ചുപോകുന്ന സത്യങ്ങള്‍ ആണ് . ഒടുവില്‍ അവന്‍ ദുബായില്‍ ഒരു ജോലി ലഭിച്ചു അങ്ങോട്ട്‌ പോകുകയും അവള്‍ വീണ്ടും ഒറ്റപ്പെടുകയും സഹോദരിമാരുടെ വീട്ടില്‍ വേലക്കാരിയായി ജീവിക്കേണ്ടി വരികയും ചെയ്യുന്നു കുറച്ചു കാലം .ഒടുവില്‍  അവന്‍ അവളെ ദുബായിലേക്ക് ക്ഷണിക്കുന്നു . കഥയുടെ അവസാനം വീണ്ടും അവളുടെ ജീവിതത്തെ അനിശ്ചിതത്തില്‍ നിര്‍ത്തിക്കൊണ്ട് ദുബായി എയര്‍പ്പോര്‍ട്ടില്‍ ഒറ്റയ്ക്ക് കൈക്കുഞ്ഞുമായി അവനെ കാണാതെ കാത്തുനില്‍ക്കുകയും തളര്‍ന്നു വീഴുകയും ചെയ്യുന്നിടത്ത് കഥ അവസാനിക്കുന്നു .

ഇത് കഥയാണോ അതോ ജീവിതമാണോ എന്ന് സംശയം ആര്‍ക്കും ഉണ്ടാകുമെന്ന് തോന്നുകില്ല വായനയില്‍ . കാരണം ഇതിലെ നായികയുടെ കൂടെ ഒരിക്കല്‍ വായനയില്‍ എത്തപ്പെട്ടാല്‍ പിന്നെ വായനക്കാരന്‍ കാണുന്നത് മറ്റൊരു ലോകം ആണ് . തന്റെ സമൂഹത്തില്‍ താന്‍ കാണാതെ പോയതോ , അവഗണിച്ചതോ ആയ മറ്റൊരു ലോകം . അവിടെ ജീവിതത്തെ നിറമില്ലാതെ നോക്കിക്കാണുന്ന ഒരുപാട് ജീവിതങ്ങള്‍ ഉണ്ട് . ഒരുപക്ഷെ ആ ജീവിതങ്ങളെ നാം കണ്ടിട്ടില്ല എന്ന് വരാം . എന്നാല്‍ ഈ പുസ്തകം ഒരിക്കല്‍ വായിക്കുന്ന ഒരാള്‍ പോലും പിന്നീടൊരിക്കലും തന്റെ സമൂഹത്തിലെ അനാഥ ജന്മങ്ങളെ കാണാത്ത മട്ടില്‍ പോകുകില്ലെന്നും , ഒരു കുട്ടിയെ എങ്കിലും സഹായിക്കാന്‍ മുന്നോട്ടു വരുമെന്നും തന്നെ കരുതാം . അത്രകണ്ട് പരിതാപകരവും വസ്തുനിഷ്ഠവും ആയി ആണ് ഷെമി ഈ കഥയെ, അല്ലെങ്കില്‍ തന്റെ ജീവിതത്തെ , തന്‍ നടന്ന വഴികളെ , താന്‍ അനുഭവിച്ച ദുരിതങ്ങളെ നമുക്ക് മുന്നില്‍ വരച്ചിടുന്നത് .

സമൂഹത്തിന്റെ മുന്നില്‍ പണക്കാരനും പാവങ്ങളും എന്നൊരു അന്തരം നിലനില്‍ക്കുന്നു എന്ന സത്യം ശരിയാണ് എങ്കിലും പാവങ്ങള്‍ എന്നാല്‍ എത്ര ഭീകരമായ ഒരു അവസ്ഥയാണ് അവരില്‍ പോലും ഏറ്റവും പാവങ്ങള്‍ ആയവര്‍ അനുഭവിക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കുന്ന ഈ പുസ്തകം മനുഷ്യസ്നേഹികള്‍ ആയ ഏവരും വായിച്ചിരിക്കേണ്ടതാണ്.
ബിജു ജി നാഥ് വര്‍ക്കല
----------------------------------------------------  
വഴക്കുപക്ഷിക്ക് വേണ്ടി പോസ്റ്റ്‌ തയ്യാര്‍ ചെയ്തത് അന്നൂസ്

കഥവന്ന വഴി - 2 'തേവിടിശ്ശിക്കോലങ്ങള്‍'

എച്ച്മുക്കുട്ടി. തിരുവനന്തപുരത്ത് ജനനം. 
