വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!
Showing posts with label അവലോകനം. Show all posts
Showing posts with label അവലോകനം. Show all posts

കഥവന്ന വഴി - 2 'തേവിടിശ്ശിക്കോലങ്ങള്‍'

എച്ച്മുക്കുട്ടി. തിരുവനന്തപുരത്ത് ജനനം. 
ഇപ്പോള്‍ താമസിക്കുന്നതും തിരുവനന്തപുരത്ത് തന്നെ. 2009 മുതല്‍ ബ്ലോഗില്‍ സജീവമാണ്. ബ്ലോഗിന്‍റെ പേരു 'എച്മുവോടുലകം'. പല വെബ് പോര്‍ട്ടലുകളിലും മലയാളത്തിലെ വിവിധ ആനുകാലികങ്ങളിലും എഴുതാറുണ്ട്. ബ്ലോഗര്‍മാരുടെ കഥാ സമാഹാരങ്ങളായ മൌനത്തിനപ്പുറത്തേക്ക്, നേരുറവകള്‍, ഭാവാന്തരങ്ങള്‍ എന്നിവയില്‍ കഥകള്‍ വന്നിട്ടുണ്ട് . അമ്മീമ്മക്കഥകള്‍ എന്ന പേരില്‍ സ്വന്തം പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമം ദിനപ്പത്രത്തില്‍ സ്വകാര്യം എന്നൊരു കോളം കൈകാര്യം ചെയ്തിരുന്നു.

 എച്ച്മുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍........
"എന്‍റെ ചെറിയ തല, ചെറിയ ബുദ്ധി , ചെറിയ ആലോചനകള്‍ ഇതുകൊണ്ടൊക്കെയുള്ള ചെറിയ എഴുത്തുകള്‍, ജീവിതം എഴുതിപ്പഠിപ്പിച്ചതിനപ്പുറം യാതൊന്നും അറിയാത്തവള്‍.. അതാണ്‌  ഞാന്‍..."

 
നവമലയാളി   ദ്വൈവാരികയില്‍  വന്ന 'തേവിടിശ്ശിക്കോലങ്ങ'ളുടെ ലിങ്ക്.
 




"തേവിടിശ്ശി കോലങ്ങള്‍..!. കഥയുടെ കൊഴുപ്പിനായി മിത്തുകളെ കൂട്ട് പിടിക്കാതെ പച്ചയായ ജീവിതങ്ങളെ വായനക്കാര്‍ക്ക് സമ്മാനിക്കുന്ന കഥാകാരിയാണ് എച്മു. എച്മു കഥകളില്‍ പലപ്പോഴും നമുക്കിടയില്‍ ജീവിക്കുന്നവര്‍ തന്നെയാവും കഥാപാത്രങ്ങളായി വരുന്നത്. തേവിടിശ്ശി കോലങ്ങള്‍. കഥയുടെപേര് സൂചിപ്പിക്കുന്നത് പോലെതന്നെ അന്നത്തിനായി അറിഞ്ഞോ അറിയാതെയോ സ്വന്തം ശരീരം വില്‍ക്കേണ്ടി വരികയും പിന്നീട് അത്തരം നീര്‍ക്കയത്തില്‍ നിന്നും കരകയറാന്‍ കഴിയാതെ ജീവിതം തന്നെ ഹോമിക്കേണ്ടിവന്ന ചില കഥാപാത്രങ്ങളിലൂടെയുള്ള സഞ്ചാരമാണ്. തെരുവ് തേവിടിശ്ശികളെ പ്രമേയമാക്കി നിരവധി കഥകളും സിനിമകളും പലഭാഷകളിലുമായി വന്നിട്ടുണ്ട് എന്നതിനാല്‍ കഥാപ്രമേയത്തില്‍ പുതുമ അവകാശപ്പെടാന്‍ കഴിയില്ല, എന്നാല്‍ കഥയെ അവതരിപ്പിച്ച രീതി വായനയെ മടുപ്പിക്കാതെ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. സ്ത്രീപക്ഷത്തോട് ചേര്‍ന്ന് നേര്‍രേഖയില്‍ കൂടി. പൊടിപ്പും തൊങ്ങലുമില്ലാതെ പറഞ്ഞു പോവുന്ന രീതിയാണ് തേവിടിശ്ശി കോലങ്ങള്‍.  ഇഷ്ടമില്ലാതെ "തേവിടിശ്ശി" യുടെ കുപ്പായമിടുകയും പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്യുന്ന കഥാനായികയുടെ മരണത്തിന്‍റെ ദുരൂഹത നീങ്ങുന്ന കഥാന്ത്യത്തിലെ അപ്രതീക്ഷിത ട്വിസ്റ്റ്‌, തീര്‍ച്ചയായും കഥാന്ത്യത്തിനു ശേഷവും വായനക്കാരില്‍ ചില ചിന്തകളെ ഉണര്‍ത്തും എന്നകാര്യത്തില്‍ സംശയമില്ല." - ഫൈസല്‍ ബാബു.

