വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

പകല്‍ക്കള്ളന്‍

 
 
    പകല്‍ മാത്രം കക്കാനിറങ്ങുന്ന ശീലമുള്ള   കള്ളന് അന്ന്  നല്ല ശകുനമായിരുന്നു. വിവാഹവേഷത്തില്‍ ഡാഫോഡില്‍സ് പൂക്കള്‍  കൊണ്ടുണ്ടാക്കിയ ഒരു പൂച്ചെണ്ട് കയ്യില്‍ മുറുക്കിപ്പിടിച്ച് ,മരിച്ചു കിടന്ന ഒരാള്‍ ! ചിതറിക്കിടന്ന വര്‍ണ്ണ ബലൂണുകള്‍ , കടലാസ് പക്ഷികള്‍ !.
"ഈ പന്നീടേ കൂട്ടരാ ദൂരെയെങ്ങാണ്ടു കുഞ്ഞുങ്ങളെ ചുട്ടു തിന്നുന്നത് " രോഷത്തോടെ മൃതദേഹത്തിലേക്ക് ആരോ കാര്‍ക്കിച്ചു തുപ്പി .കാഴ്ച്ചക്കാരുടെ വലയത്തിന് ചുറ്റളവ് കൂടിവന്നപ്പോള്‍, തന്‍റെ ജോലിക്ക് ഇത് തന്നെ  നല്ല  തക്കം എന്ന്‍ കണ്ട കള്ളന്‍ ആള്‍ക്കൂട്ടത്തില്‍ നിന്നു പുറത്തു കടന്നു .
   ജൂതത്തെരുവിലെ, പഴയ മട്ടിലെ ബാല്‍ക്കണികളുള്ള  വീടിന്‍റെ പിരിയന്‍  ഗോവണി  കേറി കള്ളനെത്തുമ്പോള്‍ വാതില്‍ തുറന്നു കിടക്കുകയായിരുന്നു .ഒരു കാക്കയെപ്പോലെ അങ്ങുമിങ്ങും പാളിനോക്കി കള്ളന്‍ അകത്തു കടന്നു. വൃത്തിയും വെടിപ്പുമുള്ള നന്നായി അലങ്കരിച്ച ഒരു മുറി ആയിരുന്നു അത് . സന്തോഷകരമായ എന്തോ ഒരു ചടങ്ങ് അവിടെ നടക്കാന്‍ പോകുന്നുണ്ടെന്ന് കള്ളന് തോന്നി .
"ഇഷാക് ..ഇഷാക്ക്  ! നീ എന്താ ഇത്ര വൈകിയത് ?"എന്നു ഉള്ളില്‍ നിന്നെവിടന്നോ ചോദ്യമുയര്‍ന്നു.  അകത്ത് നിന്നു വെള്ള ഞൊറികളുള്ള ഗൌണ്‍ ധരിച്ച   ഒരു പെണ്‍കുട്ടി മുറിയിലേക്ക് വന്നു .
"ആരാത് ? "   മറുപടി ഇല്ലാത്തത് കൊണ്ട് ആ പെണ്‍കുട്ടി സംശയത്തോടെ ചോദ്യം ആവര്‍ത്തിച്ചു .
"ഇഷാക് ,അത് നീയല്ലേ ?" അദൃശ്യമായ എന്തിനെയോ ആ പെണ്‍കുട്ടി വായുവില്‍ പരതുന്നത്കാണ്‍കെ കള്ളന് തന്‍റെ ശകുനം പിഴച്ചില്ല എന്ന്‍ ഉറപ്പായി .
"ഞാന്‍ ഒരു മരപ്പണിക്കാരന്‍ ആണ് .വാതിലിനു എന്തോ കുഴപ്പമുണ്ടെന്നു ഇഷാക്ക് പറഞ്ഞു "   സന്ദര്‍ഭത്തിനനുസരിച്ച് സംസാരിക്കാനുള്ള തന്‍റെ കഴിവില്‍ കള്ളനു വലിയ മതിപ്പ് തോന്നി.
