വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

വേട്ട - കഥ

"ജീവിക്കാൻ അനുവദിക്കണം... ഞാൻ അങ്ങേക്ക് ഒരിക്കലും ഒരു പ്രശ്നമാവില്ല. അങ്ങയുടെ കൺവെട്ടത്ത് പോലും വരാതെ ഒഴിഞ്ഞുമാറി ജീവിച്ചുകൊള്ളാം. എന്നെ ഇത്ര ക്രൂരമായി വിടാതെ ഉപദ്രവിക്കരുത്... ദുർബലനായ ഞാൻ അങ്ങേക്ക് ഒരു ഭീഷണിയേ അല്ലല്ലോ..." കീഴാളൻ കരഞ്ഞു പറഞ്ഞിട്ടും അയാളുടെ മനസ്സലിഞ്ഞില്ല. പ്രാണഭയത്തോടെ ഇര കരഞ്ഞപ്പോൾ അയാൾ ഉള്ളിൽ ഊറിച്ചിരിച്ചു. ഓടിമാറുവാൻ ശ്രമിച്ച അടിമയെ അയാൾ തൊഴിച്ചു വീഴ്ത്തി, മുഖം പൂഴിയിൽ ചവിട്ടിയമർത്തി അട്ടഹസിച്ചു. ചവിട്ടേറ്റ് അടർന്ന പല്ലുകൾക്കിടയിൽ നിന്നും ചോരയുടെ ഉപ്പുരസം വായിലേക്കു കിനിയുന്നത് അടിമ അറിഞ്ഞു.

മറ്റാരോ ആ വഴി വരുന്നുണ്ടന്നറിഞ്ഞ അയാൾ ഇരയെ എഴുന്നേൽപ്പിച്ചു. രക്തം പറ്റിയിരുന്ന അവന്റെ മുഖം തുടച്ചു. അവരെ കടന്നുപോയവർ ഇരയുടെ വർഗ്ഗത്തിൽപ്പെട്ടവർ തന്നെയായിരുന്നു. പക്ഷേ സംഘടിതരായിരുന്ന അവർ ആ വേട്ടക്കാരന്റെ കീഴാളരും നിസ്സഹായരും ആയിരുന്നില്ല. അവരുടെ മുന്നിൽ അയാൾ ഇരയുടെ സംരക്ഷകനായി നടിച്ചു. കീഴാളനെ കൂടെ നിർത്തി, വീഴ്ചയിൽ നിന്നുമുയർത്തി മുഖത്തെ രക്തമൊപ്പി സംരക്ഷിക്കുന്ന വേട്ടക്കാരനെ വഴിപോക്കർ മഹാനെന്ന് വാഴ്ത്തി. നിസ്സാരനായ ആ ഇരയോട് കരുത്തനായ അയാൾ കാണിക്കുന്ന ദയയെ അവർ പുകഴ്ത്തി.

ഒച്ചയുണ്ടാക്കി തന്റെ നിസ്സഹായത അവരെ അറിയിച്ചു രക്ഷപ്പെടാൻ ഇര വെമ്പൽ കൊണ്ടു. എന്നാൽ മഞ്ഞു പോലെ മരവിച്ച ക്രൂരമായ ഒരു നോട്ടത്താൽ വേട്ടക്കാരനത് തടഞ്ഞു. തന്റെ വർഗ്ഗത്തിൽ ഉള്ളവരാരും അയാൾക്ക് സമനല്ല എന്നും ഒച്ച വെച്ചിട്ടും കാര്യമില്ലെന്നും മനസ്സിലാക്കിയ ഇര വീണ്ടും വേട്ടക്കാരന്റെ ദയക്കായി പ്രാർത്ഥിച്ചു.
ആളുകൾ അവരെ കടന്നു പോയപ്പോൾ അയാൾ വീണ്ടും ഇരയെ കാൽക്കീഴിലിട്ടു ചവിട്ടിയരച്ചു വേദനിപ്പിച്ചു രസിച്ചു...
എന്നിട്ട് മുരണ്ടു. "നിന്നെ ഞാൻ മരണത്തിനു പോലും അങ്ങനെ പെട്ടെന്ന് വിട്ടു കൊടുക്കില്ല. എന്റെ കാൽക്കീഴിൽ നീയിങ്ങനെ നരകിക്കുന്നത് കണ്ട് ഞാൻ ആനന്ദിക്കും... എന്നിട്ടവസാനം നിനക്കായി ഞാൻ ഒരു അന്ത്യം ഒരുക്കിയിട്ടുണ്ട് - ആ കൊമ്പൻ രാക്ഷസന്റെ ഗുഹയിൽ നിന്നെ ഞാൻ കാലുകൾ തല്ലിയൊടിച്ച് എറിഞ്ഞു കൊടുക്കും. അവൻ നിന്നെ കനലിലിട്ട് ചുട്ടു തിന്നും..."