 അവള്‍ എന്നില്‍ ഉയിര്‍ക്കൊണ്ട തിങ്ങനെ:-
( തേവിടിശ്ശിക്കോലങ്ങള്‍ എന്ന കഥയുടെ പിറവിയിലേയ്ക്ക് )
       അതൊരു നട്ടുച്ചയായിരുന്നു. നല്ല പൊള്ളുന്ന വേനല്‍ക്കാലം. തമിഴര്‍ കത്ത് രി എന്ന് പറയുന്ന ഉശിരന്‍ അഗ്നിനക്ഷത്രക്കാലം. ട്രെയിന്‍ വിന്‍ഡോക്കപ്പുറത്ത് തവിട്ടു നിറമുള്ള ഉണക്കസസ്യങ്ങള്‍ കഴുത്തൊടിഞ്ഞു വീണു കിടന്നു.  
       ഞാന്‍ ഒരു മഹാരാഷ്ട്രാ യാത്രകഴിഞ്ഞ് മടങ്ങുകയായിരുന്നു. ട്രെയിന്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്‍ സമീപിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ കമ്പാര്‍ട്ടുമെന്‍റില്‍ തിരക്കും നന്നേ കുറഞ്ഞു കഴിഞ്ഞിരുന്നു. അപ്പോഴാണ് ഞാനവളെ ശ്രദ്ധിച്ചത്. അതും പോലീസുകാരന്‍റെ തമിഴിലുള്ള തെറി വിളി എന്‍റെ കാതു പൊട്ടിയ്ക്കും വിധം ഉയര്‍ന്നതുകൊണ്ട് മാത്രം … 
       ഒരു കൊച്ചുപെണ്ണാണവളെന്ന് എനിക്ക് തോന്നി. എന്നേക്കാള്‍ വയസ്സു കുറഞ്ഞവരുടെ എന്നല്ല മുതിര്‍ന്നവരുടെ പ്രായവും എനിക്ക് അങ്ങനെ മനസ്സിലാക്കാന്‍ കഴിയാറില്ല. 
      അവള്‍ അയാളോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അപേക്ഷയോ കരച്ചിലോ ആവലാതിയോ പോലെ ദയനീയമായിത്തോന്നി എനിക്കാ ശബ്ദം. 
       ഞാന്‍ എണീറ്റ് ചെന്നപ്പോള്‍ എനിക്കുറപ്പാണ്, അയാള്‍ ധിറുതിയായി അവളുടെ ശരീരത്തില്‍ നിന്ന് കൈ വലിക്കുകയായിരുന്നുവെന്ന്..  എന്നിട്ട് അയാള്‍ ഒരു വെടലച്ചിരി പാസ്സാക്കി.. എന്നെ അയാള്‍ അവിടെ പ്രതീക്ഷിച്ചില്ല എന്നത് വ്യക്തമായിരുന്നു. 
      സാധാരണ തറവാടികളും മാന്യകളുമായ പെണ്ണുങ്ങള്‍ പോലീസ് ഒരു പെണ്ണിനെ വഴക്ക് പറയുന്നതു കേട്ടാല്‍ ആ വഴിയ്ക്ക് വരില്ലല്ലോ എന്ന വിചാരമാവാം പോലീസിനുണ്ടായിരുന്നത്. എന്‍റെ ജീന്‍സും ബോബ് ചെയ്ത മുടിയും അയാളെ അല്‍പം അധീരനാക്കിയെന്നത് സത്യമാണ്. അതുകൊണ്ടാവാം "കമോണ്‍ , വാട്ട്സ് ദ പ്രോബ്ലം" എന്ന എന്‍റെ ചോദ്യത്തിനു അയാള്‍ ഉത്തരമൊന്നും തരാതെ അടുത്ത കമ്പാര്‍ട്ട്മെന്‍റിലേക്ക് കടന്നു പോയത്.  ഇനി എന്‍റെ ഈ പൊങ്ങച്ചമൊന്നും ഇല്ലെങ്കില്‍ തന്നെ അന്ന് അങ്ങനെ സംഭവിച്ചു എന്നതിനെ ഒരു വെറും ഭാഗ്യം മാത്രമായി കണക്കാക്കാന്‍ ഞാന്‍ തയാറാണ്. കാരണം പോലീസുകാര്‍ക്ക് സ്ത്രീകളോട് ഇടപെടുമ്പോള്‍ എത്ര വൃത്തികെട്ട രീതിയും സ്വീകരിയ്ക്കാനാവുമെന്ന് ഞാന്‍ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. ഞാനും ഒരു വെറും സ്ത്രീ മാത്രമാണല്ലോ. 
       ആ കൊച്ചു പെണ്ണ് തലയും കുമ്പിട്ട് നില്‍ക്കുകയായിരുന്നു. 
       ഞാനവളെ എന്‍റെ സീറ്റിലേക്ക് ക്ഷണിച്ചു. അവള്‍ ആദ്യം തല നിഷേധ രൂപത്തില്‍ വിലങ്ങനെ ആട്ടി. ഇനീം പോലീസു വന്നാലോ എന്ന് ചോദിച്ചപ്പോള്‍ അവള്‍ ഒന്നും പറയാതെ എന്‍റൊപ്പം വന്നു. ടിക്കറ്റില്ലേ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന് അവള്‍ ഉത്തരം തന്നു. പിന്നെ പോലീസുകാരന്‍ ബഹളം വെച്ചതെന്തിനു എന്ന് ചോദിച്ചപ്പോള്‍ മൌനമായിരുന്നു മറുപടി. 
       ഞാന്‍ ചോദ്യമാവര്‍ത്തിച്ചു. പൊടുന്നനെ അവളുടെ കവിളുകള്‍ കണ്ണീരില്‍ കുതിര്‍ന്നു. 
      പോലീസുകാരന് അവളെ പരിചയമുണ്ടത്രെ. അതാണ് അയാള്‍ വിരട്ടിയത്. പരിചയമുണ്ടെങ്കിലും എന്തിനു വിരട്ടണം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ ആ സ്ഥലത്തെപ്പറ്റി എന്നോട് പറഞ്ഞു. അവിടെ പോലീസുകാര്‍ വന്നു പോവുന്നതിനെപ്പറ്റി പറഞ്ഞു. അവിടത്തെ മിസ്സിനെപ്പറ്റി പറഞ്ഞു. കീറിയ ഉറപ്പാക്കറ്റുകള്‍ ചിതറിക്കിടക്കുന്ന കോവണിപ്പടികളെക്കുറിച്ച് പറഞ്ഞു. വാടിയ മുല്ലപ്പൂക്കളുടേയും വിലകുറഞ്ഞ സൌരഭ്യങ്ങളുടെയും മടുപ്പിക്കുന്ന വിയര്‍പ്പിന്‍റെയും ഒരിയ്ക്കലും മാറാത്ത ദുര്‍ഗന്ധത്തെപ്പറ്റി പറഞ്ഞു. 
"എനക്ക് പുരുഷാളെ പാത്താലേ വായിലെടുക്ക വരും അക്കാ" എന്നവള്‍ അവസാനിപ്പിച്ചപ്പോള്‍... 
       ആ സഹനത്തെയും ആ വേദനയേയും ഞാന്‍ അറിഞ്ഞു. അവളിലൂടെ കടന്നു പോയ എണ്ണമില്ലാത്തതും വഴുവഴുത്തതുമായ അറപ്പുകളില്‍ എനിക്കും മനംപുരട്ടി. വൈരൂപ്യങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ എന്നില്‍ ഓക്കാനമായി കവിഞ്ഞു. 
       ഒരു പുരുഷന്‍റെ അടിയും ഇടിയും ചവിട്ടും തലമുടി പിടിച്ചുലയ്ക്കലും എല്ലാം നിസ്സാരമാണെന്ന് അവള്‍ വിശദീകരിച്ചു. അതുപോലെയല്ല, പല പുരുഷന്മാരുടെ പല ആഗ്രഹങ്ങള്‍ ഒരു നഗ്നശരീരം കൊണ്ട് മാത്രം സാധിപ്പിക്കേണ്ടി വരുന്നത് … 
      എന്നിട്ടും അവള്‍ എന്നോട് അഭിമാനത്തെപ്പറ്റി സംസാരിക്കുകയായിരുന്നു. അനവധി പ്രാവശ്യം എരിഞ്ഞു ചാമ്പലായിട്ടും ആ ചാരത്തില്‍ നിന്ന് ചിലപ്പോള്‍ അതുണരുമെന്നും അന്നേരം ആ ഇടത്തിനു തീയിടാനും സ്വയം ആ തീയില്‍ വെന്തുരുകാനും തോന്നുമെന്നും പറയുമ്പോള്‍ ആ കണ്ണുകളില്‍ ആളിപ്പടരാന്‍ വെമ്പുന്ന ഒരു ജ്വാല എരിയുന്നത് ഞാന്‍ കണ്ടു...
       ആ ജ്വാല കൊണ്ടാണ് തേവിടിശ്ശിക്കോലങ്ങള്‍ ഞാനെഴുതിയത്...' 
________________________________________________________________________________________________
                                                                  തയ്യാറാക്കിയത് :- അന്നൂസ്