ഇപ്പോള്‍ താമസിക്കുന്നതും തിരുവനന്തപുരത്ത് തന്നെ. 2009 മുതല്‍ ബ്ലോഗില്‍ സജീവമാണ്. ബ്ലോഗിന്‍റെ പേരു 'എച്മുവോടുലകം'. പല വെബ് പോര്‍ട്ടലുകളിലും മലയാളത്തിലെ വിവിധ ആനുകാലികങ്ങളിലും എഴുതാറുണ്ട്. ബ്ലോഗര്‍മാരുടെ കഥാ സമാഹാരങ്ങളായ മൌനത്തിനപ്പുറത്തേക്ക്, നേരുറവകള്‍, ഭാവാന്തരങ്ങള്‍ എന്നിവയില്‍ കഥകള്‍ വന്നിട്ടുണ്ട് . അമ്മീമ്മക്കഥകള്‍ എന്ന പേരില്‍ സ്വന്തം പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമം ദിനപ്പത്രത്തില്‍ സ്വകാര്യം എന്നൊരു കോളം കൈകാര്യം ചെയ്തിരുന്നു.

 എച്ച്മുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍........
"എന്‍റെ ചെറിയ തല, ചെറിയ ബുദ്ധി , ചെറിയ ആലോചനകള്‍ ഇതുകൊണ്ടൊക്കെയുള്ള ചെറിയ എഴുത്തുകള്‍, ജീവിതം എഴുതിപ്പഠിപ്പിച്ചതിനപ്പുറം യാതൊന്നും അറിയാത്തവള്‍.. അതാണ്‌  ഞാന്‍..."

 
നവമലയാളി   ദ്വൈവാരികയില്‍  വന്ന 'തേവിടിശ്ശിക്കോലങ്ങ'ളുടെ ലിങ്ക്.
 




"തേവിടിശ്ശി കോലങ്ങള്‍..!. കഥയുടെ കൊഴുപ്പിനായി മിത്തുകളെ കൂട്ട് പിടിക്കാതെ പച്ചയായ ജീവിതങ്ങളെ വായനക്കാര്‍ക്ക് സമ്മാനിക്കുന്ന കഥാകാരിയാണ് എച്മു. എച്മു കഥകളില്‍ പലപ്പോഴും നമുക്കിടയില്‍ ജീവിക്കുന്നവര്‍ തന്നെയാവും കഥാപാത്രങ്ങളായി വരുന്നത്. തേവിടിശ്ശി കോലങ്ങള്‍. കഥയുടെപേര് സൂചിപ്പിക്കുന്നത് പോലെതന്നെ അന്നത്തിനായി അറിഞ്ഞോ അറിയാതെയോ സ്വന്തം ശരീരം വില്‍ക്കേണ്ടി വരികയും പിന്നീട് അത്തരം നീര്‍ക്കയത്തില്‍ നിന്നും കരകയറാന്‍ കഴിയാതെ ജീവിതം തന്നെ ഹോമിക്കേണ്ടിവന്ന ചില കഥാപാത്രങ്ങളിലൂടെയുള്ള സഞ്ചാരമാണ്. തെരുവ് തേവിടിശ്ശികളെ പ്രമേയമാക്കി നിരവധി കഥകളും സിനിമകളും പലഭാഷകളിലുമായി വന്നിട്ടുണ്ട് എന്നതിനാല്‍ കഥാപ്രമേയത്തില്‍ പുതുമ അവകാശപ്പെടാന്‍ കഴിയില്ല, എന്നാല്‍ കഥയെ അവതരിപ്പിച്ച രീതി വായനയെ മടുപ്പിക്കാതെ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. സ്ത്രീപക്ഷത്തോട് ചേര്‍ന്ന് നേര്‍രേഖയില്‍ കൂടി. പൊടിപ്പും തൊങ്ങലുമില്ലാതെ പറഞ്ഞു പോവുന്ന രീതിയാണ് തേവിടിശ്ശി കോലങ്ങള്‍.  ഇഷ്ടമില്ലാതെ "തേവിടിശ്ശി" യുടെ കുപ്പായമിടുകയും പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്യുന്ന കഥാനായികയുടെ മരണത്തിന്‍റെ ദുരൂഹത നീങ്ങുന്ന കഥാന്ത്യത്തിലെ അപ്രതീക്ഷിത ട്വിസ്റ്റ്‌, തീര്‍ച്ചയായും കഥാന്ത്യത്തിനു ശേഷവും വായനക്കാരില്‍ ചില ചിന്തകളെ ഉണര്‍ത്തും എന്നകാര്യത്തില്‍ സംശയമില്ല." - ഫൈസല്‍ ബാബു.