"വാതിലിനു കുഴപ്പമൊന്നുമില്ലല്ലോ ," ഒന്ന് നിര്‍ത്തി അന്ധയായ പെണ്‍കുട്ടി തുടര്‍ന്നു .  "പിയാനോ നന്നാക്കണം എന്നാണോ  ഇഷാക്ക് പറഞ്ഞത് ?"
"അതെയതെ; ഇഷാക്ക് അങ്ങനെയാണ് പറഞ്ഞത് ,എനിക്കെപ്പോഴും ഇങ്ങനെ വാക്കുകള്‍ മാറിപ്പോകും "  സ്വരത്തില്‍ മനപ്പൂര്‍വ്വം ജാള്യത വരുത്താന്‍ കള്ളന്‍ ശ്രദ്ധിച്ചു .
"പിയാനോക്ക് എന്താണ് കുഴപ്പം ?"
"അതിന്‍റെ മഫ്ലര്‍ പെഡല്‍ പ്രവര്‍ത്തിക്കുന്നില്ല  "പിയാനോയുടെ ഫാള്‍ ബോര്‍ഡില്‍  വെട്ടിത്തിളങ്ങിയിരുന്ന എന്തെല്ലാമോ വിചിത്ര അക്ഷരങ്ങള്‍ കൊത്തിയ  സ്വര്‍ണ്ണത്തള  കള്ളന്‍റെ ശ്രദ്ധയെ അതിനകം ആകര്‍ഷിച്ചിരുന്നു. അവന്‍ അതിവേഗം , തന്‍റെ കീശയിലൊതുക്കി .
"നിങ്ങളെ ഇങ്ങോട്ടയച്ചിട്ടു ഈ ഇഷാക്ക് എങ്ങോട്ട് പോയതാ ?"  പെണ്‍കുട്ടിയുടെ സ്വരത്തില്‍ അക്ഷമ പടര്‍ന്നിരുന്നു .
 "ഒരു പൂച്ചെണ്ട് വാങ്ങണം എന്ന് പറയുന്നുണ്ടായിരുന്നു ".ഓര്‍ക്കാതെ  പറഞ്ഞു പോയതാണെങ്കിലുംതാന്‍ പറഞ്ഞതെന്തെന്നോര്‍ത്ത് കള്ളന്‍ നാക്ക് കടിച്ചു. ചോരയില്‍ മുങ്ങിയ ഒരു പൂച്ചെണ്ട്  പൊടുന്നനെ അയാളുടെ  കണ്ണുകള്‍ക്ക് മുന്നില്‍ തെളിഞ്ഞു .
"അല്ലല്ല ,എന്തോ ജോലി ഉണ്ടെന്നു പറഞ്ഞു "അയാള്‍ തിരുത്തി . തിരുത്തിക്കഴിഞ്ഞാണ് അതും വേണ്ടിയിരുന്നില്ല എന്നയാള്‍ക്ക് തോന്നിയത് .
 "റബ്ബിയെ  വിളിക്കാന്‍ പോയതാകും .." .
കള്ളന്‍ മറുപടിയൊന്നും  പറയാതെ പിയാനോയില്‍ തട്ടുകയും മുട്ടുകയും ചെയ്തു . അയാളുടെ കൈ തട്ടി പിയാനോയില്‍ നിന്ന് സംഗീതമുതിര്‍ന്നു.
"നിങ്ങള്‍ക്ക് പിയാനോ വായിക്കാനറിയാമോ?"
"ഏയ്‌.ഓരോ മരത്തിനുള്ളിലും സംഗീതമുണ്ട് ,സ്നേഹമുള്ള വിരലുകള്‍  കൊണ്ട് തൊട്ടാല്‍ അത് പുറത്ത് വരും ,"കള്ളന്‍ തമാശ പോലെ പറഞ്ഞു .