കഥ വന്ന വഴി- 1 'പുതുമഴ ചൂരുള്ള ചുംബനങ്ങള്‍'

കഥ വന്ന വഴിയിലൂടെ  പ്രിയ എഴുത്തുകാരി ഷാഹിന.ഇ.കെ യുമായി തെല്ലു നേരം.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി. അനന്തപദ്മനാഭന്റെ മരക്കുതിരകൾ ആദ്യ കഥാസമാഹാരം. ആറു കഥാകാരികളോടൊപ്പം ചേർന്ന് ' ആറ് ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
 ചെറുകഥകൾ : അനന്തപദ്മനാഭന്റെ മരക്കുതിരകൾ, പുതുമഴ ചൂരുള്ള ചുംബനങ്ങൾ ,  കവിത : ഒറ്റഞൊടി കവിതകൾ
വിവർത്തനം : പ്രവാചകൻ (Khalil Gibran’s 'The prophet')
പുരസ്ക്കാരങ്ങൾ :വനിത കലാലയകഥാപുരസ്ക്കാരം, ഗൃഹലക്ഷ്മി അവാർഡ്‌, അറ്റ് ലസ് – കൈരളി കഥാ പുരസ്ക്കാരം, കാവ്യകൈരളി പുരസ്ക്കാരം,അവനീബാല പുരസ്ക്കാരം,അങ്കണം അവാർഡ്‌,കടത്തനാട് മാധവിയമ്മ കവിതാപുരസ്ക്കാരം. 