 അവള്‍ എന്നില്‍ ഉയിര്‍ക്കൊണ്ട തിങ്ങനെ:-
( തേവിടിശ്ശിക്കോലങ്ങള്‍ എന്ന കഥയുടെ പിറവിയിലേയ്ക്ക് )
       അതൊരു നട്ടുച്ചയായിരുന്നു. നല്ല പൊള്ളുന്ന വേനല്‍ക്കാലം. തമിഴര്‍ കത്ത് രി എന്ന് പറയുന്ന ഉശിരന്‍ അഗ്നിനക്ഷത്രക്കാലം. ട്രെയിന്‍ വിന്‍ഡോക്കപ്പുറത്ത് തവിട്ടു നിറമുള്ള ഉണക്കസസ്യങ്ങള്‍ കഴുത്തൊടിഞ്ഞു വീണു കിടന്നു.  
       ഞാന്‍ ഒരു മഹാരാഷ്ട്രാ യാത്രകഴിഞ്ഞ് മടങ്ങുകയായിരുന്നു. ട്രെയിന്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്‍ സമീപിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ കമ്പാര്‍ട്ടുമെന്‍റില്‍ തിരക്കും നന്നേ കുറഞ്ഞു കഴിഞ്ഞിരുന്നു. അപ്പോഴാണ് ഞാനവളെ ശ്രദ്ധിച്ചത്. അതും പോലീസുകാരന്‍റെ തമിഴിലുള്ള തെറി വിളി എന്‍റെ കാതു പൊട്ടിയ്ക്കും വിധം ഉയര്‍ന്നതുകൊണ്ട് മാത്രം … 
       ഒരു കൊച്ചുപെണ്ണാണവളെന്ന് എനിക്ക് തോന്നി. എന്നേക്കാള്‍ വയസ്സു കുറഞ്ഞവരുടെ എന്നല്ല മുതിര്‍ന്നവരുടെ പ്രായവും എനിക്ക് അങ്ങനെ മനസ്സിലാക്കാന്‍ കഴിയാറില്ല. 
      അവള്‍ അയാളോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അപേക്ഷയോ കരച്ചിലോ ആവലാതിയോ പോലെ ദയനീയമായിത്തോന്നി എനിക്കാ ശബ്ദം. 
       ഞാന്‍ എണീറ്റ് ചെന്നപ്പോള്‍ എനിക്കുറപ്പാണ്, അയാള്‍ ധിറുതിയായി അവളുടെ ശരീരത്തില്‍ നിന്ന് കൈ വലിക്കുകയായിരുന്നുവെന്ന്..  എന്നിട്ട് അയാള്‍ ഒരു വെടലച്ചിരി പാസ്സാക്കി.. എന്നെ അയാള്‍ അവിടെ പ്രതീക്ഷിച്ചില്ല എന്നത് വ്യക്തമായിരുന്നു. 
      സാധാരണ തറവാടികളും മാന്യകളുമായ പെണ്ണുങ്ങള്‍ പോലീസ് ഒരു പെണ്ണിനെ വഴക്ക് പറയുന്നതു കേട്ടാല്‍ ആ വഴിയ്ക്ക് വരില്ലല്ലോ എന്ന വിചാരമാവാം പോലീസിനുണ്ടായിരുന്നത്. എന്‍റെ ജീന്‍സും ബോബ് ചെയ്ത മുടിയും അയാളെ അല്‍പം അധീരനാക്കിയെന്നത് സത്യമാണ്. അതുകൊണ്ടാവാം "കമോണ്‍ , വാട്ട്സ് ദ പ്രോബ്ലം" എന്ന എന്‍റെ ചോദ്യത്തിനു അയാള്‍ ഉത്തരമൊന്നും തരാതെ അടുത്ത കമ്പാര്‍ട്ട്മെന്‍റിലേക്ക് കടന്നു പോയത്.  ഇനി എന്‍റെ ഈ പൊങ്ങച്ചമൊന്നും ഇല്ലെങ്കില്‍ തന്നെ അന്ന് അങ്ങനെ സംഭവിച്ചു എന്നതിനെ ഒരു വെറും ഭാഗ്യം മാത്രമായി കണക്കാക്കാന്‍ ഞാന്‍ തയാറാണ്. കാരണം പോലീസുകാര്‍ക്ക് സ്ത്രീകളോട് ഇടപെടുമ്പോള്‍ എത്ര വൃത്തികെട്ട രീതിയും സ്വീകരിയ്ക്കാനാവുമെന്ന് ഞാന്‍ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. ഞാനും ഒരു വെറും സ്ത്രീ മാത്രമാണല്ലോ. 