"നിങ്ങളും ഇഷാക്കിനെപ്പോലെ തന്നെ .അവനും ഇത് പോലെയൊക്കെ തന്നെയാ  സംസാരിക്ക്യാ. " പെണ്‍കുട്ടി തുടര്‍ന്നു ."ആരുമില്ലാത്ത ഈ നഗരത്തില്‍ പഴയമട്ടിലുള്ള ചടങ്ങുകള്‍ ഒന്നും വേണ്ടെന്നു ഞാന്‍ അവനോട് എത്ര പറഞ്ഞതാണെന്നോ?  ,അപ്പോള്‍ അവനു ഡാഫോഡില്‍സ് പൂച്ചെണ്ടുകള്‍ വേണം,സ്ഫടികപ്പാത്രങ്ങള്‍ ചവിട്ടിപ്പൊട്ടിക്കണം, "അന്ള്‍ ദോദി വ് ദോദി ലി" എന്ന്    കൊത്തിയ ബ്രേസ് ലെറ്റുകള്‍  പരസ്പരം കൈമാറണം .  ബലൂണുകളും കടലാസ് പക്ഷികളെയും പറത്തണം,മലമുകളിലെ മരത്തിന്‍റെ മേലെയുള്ള മാതളനാരങ്ങകള്‍ പറിക്കാന്‍ പോകണം ,  പൂത്തിരികള്‍ കത്തിക്കണം , ഒക്കെയും  കണ്ണ് കാണാത്ത ഈ പൊട്ടിപ്പെണ്ണിനെയും കൂട്ടി!!"
ദൈവമേ ;അത് ഇഷാക് ആണ് !!എങ്കിലും കള്ളന്‍ നിശബ്ദത പാലിച്ചു  .എന്ത് പറയാന്‍ ?
"ക്ഷമിക്കണേ ,ഇഷാക്ക് വരുന്നതിനു മുന്നേ എനിക്കും ഒരുങ്ങി നില്‍ക്കണം , ഇവിടെ എവിടെയോ ഞാന്‍ എന്‍റെ വെഡ്ഡിംഗ്ബാന്‍ഡു വെച്ചിരുന്നല്ലോ "  സ്വയം അങ്ങനെ പറഞ്ഞു കൊണ്ട് പെണ്‍കുട്ടി തന്‍റെ കൈത്തളകള്‍ തെരയാന്‍  തുടങ്ങി .
കള്ളന്‍ തന്‍റെ ഉപകരണങ്ങള്‍ ഒക്കെ പെറുക്കിക്കൂട്ടി പോകാനൊരുങ്ങി ,അയാള്‍ക്ക് എല്ലാറ്റിലുമുള്ള താല്‍പ്പര്യം നശിച്ചിരുന്നു .
"നിങ്ങളുടെ ജോലി കഴിഞ്ഞോ ?കൂലി എത്രയാണ് ?"പെണ്‍കുട്ടി ചോദിച്ചു .
"ഞാന്‍ ഇഷാക്കിനോടു വാങ്ങിച്ചു കൊള്ളാം "എന്ന് പറഞ്ഞു കള്ളന്‍ ഒന്നുമറിയാത്ത മാതിരി താന്‍ മോഷ്ടിച്ച സ്വര്‍ണ്ണത്തള  താഴെയിട്ടു .ലോഹം കലമ്പുന്ന ശബ്ദം കേട്ട പെണ്‍കുട്ടി മുഖമുയര്‍ത്തി .
"ഇതാണോ നിങ്ങളുടെ ആ വെഡ്ഡിംഗ്ബാന്‍ഡ്  ? പിയാനോക്ക് മുകളിലിരുപ്പുണ്ടായിരുന്നു ഇത്."  അത് കൈമാറുമ്പോള്‍ സാന്ത്വന സൂചകമായി കള്ളന്‍  അവളുടെ കൈകളില്‍ തൊട്ടു . പടിയിറങ്ങുമ്പോള്‍  പെണ്‍കുട്ടിയുടെ  കവിളില്‍ ഒരു മുത്തം കൂടി  നല്‍കണം എന്നയാള്‍ക്ക് ആശയുണ്ടായിരുന്നു .പക്ഷെ അവളുടെ പൂങ്കവിളുകള്‍ തന്‍റെ കണ്ണുനീരിനാല്‍ നനയുന്നത് അയാള്‍ ഇഷ്ടപ്പെട്ടില്ല .! 