ഇനി പുതുമഴ ചൂരുള്ള ചുംബനങ്ങള്‍ എന്ന കഥയുടെ പിറവിയിലേയ്ക്ക് എഴുത്തുകാരിയിലൂടെ..........
കഥ വന്ന വഴി- പുതുമഴ ചൂരുള്ള ചുംബനങ്ങള്‍
ഒരെഴുത്തുകാരന്  / എഴുത്തുകാരിക്ക് അയാളുടെ എല്ലാ എഴുത്തുകളോടും ഉണ്ടാവും ചെറുതല്ലാത്ത ഒരിഷ്ടം. കാരണം അതൂർന്നു വീഴുന്നത് അയാളുടെ സ്വന്തമായ എന്തിൽ നിന്നൊക്കെയോ ആണ്. അതിൽ ഓർമ്മകൾ ഉണ്ടാവാം, കാഴ്ച്ചപ്പാടുകൾ ഉണ്ടാവാം, അനുഭവങ്ങൾ ഉണ്ടാവാം, സ്വപ്‌നങ്ങൾ ഉണ്ടാവാം ,മാഞ്ഞു പോവാത്ത ഒരു കാഴ്ച ഉണ്ടാവാം. എന്റെ  കഥകളിൽ എനിക്കു പ്രിയമുള്ള ഒന്നാണ് 'പുതുമഴച്ചൂരുള്ള ചുംബനങ്ങൾ '   എന്ന കഥ.
         എഴുത്ത്, വല്ലാത്ത മൂഡ്‌ ഡിസോർഡർ ഉള്ള ഒരാളെ പോലെയാണ്. അല്ലെങ്കിൽ ക്രമ രഹിതമായ ഋതുക്കളെ പോലെ. ചില കാലം അപ്രതീക്ഷിതമായി പെയ്തു കൊണ്ടേയിരിക്കും. ചിലപ്പോൾ കടുത്ത വേനലാവും. ചില കാലം ഒരിക്കലും പ്ലാൻ ചെയ്തിട്ടില്ലാത്ത പലതും എഴുതും ആഗ്രഹിക്കുന്നതിനെക്കാൾ ഭംഗിയായി. അതിനൊരു മറുകാലമുണ്ടാവും. സമയ ബന്ധിത മായി എഴുതി തീർക്കേണ്ട പലതും എഴുതാനാവാതെ, പ്ലോട്ട് കുറിച്ചിട്ട ഒന്നിനെയും വികസിപ്പിക്കാനാവാതെ, എഴുത്ത് നിരാസങ്ങൾ മാത്രം തരുന്ന കാലം. ആ അസ്വസ്ഥതയെ വായന കൊണ്ട് തോൽപ്പിക്കാൻ ശ്രമിക്കുമെങ്കിലും മിക്കപ്പോഴും തോൽക്കുക ഞാൻ മാത്രമാവും.
ചുറ്റുമുള്ള ലോകത്തിൽ നിന്ന് വേർപ്പെട്ടു നില്ക്കും പോലെ കഠിനമായ ഒരേകാന്തതയാണ് അത്. സത്യത്തിൽ ആ ശൂന്യതയെ നിറക്കാൻ ഒന്നിന് മാത്രമേ ആവൂ. എന്തിന്റെ അഭാവമാണോ എന്നെ അസ്വസ്ഥയാക്കുന്നത്, അതിന്.  _വാക്കുകൾക്ക് _
മാസങ്ങളോളം, വർഷങ്ങളോളം വിട്ടു പോയിട്ടുണ്ട് വാക്കുകളെന്നെ. അത്ര ക്രൂരമായി. അതിലേറെ സ്നേഹത്തോടെ തിരികെ വന്നിട്ടുമുണ്ട് പിന്നെയെപ്പോഴോ.
        തൃശ്ശൂർ ജില്ലയിലെ കട്ടിലപ്പൂവം എന്ന സ്ഥലത്ത് ജോലി നോക്കുന്ന സമയം. വളരെ ശാന്തമായ അന്തരീക്ഷം. ഏറെ ഇഷ്ടം തോന്നിപ്പിച്ച ആളുകൾ, തനിയെയുള്ള താമസം. വൈകുന്നേരങ്ങളിൽ ഗ്രാമീണ വായന ശാലയിലേക്കുള്ള നടത്തങ്ങൾ, അക്കാഡെമി ലൈബ്രറിയുടെ ചുറ്റുവട്ടങ്ങൾ, സൌഹൃദങ്ങൾ, മോശമല്ലാത്ത വായന. പുറമേ നിന്ന് നോക്കുമ്പോൾ ഒരെഴുത്തുകാരന് അത്ര ഇണക്കമുള്ള ഒരന്തരീക്ഷം .എഴുത്ത് പക്ഷെ,  പൊടുന്നനെ നിലച്ചു. കാരണമില്ലാതെ .