       ആ കൊച്ചു പെണ്ണ് തലയും കുമ്പിട്ട് നില്‍ക്കുകയായിരുന്നു. 
       ഞാനവളെ എന്‍റെ സീറ്റിലേക്ക് ക്ഷണിച്ചു. അവള്‍ ആദ്യം തല നിഷേധ രൂപത്തില്‍ വിലങ്ങനെ ആട്ടി. ഇനീം പോലീസു വന്നാലോ എന്ന് ചോദിച്ചപ്പോള്‍ അവള്‍ ഒന്നും പറയാതെ എന്‍റൊപ്പം വന്നു. ടിക്കറ്റില്ലേ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന് അവള്‍ ഉത്തരം തന്നു. പിന്നെ പോലീസുകാരന്‍ ബഹളം വെച്ചതെന്തിനു എന്ന് ചോദിച്ചപ്പോള്‍ മൌനമായിരുന്നു മറുപടി. 
       ഞാന്‍ ചോദ്യമാവര്‍ത്തിച്ചു. പൊടുന്നനെ അവളുടെ കവിളുകള്‍ കണ്ണീരില്‍ കുതിര്‍ന്നു. 
      പോലീസുകാരന് അവളെ പരിചയമുണ്ടത്രെ. അതാണ് അയാള്‍ വിരട്ടിയത്. പരിചയമുണ്ടെങ്കിലും എന്തിനു വിരട്ടണം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ ആ സ്ഥലത്തെപ്പറ്റി എന്നോട് പറഞ്ഞു. അവിടെ പോലീസുകാര്‍ വന്നു പോവുന്നതിനെപ്പറ്റി പറഞ്ഞു. അവിടത്തെ മിസ്സിനെപ്പറ്റി പറഞ്ഞു. കീറിയ ഉറപ്പാക്കറ്റുകള്‍ ചിതറിക്കിടക്കുന്ന കോവണിപ്പടികളെക്കുറിച്ച് പറഞ്ഞു. വാടിയ മുല്ലപ്പൂക്കളുടേയും വിലകുറഞ്ഞ സൌരഭ്യങ്ങളുടെയും മടുപ്പിക്കുന്ന വിയര്‍പ്പിന്‍റെയും ഒരിയ്ക്കലും മാറാത്ത ദുര്‍ഗന്ധത്തെപ്പറ്റി പറഞ്ഞു. 
"എനക്ക് പുരുഷാളെ പാത്താലേ വായിലെടുക്ക വരും അക്കാ" എന്നവള്‍ അവസാനിപ്പിച്ചപ്പോള്‍... 
       ആ സഹനത്തെയും ആ വേദനയേയും ഞാന്‍ അറിഞ്ഞു. അവളിലൂടെ കടന്നു പോയ എണ്ണമില്ലാത്തതും വഴുവഴുത്തതുമായ അറപ്പുകളില്‍ എനിക്കും മനംപുരട്ടി. വൈരൂപ്യങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ എന്നില്‍ ഓക്കാനമായി കവിഞ്ഞു. 