പെട്ടെന്ന് വേട്ടക്കാരന്റെ തലയിൽ ഒരടിയേറ്റു. വരയാടിന്റെ പോലെ കൊമ്പുകളുള്ള ഒരു ഭീകര രാക്ഷസൻ അയാളെ ആക്രമിച്ചു. ഈ അവസരം മുതലെടുത്ത് ഇര രക്ഷപ്പെട്ടോടി. കുറച്ചു മുന്നോട്ടു ചെന്നപ്പോൾ തന്നെ വേട്ടയാടിയിരുന്ന ആ ക്രൂരന്റെ രക്തം മരവിപ്പിക്കുന്ന നിലവിളി കേട്ടു. അവന് വീണ്ടും മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. 'ക്രൂരനായിരുന്നുവെങ്കിലും അയാളും തന്നെപ്പോലെ ഒരു മനുഷ്യനാണല്ലോ, ആ രാക്ഷസൻ അയാളെ കൊല്ലുമല്ലോ...' എന്ന ചിന്തയിൽ തിരികെ നടന്നു.

വഴിയരികിലെ ചെടികൾക്കും മരങ്ങൾക്കും മറപറ്റി നടന്ന് അയാൾ വേട്ടക്കാരനും രാക്ഷസനുമരികിലെത്തി. രക്തത്തിൽ കുളിച്ച്, രണ്ടു കാലുകളും തകർക്കപ്പെട്ട്, അല്പപ്രാണനായി കിടന്ന വേട്ടക്കാരനെ അയാൾ കണ്ടു. രാക്ഷസന്റെ കണ്ണിൽപ്പെടാതെ അയാൾ  വേട്ടക്കാരന്റെയരികിലെത്തി. താങ്ങി ഉയർത്തി, തന്റെ തോളിലേറ്റി രാക്ഷസന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചു. തന്റെ ഇരയായിരുന്നവനെക്കണ്ട വേട്ടക്കാരന്റെ കണ്ണുകൾ വീണ്ടും ക്രൗര്യം പൂണ്ടു. തന്നെ രക്ഷിക്കാനായി ശ്രമിച്ച അടിമയെ അയാൾ മുറുകെപ്പിടിച്ചു. അധിക ദൂരം രാക്ഷസനെ വെട്ടിച്ച് കടക്കാൻ കാലുകൾ തകർന്ന തനിക്ക് ആവില്ല എന്നയാൾക്കറിയാമായിരുന്നു - എന്നാൽ ഇവൻ, ഈ അടിമ ഓടിരക്ഷപ്പെട്ടേക്കാം.

തന്നെ ചുട്ടുതിന്നാൻ കനലൊരുക്കുകയായിരുന്ന രാക്ഷസനെ അയാൾ ശബ്ദമുണ്ടാക്കി വിളിച്ചു. "എന്തായാലും നീ എന്നെ കൊന്നു തിന്നും, എങ്കിൽ ഇതാ എന്റെ അടിമ - ഇവനെയും കൂടി നീ തിന്നു കൊള്ളൂ..." അയാൾ അലറി.
രാക്ഷസന്റെ മുഖത്ത് ക്രൂരമായ ഒരു ചിരി വിടർന്നു. വേട്ടക്കാരന്റെ പിടിയിൽ നിന്നും കുതറിയോടാൻ ഇരക്ക് കഴിഞ്ഞില്ല.

വേട്ടക്കാരൻ അഗ്നി കുണ്ഠത്തിലേക്ക് എറിയപ്പെട്ടു. രാക്ഷസന്റെ ഒരു കയ്യാൽ താൻ അന്തരീക്ഷത്തിലേക്കുയർത്തപ്പെടുന്നത് അടിമയറിഞ്ഞു - അഗ്നി വിഴുങ്ങുമ്പോളും വേട്ടക്കാരന്റെ കണ്ണിലെ ക്രൗര്യം കുറഞ്ഞിരുന്നില്ലെന്നും...

മഹേഷ്‌ കൊട്ടാരത്തില്‍
maheshkottarathil@gmail.com

Search This Blog