എഴുതാൻ ഉള്ളിൽ  ഒരുപാടുണ്ട്. പക്ഷെ  വാക്കുകൾ വല്ലാത്ത നിരാസത്തോടെ മാറി മാറി പോയ്ക്കൊണ്ടിരുന്നു പേന തൊടുമ്പോളൊക്കെ. അമ്മാതിരി അസ്വാസ്ഥ്യങ്ങളുടെ കാലത്ത് എനിക്കൊരു ഒളിത്താവളമുണ്ടായിരുന്നു.  എന്റെ പ്രിയപ്പെട്ട സഹ പ്രവർത്തകയും ചേച്ചിയും ഒക്കെയായ ബിന്ദുവിന്റെ കല്ലൂരെ വീട്. പാടങ്ങൾ, മതിക്കുന്ന് ക്ഷേത്രപരിസരം, റബ്ബർ കൂട്ടങ്ങൾ,  ബിന്ദുവിന്റെ അടുക്കള രുചികൾ, വീടിന്റെ മണങ്ങൾ  ..അങ്ങനെയങ്ങനെ എന്ത് കൊണ്ടോക്കെയോ എന്നെ സമാശ്വസിപ്പിക്കുന്ന എന്തൊക്കെയോ ഉണ്ടായിരുന്നു അവിടെ.
വല്ലാതെ അപകർഷത്തോടെ ദിവസങ്ങളോട് വഴക്കിട്ടുകൊണ്ടിരുന്ന എന്നെ ഒരു വെള്ളിയാഴ്ച വൈകുന്നേരം തൃശ്ശൂര് നിന്ന് ബിന്ദുവും ഭർത്താവ് മനുവേട്ടനും മകൾ അമ്മുവുംകൂടി കല്ലൂരെ വീട്ടിലേക്ക്  കൂടെ കൂട്ടി. കാറിലെ വയലാറിന്റെ പാട്ടിനു ചെവി കൊടുക്കാതെ ഞാൻ സീറ്റിൽ നിന്നും ഊർന്നിരുന്നു .അപ്പോൾ എന്റെ കാഴ്ച്ച മുഴുവൻ ആകാശമായി. നവംബർ മേഘങ്ങൾ കുറുഞ്ഞിപ്പൂച്ചയായി, ആനയായി, കുട്ടി ഭൂതങ്ങളായി രൂപാന്തരപ്പെട്ടു കൊണ്ട് പോയ്ക്കൊണ്ടേയിരുന്നു. പൊടുന്നനെ ,പൊടുന്നനെ വല്ലത്തോരാത്മീയതഭാവത്തോടെ ഏതോ ഒരു പള്ളിയുടെ മേൽ കുരിശ് എന്റെ കാഴ്ച്ചയിൽ പ്രത്യക്ഷമായി. ഒറ്റ നിമിഷം. അത് മാഞ്ഞു. അത് പക്ഷെ ഒരു കൊടുംകാറ്റിനെ ഉള്ളിൽ അഴിച്ചു വിട്ട് . എനിക്ക് മുന്നിൽ ഒരു മാത്ര കൊണ്ട് പുതിയൊരന്തരീക്ഷം പ്രത്യക്ഷമായി. സ്നേഹവും കാരുണ്യവും കാർക്കശ്യവും  നിറഞ്ഞ സിസ്റ്റർ സ്പെല്ലയുടെ മുഖം.
അത്രയേറെ  ശാന്തമായ, ചിട്ട വട്ടങ്ങളിൽ ഒതുങ്ങി നിൽക്കുന്ന ഒരു സ്കൂൾ മുറ്റം ബയോളജി ക്ലാസ്, വോളി ബോൾ  ക്യാപ്ടനും സുന്ദരനുമായ മുഹ്സീൻ അഹമ്മദ്, ബെല്ല റോസ് തട്ടോക്കാരൻ  അവർക്കിടയിലെ പ്രണയത്തിന്റെ മൂറിൻ തൈല ഗന്ധം. സിസ്റ്റർ സ്പെല്ലയുടെ മനസ്സ് എന്റെ മുന്നിലപ്പോൾ അത്ര വിശുദ്ധിയോടെ തുറന്നു കിടന്നു. പുതു മഴ നനയുമ്പോൾ പച്ച മണ്ണ് നിശ്വസിക്കാറുള്ള അതേ ആസക്തിയുടെ ഗന്ധമുള്ള ഒരു ചുംബനം കൈമാറുന്ന പ്ലസ് ടു വിദ്യാർഥികളായ മുഹ്സിനും ബെല്ല റോസും.. അത് യാദൃശ്ചികമായി കാണുന്ന സ്കൂൾ പ്രിൻസിപ്പലും അവരുടെ  ബയോളജി അധ്യാപികയുമായ സിസ്റ്റർ സ്പെല്ല.. ആ കാഴ്ചയിലൂടെ അവർ ചെന്ന് തൊടുന്ന അവരുടെ ഓർമകളുടെ കൌമാരം.. ആ ഓർമ്മകളോടുള്ള, നഷ്ടങ്ങളോടുള്ള അതിതീവ്രത നിറഞ്ഞ കഥയൊ ടുക്കത്തെ ചുംബനം-ബാഗു തുറന്ന് റൈറ്റിംഗ് പാഡ് എടുത്ത് ഞാൻ എഴുതിക്കൊണ്ടേയിരുന്നു .ഒരേ നേരം ആകാശത്തിലെ മേഘങ്ങളുടെ മായക്കാഴ്ചകൾ പോലെ  സിസ്റ്റെർ സ്പെല്ലയായും, മുഹ്സീനായും, ബെല്ലയായും മാർഗറീത്തായായും രൂപാന്തരപ്പെട്ടുകൊണ്ട്.       ഷാഹിന.ഇ.കെ
                                              