       ഒരു പുരുഷന്‍റെ അടിയും ഇടിയും ചവിട്ടും തലമുടി പിടിച്ചുലയ്ക്കലും എല്ലാം നിസ്സാരമാണെന്ന് അവള്‍ വിശദീകരിച്ചു. അതുപോലെയല്ല, പല പുരുഷന്മാരുടെ പല ആഗ്രഹങ്ങള്‍ ഒരു നഗ്നശരീരം കൊണ്ട് മാത്രം സാധിപ്പിക്കേണ്ടി വരുന്നത് … 
      എന്നിട്ടും അവള്‍ എന്നോട് അഭിമാനത്തെപ്പറ്റി സംസാരിക്കുകയായിരുന്നു. അനവധി പ്രാവശ്യം എരിഞ്ഞു ചാമ്പലായിട്ടും ആ ചാരത്തില്‍ നിന്ന് ചിലപ്പോള്‍ അതുണരുമെന്നും അന്നേരം ആ ഇടത്തിനു തീയിടാനും സ്വയം ആ തീയില്‍ വെന്തുരുകാനും തോന്നുമെന്നും പറയുമ്പോള്‍ ആ കണ്ണുകളില്‍ ആളിപ്പടരാന്‍ വെമ്പുന്ന ഒരു ജ്വാല എരിയുന്നത് ഞാന്‍ കണ്ടു...
       ആ ജ്വാല കൊണ്ടാണ് തേവിടിശ്ശിക്കോലങ്ങള്‍ ഞാനെഴുതിയത്...' 
________________________________________________________________________________________________
                                                                  തയ്യാറാക്കിയത് :- അന്നൂസ്

കഥ വന്ന വഴി- 1 'പുതുമഴ ചൂരുള്ള ചുംബനങ്ങള്‍'

കഥ വന്ന വഴിയിലൂടെ  പ്രിയ എഴുത്തുകാരി ഷാഹിന.ഇ.കെ യുമായി തെല്ലു നേരം.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി. അനന്തപദ്മനാഭന്റെ മരക്കുതിരകൾ ആദ്യ കഥാസമാഹാരം. ആറു കഥാകാരികളോടൊപ്പം ചേർന്ന് ' ആറ് ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
 ചെറുകഥകൾ : അനന്തപദ്മനാഭന്റെ മരക്കുതിരകൾ, പുതുമഴ ചൂരുള്ള ചുംബനങ്ങൾ ,  കവിത : ഒറ്റഞൊടി കവിതകൾ
വിവർത്തനം : പ്രവാചകൻ (Khalil Gibran’s 'The prophet')
പുരസ്ക്കാരങ്ങൾ :വനിത കലാലയകഥാപുരസ്ക്കാരം, ഗൃഹലക്ഷ്മി അവാർഡ്‌, അറ്റ് ലസ് – കൈരളി കഥാ പുരസ്ക്കാരം, കാവ്യകൈരളി പുരസ്ക്കാരം,അവനീബാല പുരസ്ക്കാരം,അങ്കണം അവാർഡ്‌,കടത്തനാട് മാധവിയമ്മ കവിതാപുരസ്ക്കാരം. 

ഇനി പുതുമഴ ചൂരുള്ള ചുംബനങ്ങള്‍ എന്ന കഥയുടെ പിറവിയിലേയ്ക്ക് എഴുത്തുകാരിയിലൂടെ..........
കഥ വന്ന വഴി- പുതുമഴ ചൂരുള്ള ചുംബനങ്ങള്‍
ഒരെഴുത്തുകാരന്  / എഴുത്തുകാരിക്ക് അയാളുടെ എല്ലാ എഴുത്തുകളോടും ഉണ്ടാവും ചെറുതല്ലാത്ത ഒരിഷ്ടം. കാരണം അതൂർന്നു വീഴുന്നത് അയാളുടെ സ്വന്തമായ എന്തിൽ നിന്നൊക്കെയോ ആണ്. അതിൽ ഓർമ്മകൾ ഉണ്ടാവാം, കാഴ്ച്ചപ്പാടുകൾ ഉണ്ടാവാം, അനുഭവങ്ങൾ ഉണ്ടാവാം, സ്വപ്‌നങ്ങൾ ഉണ്ടാവാം ,മാഞ്ഞു പോവാത്ത ഒരു കാഴ്ച ഉണ്ടാവാം. എന്റെ  കഥകളിൽ എനിക്കു പ്രിയമുള്ള ഒന്നാണ് 'പുതുമഴച്ചൂരുള്ള ചുംബനങ്ങൾ '   എന്ന കഥ.