22 comments:

  1. ഈ കള്ളന്‍ മനസ്സ് നോവിക്കുന്നു
    (കഥയ്ക്ക് ഒരു വൈദേശികഭാവം ഉണ്ട് എന്ന് പറഞ്ഞാല്‍ തിരിച്ചെന്ത് പറയും!!)

    ReplyDelete
  2. വായിച്ചു, ഇഷ്ടം

    ReplyDelete
  3. super story...! vedanippikkunna onnu...

    ReplyDelete
  4. കഥ ഇഷ്ടായി..പക്ഷെ പുതുമ ഉണ്ടോ എന്നൊരു സംശയം...ആശംസകള്‍ സിയാഫ് ചേട്ടാ...

    ReplyDelete
  5. ജീവിതസാഹചര്യങ്ങളാണ് മനുഷ്യരെ മോഷ്ടാക്കളാക്കുന്നത് .കള്ളന്‍റെ മനസിലും നന്മയുടെ അംശമുണ്ട് എന്ന് തോന്നിപ്പിക്കുന്ന കഥ ആശംസകള്‍

    ReplyDelete
  6. 'ചിന്ത' യില്‍ കണ്ടിരുന്നു....,

    കഥ, നേരിട്ട് കാണുന്നത്പോലെ അനുഭവപ്പെടുന്നു..., "അന്ള്‍ ദോദി വ് ദോദി ലി" ഇതിന്റെ അര്‍ത്ഥം എന്താണ് ?

    ReplyDelete
  7. മനോഹരമീ വേദന നിറയും ഡാഫോഡില്‍സ് പൂക്കള്‍..

    ReplyDelete
  8. കള്ളനും പെണ്‍കുട്ടിയും ഒരു നോവായിലോ... ഇഷ്ടായി കഥ :)

    ReplyDelete
  9. ഇഷാക് ഇനി വരില്ല അല്ലേ? :(

    ReplyDelete
  10. കഥ മനോഹരമായി. എല്ലാവരും സുന്ദരന്മാരും സുന്ദരികളും ആണ്.

    ReplyDelete
  11. കഥയും ശൈലിയും ഇഷ്ടായി... സിയാഫ് ഭായ്.

    ReplyDelete
  12. മനോഹരം വര്‍ണത്തില്‍ ചാലിച്ച വാക്കുകള്‍...
    നിഷ്ഠൂരം കഥ ചൊല്ലിയ സത്യങ്ങള്‍!..rr

    ReplyDelete
  13. അമര്‍ത്തിപ്പിടിക്കലാണ് നിയന്ത്രണം വിടാവുന്നത്.

    ReplyDelete
  14. സംഗതി വളരെ ഇഷ്ട്ടംമായി എന്നറിയിക്കട്ടെ ,സിയാഫ് ചേട്ടാ...

    ReplyDelete
  15. വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരിച്ചതിനും പ്രിയ എഴുത്തുകാരനോടുള്ള നന്ദിയും സ്നേഹവും അറിയിക്കട്ടെ.......! ( അഡ്മിന്‍-വഴക്കുപക്ഷി)

    ReplyDelete
  16. മനോഹരം വേദന നിറയും ഈ കുഞ്ഞു കഥ

    ReplyDelete
  17. നന്നായിരിക്കുന്നു !! ഒരു ഇംഗ്ലീഷ് കഥ പോലെ തോന്നിപ്പിക്കുന്നു !!

    ReplyDelete
  18. മനുഷ്യത്തമുണരും തരത്തില്‍ പാകപ്പെടുത്തിയ ഹൃദയസ്പര്‍ശിയായ കഥ.
    ആശംസകള്‍

    ReplyDelete
  19. നന്നായി. വേദനിപ്പിച്ചെങ്കിലും ഒരു നല്ല വായനയുടെ സന്തോഷം തരുന്ന ഒന്ന് :)

    ReplyDelete

Search This Blog