ഒളിനോട്ടം, മരണച്ചുറ്റ്, യന്ത്രപ്പാവ, തോട്, അഡ്ജസ്റ്റ്‌മെന്റ്, കലാപം, മൂക്കില്‍ രോമമുള്ള പെണ്‍കുട്ടി, കുണ്ടന്‍, പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍…തുടങ്ങി  ഒരെഴുത്തുകാരിയുടെ പതിനാലു കഥകളുടെ സമാഹാരം.
കഥാസമാഹാരത്തെപ്പറ്റി ശ്രീ വിജിന്‍ മഞ്ചേരി, 2015 ജൂലൈ 26 നു തന്‍റെ കരുതിപ്പൂക്കള്‍ ബ്ലോഗില്‍ കുറിച്ച വരികളിലേക്ക്.
"പുതുമഴ ചൂരുള്ള ചുംബനങ്ങള്‍,ഈയിടെ വായിച്ച ചെറുകഥാ സമാഹാരങ്ങളില്‍ എല്ലാ കഥകളും എന്നെ ആകര്‍ഷിച്ച പുസ്തകം. പതിനാലു കഥകള്‍, പതിനാലു വിധത്തില്‍, പതിനാലു തലങ്ങളില്‍ മനസ്സിനെ കീഴടക്കുന്നു. പക്വതയാര്‍ന്ന എഴുത്ത്. തള്ളപ്പൂച്ചയിലെ അവസാന രംഗങ്ങള്‍ മനസ്സില്‍ ഒരു ചിത്രമായി മായാതെ കിടപ്പുണ്ട്. കടലും കടല്‍ക്കാറ്റും കച്ചവട കുട്ടികളും കഥാകാരിയുടെ ഇഷ്ട്ട വിഷയങ്ങള്‍ ആയതുകൊണ്ടാകാം ഇടയ്ക്കു ആവര്‍ത്തിക്കുന്നത്. 'ഞാന്‍' എന്നാ വാക്കിനു ഒരു ലിംഗഭേദമില്ലാത്തത് കൊണ്ട് കഥാപാത്രങ്ങളെ ചിലയിടങ്ങളില്‍ മനസ്സിലാക്കാന്‍ വീണ്ടും പുറകിലേക്ക് മറിക്കേണ്ടി വന്നു. ഒളി നോട്ടത്തിലെ പരിഭ്രമങ്ങള്‍, പുതുമഴ ചൂരിലെ അവസാന ചുംബനം, പ്രണയത്തിനപ്പുറം പുരുഷനെ തിരയുന്ന കാമുകി, വൃദ്ധയോട് ആഡ്ജെസ്റ്റ് ചോദിക്കുന്ന തലമുറ, സ്വര്‍ഗ്ഗരതി, ബസന്തിനെ കൊലപാതകത്തിലേക്ക് നയിക്കുന്ന കുഞ്ഞു മനസ്സിന്റെ വിങ്ങലുകള്‍, യന്ത്രപ്പാവയും, തോടും, ആന്‍സിയുടെ പുതിയ ജീവിത പ്രതീക്ഷകളും എല്ലാം വായനക്കപ്പുറം എവിടെക്കയോ ചെന്ന് തൊടുന്നുണ്ട് അല്ലങ്കില്‍ എവിടെക്കയോ കൊത്തിവലിക്കുന്നുണ്ട്. ഈ ചുംബനത്തിന്റെ ചൂട് കുറച്ചു കാലം നിലനിലക്കും എന്ന് തോന്നുന്നു. നിരാശപ്പെടുത്തില്ല എന്നാ പൂര്‍ണ്ണ വിശ്വാസത്തോടെ തിരഞ്ഞെടുക്കവുന്ന പുസ്തകം. മുബീന്‍ ഇത്താ ഈ ബുക്ക്‌ നിര്‍ദേശിക്കുന്നത് മുമ്പ് തന്നെ വാങ്ങിയിരുന്നു എന്നതാണ് സത്യം.  ഇങ്ങനെ ഒരു വായന സമ്മാനിച്ചത്തിനു നന്ദി നന്ദി.... ഹൃദയം നിറഞ്ഞ ആശംസകള്‍".    വിജിന്‍ മഞ്ചേരി
                                                         തയ്യാറാക്കിയത് :- അന്നൂസ്