         എഴുത്ത്, വല്ലാത്ത മൂഡ്‌ ഡിസോർഡർ ഉള്ള ഒരാളെ പോലെയാണ്. അല്ലെങ്കിൽ ക്രമ രഹിതമായ ഋതുക്കളെ പോലെ. ചില കാലം അപ്രതീക്ഷിതമായി പെയ്തു കൊണ്ടേയിരിക്കും. ചിലപ്പോൾ കടുത്ത വേനലാവും. ചില കാലം ഒരിക്കലും പ്ലാൻ ചെയ്തിട്ടില്ലാത്ത പലതും എഴുതും ആഗ്രഹിക്കുന്നതിനെക്കാൾ ഭംഗിയായി. അതിനൊരു മറുകാലമുണ്ടാവും. സമയ ബന്ധിത മായി എഴുതി തീർക്കേണ്ട പലതും എഴുതാനാവാതെ, പ്ലോട്ട് കുറിച്ചിട്ട ഒന്നിനെയും വികസിപ്പിക്കാനാവാതെ, എഴുത്ത് നിരാസങ്ങൾ മാത്രം തരുന്ന കാലം. ആ അസ്വസ്ഥതയെ വായന കൊണ്ട് തോൽപ്പിക്കാൻ ശ്രമിക്കുമെങ്കിലും മിക്കപ്പോഴും തോൽക്കുക ഞാൻ മാത്രമാവും.
ചുറ്റുമുള്ള ലോകത്തിൽ നിന്ന് വേർപ്പെട്ടു നില്ക്കും പോലെ കഠിനമായ ഒരേകാന്തതയാണ് അത്. സത്യത്തിൽ ആ ശൂന്യതയെ നിറക്കാൻ ഒന്നിന് മാത്രമേ ആവൂ. എന്തിന്റെ അഭാവമാണോ എന്നെ അസ്വസ്ഥയാക്കുന്നത്, അതിന്.  _വാക്കുകൾക്ക് _
മാസങ്ങളോളം, വർഷങ്ങളോളം വിട്ടു പോയിട്ടുണ്ട് വാക്കുകളെന്നെ. അത്ര ക്രൂരമായി. അതിലേറെ സ്നേഹത്തോടെ തിരികെ വന്നിട്ടുമുണ്ട് പിന്നെയെപ്പോഴോ.
        തൃശ്ശൂർ ജില്ലയിലെ കട്ടിലപ്പൂവം എന്ന സ്ഥലത്ത് ജോലി നോക്കുന്ന സമയം. വളരെ ശാന്തമായ അന്തരീക്ഷം. ഏറെ ഇഷ്ടം തോന്നിപ്പിച്ച ആളുകൾ, തനിയെയുള്ള താമസം. വൈകുന്നേരങ്ങളിൽ ഗ്രാമീണ വായന ശാലയിലേക്കുള്ള നടത്തങ്ങൾ, അക്കാഡെമി ലൈബ്രറിയുടെ ചുറ്റുവട്ടങ്ങൾ, സൌഹൃദങ്ങൾ, മോശമല്ലാത്ത വായന. പുറമേ നിന്ന് നോക്കുമ്പോൾ ഒരെഴുത്തുകാരന് അത്ര ഇണക്കമുള്ള ഒരന്തരീക്ഷം .എഴുത്ത് പക്ഷെ,  പൊടുന്നനെ നിലച്ചു. കാരണമില്ലാതെ .
എഴുതാൻ ഉള്ളിൽ  ഒരുപാടുണ്ട്. പക്ഷെ  വാക്കുകൾ വല്ലാത്ത നിരാസത്തോടെ മാറി മാറി പോയ്ക്കൊണ്ടിരുന്നു പേന തൊടുമ്പോളൊക്കെ. അമ്മാതിരി അസ്വാസ്ഥ്യങ്ങളുടെ കാലത്ത് എനിക്കൊരു ഒളിത്താവളമുണ്ടായിരുന്നു.  എന്റെ പ്രിയപ്പെട്ട സഹ പ്രവർത്തകയും ചേച്ചിയും ഒക്കെയായ ബിന്ദുവിന്റെ കല്ലൂരെ വീട്. പാടങ്ങൾ, മതിക്കുന്ന് ക്ഷേത്രപരിസരം, റബ്ബർ കൂട്ടങ്ങൾ,  ബിന്ദുവിന്റെ അടുക്കള രുചികൾ, വീടിന്റെ മണങ്ങൾ  ..അങ്ങനെയങ്ങനെ എന്ത് കൊണ്ടോക്കെയോ എന്നെ സമാശ്വസിപ്പിക്കുന്ന എന്തൊക്കെയോ ഉണ്ടായിരുന്നു അവിടെ.
വല്ലാതെ അപകർഷത്തോടെ ദിവസങ്ങളോട് വഴക്കിട്ടുകൊണ്ടിരുന്ന എന്നെ ഒരു വെള്ളിയാഴ്ച വൈകുന്നേരം തൃശ്ശൂര് നിന്ന് ബിന്ദുവും ഭർത്താവ് മനുവേട്ടനും മകൾ അമ്മുവുംകൂടി കല്ലൂരെ വീട്ടിലേക്ക്  കൂടെ കൂട്ടി. കാറിലെ വയലാറിന്റെ പാട്ടിനു ചെവി കൊടുക്കാതെ ഞാൻ സീറ്റിൽ നിന്നും ഊർന്നിരുന്നു .അപ്പോൾ എന്റെ കാഴ്ച്ച മുഴുവൻ ആകാശമായി. നവംബർ മേഘങ്ങൾ കുറുഞ്ഞിപ്പൂച്ചയായി, ആനയായി, കുട്ടി ഭൂതങ്ങളായി രൂപാന്തരപ്പെട്ടു കൊണ്ട് പോയ്ക്കൊണ്ടേയിരുന്നു. പൊടുന്നനെ ,പൊടുന്നനെ വല്ലത്തോരാത്മീയതഭാവത്തോടെ ഏതോ ഒരു പള്ളിയുടെ മേൽ കുരിശ് എന്റെ കാഴ്ച്ചയിൽ പ്രത്യക്ഷമായി. ഒറ്റ നിമിഷം. അത് മാഞ്ഞു. അത് പക്ഷെ ഒരു കൊടുംകാറ്റിനെ ഉള്ളിൽ അഴിച്ചു വിട്ട് . എനിക്ക് മുന്നിൽ ഒരു മാത്ര കൊണ്ട് പുതിയൊരന്തരീക്ഷം പ്രത്യക്ഷമായി. സ്നേഹവും കാരുണ്യവും കാർക്കശ്യവും  നിറഞ്ഞ സിസ്റ്റർ സ്പെല്ലയുടെ മുഖം.
അത്രയേറെ  ശാന്തമായ, ചിട്ട വട്ടങ്ങളിൽ ഒതുങ്ങി നിൽക്കുന്ന ഒരു സ്കൂൾ മുറ്റം ബയോളജി ക്ലാസ്, വോളി ബോൾ  ക്യാപ്ടനും സുന്ദരനുമായ മുഹ്സീൻ അഹമ്മദ്, ബെല്ല റോസ് തട്ടോക്കാരൻ  അവർക്കിടയിലെ പ്രണയത്തിന്റെ മൂറിൻ തൈല ഗന്ധം. സിസ്റ്റർ സ്പെല്ലയുടെ മനസ്സ് എന്റെ മുന്നിലപ്പോൾ അത്ര വിശുദ്ധിയോടെ തുറന്നു കിടന്നു. പുതു മഴ നനയുമ്പോൾ പച്ച മണ്ണ് നിശ്വസിക്കാറുള്ള അതേ ആസക്തിയുടെ ഗന്ധമുള്ള ഒരു ചുംബനം കൈമാറുന്ന പ്ലസ് ടു വിദ്യാർഥികളായ മുഹ്സിനും ബെല്ല റോസും.. അത് യാദൃശ്ചികമായി കാണുന്ന സ്കൂൾ പ്രിൻസിപ്പലും അവരുടെ  ബയോളജി അധ്യാപികയുമായ സിസ്റ്റർ സ്പെല്ല.. ആ കാഴ്ചയിലൂടെ അവർ ചെന്ന് തൊടുന്ന അവരുടെ ഓർമകളുടെ കൌമാരം.. ആ ഓർമ്മകളോടുള്ള, നഷ്ടങ്ങളോടുള്ള അതിതീവ്രത നിറഞ്ഞ കഥയൊ ടുക്കത്തെ ചുംബനം-ബാഗു തുറന്ന് റൈറ്റിംഗ് പാഡ് എടുത്ത് ഞാൻ എഴുതിക്കൊണ്ടേയിരുന്നു .ഒരേ നേരം ആകാശത്തിലെ മേഘങ്ങളുടെ മായക്കാഴ്ചകൾ പോലെ  സിസ്റ്റെർ സ്പെല്ലയായും, മുഹ്സീനായും, ബെല്ലയായും മാർഗറീത്തായായും രൂപാന്തരപ്പെട്ടുകൊണ്ട്.       ഷാഹിന.ഇ.കെ
                                              
ഒളിനോട്ടം, മരണച്ചുറ്റ്, യന്ത്രപ്പാവ, തോട്, അഡ്ജസ്റ്റ്‌മെന്റ്, കലാപം, മൂക്കില്‍ രോമമുള്ള പെണ്‍കുട്ടി, കുണ്ടന്‍, പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍…തുടങ്ങി  ഒരെഴുത്തുകാരിയുടെ പതിനാലു കഥകളുടെ സമാഹാരം.