ടിവി ന്യൂവിൽ MT യുടെ അഭിമുഖത്തെപ്പറ്റി- ഗിരീഷ്‌. കെ.എസ്‌

 കുറച്ചു ദിവസം മുമ്പ് രാവിലെ ചായകുടിയൊക്കെ കഴിഞ്ഞ്  ടിവി ഒന്ന് വെറുതെ ഓണ്‍ ചെയ്തു. അതാ ടിവി ന്യൂവിൽ എം ടി വാസുദേവൻ നായരുമായിട്ടുള്ള അഭിമുഖം അദ്ദേഹത്തിന്റെ വാക്കുകളിൽനിന്നും..
മലയാളികളുടെ സർഗാതമകതയുടെ ഒരു വംശവൃക്ഷത്തിന്റെ മുമ്പിലാണ് ഞാൻ ഇരിക്കുന്നത്.  വാസ്തവത്തില്‍ സംസാരിക്കുമ്പോൾ എന്റെ തൊണ്ട വരളുന്നുണ്ട്   എന്നു പറഞ്ഞുകൊണ്ടാണ് അവതാരകാൻ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയത്..

ടിവി ന്യൂ എന്ന വാർത്തയുടെ പുതിയ പരീക്ഷണത്തെ കുറിച്ച്........

അച്ചടി മാധ്യമമായാലും ദൃശ്യ മാധ്യമമായാലും പുതിയതായി വരുന്നതുകൊണ്ട് കുഴപ്പമൊന്നുംഇല്ല. പക്ഷെ ഞാൻ കരുതുന്നത് ഇവയ്ക്കെല്ലാം പ്രധാനമായും ഒരു ലക്ഷ്യം വേണം. ആ ലക്ഷ്യം എന്നത് സത്യത്തെ അന്വേഷിച്ചു കണ്ടെത്തുക എന്നതായിരിക്കണം. അതുകൊണ്ട് ഈ പുതിയ സംരംഭത്തെ സംശയത്തോടെയല്ല കാണുന്നത് മറിച്ച്  പ്രതീക്ഷയോടെയാണ്.

എഴുത്തുകാരൻറെ ലക്ഷ്യവും സത്യാന്യോക്ഷണം തന്നെയാകണം. എന്റേയും  ലക്ഷ്യം അതുതന്നെയായിരുന്നു. അതിൽ എത്രത്തോളം വിജയിച്ചു എന്നതല്ല, ലക്‌ഷ്യം അതായിരിക്കണം എന്നതാണ് പ്രധാനം.  എനിക്ക് എഴുതുവാനുള്ള പ്രചോദനവും ആ ലക്ഷ്യം തന്നെയായിരുന്നു.

ഇത്തരത്തിൽ അന്യോഷണവും നിരീക്ഷണവും ആണ് ഒരു പുതിയ സൃഷ്ടിയിലേക്ക് നയിക്കുന്നത്. കാണുന്ന  സംഭവങ്ങളോ ദുരന്തങ്ങളൊ ഒക്കെ മനസ്സിൽ സൂക്ഷിച്ചു വയ്ക്കുകയും പിന്നീട് എപ്പോഴോ പുറത്തെടുക്കുമ്പോൾ അവ കഥയോ കവിതയോ ഒക്കെയായി മാറുന്നു.

പണ്ടത്തേതിൽ നിന്നും വ്യത്ത്യസ്തമായി ഇന്ന് മനസ്സിനെ അലട്ടുന്ന കാര്യങ്ങൾ.