കഥാസമാഹാരത്തെപ്പറ്റി ശ്രീ വിജിന്‍ മഞ്ചേരി, 2015 ജൂലൈ 26 നു തന്‍റെ കരുതിപ്പൂക്കള്‍ ബ്ലോഗില്‍ കുറിച്ച വരികളിലേക്ക്.
"പുതുമഴ ചൂരുള്ള ചുംബനങ്ങള്‍,ഈയിടെ വായിച്ച ചെറുകഥാ സമാഹാരങ്ങളില്‍ എല്ലാ കഥകളും എന്നെ ആകര്‍ഷിച്ച പുസ്തകം. പതിനാലു കഥകള്‍, പതിനാലു വിധത്തില്‍, പതിനാലു തലങ്ങളില്‍ മനസ്സിനെ കീഴടക്കുന്നു. പക്വതയാര്‍ന്ന എഴുത്ത്. തള്ളപ്പൂച്ചയിലെ അവസാന രംഗങ്ങള്‍ മനസ്സില്‍ ഒരു ചിത്രമായി മായാതെ കിടപ്പുണ്ട്. കടലും കടല്‍ക്കാറ്റും കച്ചവട കുട്ടികളും കഥാകാരിയുടെ ഇഷ്ട്ട വിഷയങ്ങള്‍ ആയതുകൊണ്ടാകാം ഇടയ്ക്കു ആവര്‍ത്തിക്കുന്നത്. 'ഞാന്‍' എന്നാ വാക്കിനു ഒരു ലിംഗഭേദമില്ലാത്തത് കൊണ്ട് കഥാപാത്രങ്ങളെ ചിലയിടങ്ങളില്‍ മനസ്സിലാക്കാന്‍ വീണ്ടും പുറകിലേക്ക് മറിക്കേണ്ടി വന്നു. ഒളി നോട്ടത്തിലെ പരിഭ്രമങ്ങള്‍, പുതുമഴ ചൂരിലെ അവസാന ചുംബനം, പ്രണയത്തിനപ്പുറം പുരുഷനെ തിരയുന്ന കാമുകി, വൃദ്ധയോട് ആഡ്ജെസ്റ്റ് ചോദിക്കുന്ന തലമുറ, സ്വര്‍ഗ്ഗരതി, ബസന്തിനെ കൊലപാതകത്തിലേക്ക് നയിക്കുന്ന കുഞ്ഞു മനസ്സിന്റെ വിങ്ങലുകള്‍, യന്ത്രപ്പാവയും, തോടും, ആന്‍സിയുടെ പുതിയ ജീവിത പ്രതീക്ഷകളും എല്ലാം വായനക്കപ്പുറം എവിടെക്കയോ ചെന്ന് തൊടുന്നുണ്ട് അല്ലങ്കില്‍ എവിടെക്കയോ കൊത്തിവലിക്കുന്നുണ്ട്. ഈ ചുംബനത്തിന്റെ ചൂട് കുറച്ചു കാലം നിലനിലക്കും എന്ന് തോന്നുന്നു. നിരാശപ്പെടുത്തില്ല എന്നാ പൂര്‍ണ്ണ വിശ്വാസത്തോടെ തിരഞ്ഞെടുക്കവുന്ന പുസ്തകം. മുബീന്‍ ഇത്താ ഈ ബുക്ക്‌ നിര്‍ദേശിക്കുന്നത് മുമ്പ് തന്നെ വാങ്ങിയിരുന്നു എന്നതാണ് സത്യം.  ഇങ്ങനെ ഒരു വായന സമ്മാനിച്ചത്തിനു നന്ദി നന്ദി.... ഹൃദയം നിറഞ്ഞ ആശംസകള്‍".    വിജിന്‍ മഞ്ചേരി
                                                         തയ്യാറാക്കിയത് :- അന്നൂസ്

Search This Blog