പുറത്ത് മഴപെയ്യുന്നു ഇങ്ങൊട്ട് വന്ന വഴിയിൽ അവിടിവിടെയൊക്കെ വെള്ളം കെട്ടികിടക്കുന്നുണ്ട്. പക്ഷെ കോഴിക്കോട് എന്റെ വീട്ടിൽ അഞ്ചോ ആറോ ദിവസം കുടിവെള്ളം കിട്ടാതെയാണ് ഞാൻ കഴിയുന്നത്‌. സംസ്ക്കാരം എന്ന്  പറയുമ്പോൾ സാഹിത്യം കല നാടകം സംഗീതം പുതിയ ഗ്രന്ഥങ്ങൾ എന്നതിനുമെല്ലാം അപ്പുറത്തായി ചില കാര്യങ്ങളുണ്ട്. ശരാശരി മനുഷ്യന്റെ ജീവിതത്തിനു ആവശ്യമായ കാര്യങ്ങളാണ് അവ. കുടിവെള്ളം, ശുദ്ധവായു, രോഗാവസ്ഥയിൽനിന്നുള്ള പരിചരണം ഇത്തരം കാര്യങ്ങളാണ് ഇന്ന് അലട്ടുന്നത്. ഇതിനെല്ലാം പരിഹാരം എന്താണെന്നുള്ളത് അറിയില്ല.
 പിന്നെ പ്രകൃതിക്ക് സംഭവിച്ച മാറ്റങ്ങൾ. പണ്ട് പ്രകൃതിയെ കണ്ടും ആരാധിച്ചും ആണ് വളർന്നിരുന്നത്. പുഴകളെ കണ്ട്, ജലാശയങ്ങളെ കണ്ട്, കുന്നുകളെ  കണ്ട്, പച്ചപ്പുള്ള പാടങ്ങളെ കണ്ട് ഇതെല്ലാം നഷ്ടപ്പെട്ടു  പോകുന്നുണ്ടോ അല്ലെങ്കിൽ പോയിരിക്കുന്നു എന്ന തിരിച്ചറിവുമൊക്കെ  ഇന്ന് മനസ്സിനെ അലട്ടുന്ന കാര്യങ്ങളാണ്. പിന്നെ നമ്മൾ എന്തെല്ലാം അകറ്റണം അല്ലെങ്കിൽ ഏതില്‍ നിന്നുമെല്ലാം  മോചനം നേടണം എന്നാഗ്രഹിച്ചോ അതെല്ലാം കൂടുതൽ കൂടുതൽ കടന്നുവന്നിരിക്കുന്നു. ജാതി, മതം,   മാനവികതയെ നശിപ്പിക്കുന്നതായ പല പല ഘടകങ്ങളും, എല്ലാം കടന്നു വന്നിരിക്കുന്നു. ഒരുദിവസം ഒരു കുട്ടി എന്റെ അടുത്ത് വന്ന് ചോദിക്കുന്നു അച്ചാച്ചാ എല്ലാ ദിവസവും പത്രത്തിൽ ഈ കുട്ടികളെ ദ്രോഹിക്കുന്ന വാർത്തകൾ വരുന്നു എന്താ ഇത് ? കുട്ടികളും ഇതൊക്കെ വീക്ഷിക്കുന്നു.  ആരും ഇതൊന്നും ശ്രദ്ധിക്കാതിരിക്കുന്നില്ല.  പക്ഷെ ഇതിനെല്ലാം ഒരു പരിഹാരം കാണാൻ കഴിയാത്തതിന്റെ നിരാശയോ രോക്ഷമോ ഒക്കെയാകാം നമ്മുടെ മനസ്സിൽ.

പരിഹാരം ഉണ്ടാക്കാൻ ആയില്ലെങ്കിലും സമാന മനസ്ക്കരായവരുമായി ഇത്തരം അലട്ടുന്ന പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ സാധിച്ചാൽ അത്രയുമായി എന്ന് ആശ്വസിക്കാം. ഇത്തരത്തിൽ ഉള്ള ദൈന്യതയുടെ പടുകുഴിയുടെ വക്കിലൂടെയാണ് നാം സഞ്ചരിക്കുന്നത് ദയവായി മനസ്സിലാക്കുക എന്ന് നമ്മുടെ കാലഘട്ടത്തിനോട് നിശബ്ദമായി പറയാനുള്ള ഒരു ബാധ്യതയുണ്ട്. എഴുതുവാനുള്ള പല വിഷയങ്ങളും മനസ്സിലുണ്ട്. പക്ഷെ ശാരീരികമായ പ്രയാസങ്ങൾ മൂലം സാധിക്കുന്നില്ല.

ഇനിയും ഒട്ടേറെ കാര്യങ്ങൾ  അദ്ദേഹം  പറയുന്നുണ്ട്.
താഴെ കൊടുക്കുന്ന ലിങ്കുകളിൽ പോയാൽ വിശദമായി കാണുകയും കേൾക്കുകയും ചെയ്യാം.
https://www.youtube.com/watch?v=ChIvN-oinE8  

https://www.youtube.com/watch?v=kkXfvzKlQ5g

https://www.youtube.com/watch?v=TULEqfbfnok

https://www.youtube.com/watch?v=fAMOyqUBcKA

https://www.youtube.com/watch?v=LoY3eIG9gf0

https://www.youtube.com/watch?v=rXaG-HmDLpI

Search This Blog