വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

ചപ്രു (കഥ)



അതവന്റെ പേരല്ല. എന്നാൽ പേരല്ലെന്നും പറയാൻ പറ്റില്ല. ചപ്രത്തലയനായ അവനെ ഞങ്ങൾ, സുഹൃത്തുക്കളെല്ലാമിട്ട ഓമനപ്പേരാണ്‌ ചപ്രു. ലോകത്തിലെല്ലാത്തിനോടും പ്രതിഷേധം പ്രകടിപ്പിക്കാനെന്നമട്ടിലവന്റെ മുടി മുള്ളൻപന്നിയുടേത് പോലെ സദാ കൂർത്തു നിന്നിരുന്നു. സത്യത്തിൽ പ്രതിബദ്ധതയ്ക്ക് ഒരു ചിഹ്നമുണ്ടാവുകയാണെങ്കിൽ അതിനേറ്റവും യോഗ്യത മുള്ളൻപന്നിക്ക് തന്നെയാണ്‌. അല്പം പതിഞ്ഞ മൂക്കും, ഇറക്കം കുറഞ്ഞ ഷർട്ടും, ചുളിഞ്ഞ പുരികവുമൊക്കെ ചപ്രുവിനു ഒരു വില്ലൻ ലുക്ക് സമ്മാനിച്ചിരുന്നു. അവനത് വെറുതെ പാഴാക്കി കളഞ്ഞതുമില്ല. നല്ലോണം മുതലാക്കിയിരുന്നു. ഒന്നിനേം പേടിയില്ലാത്ത, ആരേം വകവെയ്ക്കാത്ത പ്രകൃതം. അതായിരുന്നു അവൻ. സ്കൂളിൽ കുരുത്തക്കേടുകൾ കാട്ടുമ്പോൾ, അടിക്കുന്ന മാഷിനെ കൂർത്തനോട്ടം കൊണ്ടവൻ കുത്തിക്കീറുന്നത് പലവട്ടം ഞാൻ കണ്ടിട്ടുണ്ട്. അരിശം തീർക്കാൻ മൂന്ന് അടി എന്ന പരിധി വിട്ട് മാഷവനെ ഏഴും എട്ടും തവണ ചൂരൽ കൊണ്ട് പ്രഹരിക്കുന്നത് കണ്ടിട്ടുണ്ട്. വേറെ ഏതു കുട്ടിയാണെങ്കിലും മൂന്നാമത്തെ അടിയിൽ കരഞ്ഞു തുടങ്ങിയിരിക്കും. എന്നാൽ ചപ്രു അതിനെയൊക്കെ അതിജീവിച്ചു ഏട്ടാമത്തെ അടിയിലും ഒരു പുളച്ചിലും കാണിക്കാതെ മാഷിനെ കണ്ണു കൊണ്ട് കൊരുത്ത് ഉത്തരത്തിൽ പൊക്കി പിടിച്ച് നില്ക്കും. അവൻ ഒരു സാധാരണക്കാരനായിരുന്നില്ല എന്നു സ്ഥാപിക്കാൻ ഇനിയുമുണ്ട് എന്റെ പക്കൽ കഥകൾ. അടുത്തുള്ള കുളത്തിലെ മീനുകൾ, അവനൊരു പ്രത്യേക ഈണത്തിൽ ശബ്ദമുണ്ടാക്കുമ്പോൾ അവന്റെയടുത്തേക്ക് നീന്തി വരുമായിരുന്നു. ചുണ്ടുകൾക്കിടയിൽ പ്രത്യേകരീതിയിൽ നാവ് വളച്ച് വെച്ചാണവനാ ശബ്ദം സൃഷ്ടിക്കുക. അവനോടതതൊന്ന് പഠിപ്പിച്ചുതരാൻ പറഞ്ഞ് ഞങ്ങൾ കെഞ്ചി പിന്നാലെ നടന്നിട്ടുണ്ട്, നാരങ്ങാമിഠായി കൊടുത്ത് പ്രലോഭിപ്പിച്ചിട്ടുണ്ട്, ഉച്ചക്ക് കഴിക്കാൻ തന്നു വിടുന്ന പുഴുങ്ങിയ മുട്ട സമ്മാനിച്ചിട്ടുണ്ട്. എന്നാൽ അവനെ പോലെ ആ ശബ്ദം പുറപ്പെടുവിക്കാൻ ആർക്കുമായില്ല. ശബ്ദമുണ്ടാക്കാൻ കഷ്ടപ്പെടുമ്പോൾ, ‘ഇതൊന്നും നിനക്കൊന്നും പറ്റില്ലെടാ’ എന്ന പുശ്ചഭാവത്തിൽ അവൻ ഞങ്ങളെ നോക്കി ഇരിക്കും. മീനുകൾ ഞങ്ങളുടെ കാലടിശബ്ദം കേട്ടാൽ തന്നെ ഓടിയൊളിക്കും എന്ന സ്ഥിതിയായി. ഞങ്ങളുടെ ശബ്ദം കേട്ട് ചെവി പൊത്തിക്കൊണ്ട് നീന്തിമറയുന്ന മീനുകളെ ഞങ്ങൾ സങ്കൽപ്പിച്ചു.
‘മീനുകൾക്കൊന്നും ചെവിയില്ലെടാ’
ചപ്രു ഞങ്ങളെ ശകാരിച്ചു. ഇതൊക്കെ അവനെങ്ങനെ അറിയാമെന്ന് ഞങ്ങൾ അത്ഭുതപ്പെട്ടു. പുസ്തകത്തിലെ ഒരു വരി പോലും അവൻ ഓർത്തുവെയ്ക്കുന്നത് കണ്ടിട്ടില്ല. ക്ലാസ്സിൽ കവിത ചൊല്ലാൻ പറഞ്ഞാൽ അവൻ ആദ്യത്തെ വരി പറഞ്ഞിട്ട് മുകളിലേക്ക് കണ്ണും തുറന്ന് പിടിച്ച്, വായും പൊളിച്ച് നില്ക്കും. എന്നാൽ സിനിമാപ്പാട്ടുകളുടെ വരികൾ അവന്‌ ഹൃദയസ്ഥമായിരുന്നു.
‘സിനിമേല്‌ പഠിക്കാനുള്ള പദ്യം ചേർത്താലെന്താ?’
ഈ മാതിരി ചോദ്യങ്ങൾ ചോദിക്കാൻ ചപ്രൂനു മാത്രേ പറ്റൂ.
ഒരിക്കൽ അവനൊരു പാമ്പിനെ പിടിച്ചോണ്ട് വീട്ടിൽ വന്നു. അമ്മ അവനെ ഓടിച്ചു വിട്ടു. ഞങ്ങളൊക്കെ ബഹളം വെച്ചോണ്ട് അവന്റെ പിന്നാലെ ഓടി.
‘നീ തൊട്ട് നോക്ക്. ഇത് കടിക്കൂല്ല’
അന്നാണാദ്യമായി ഞാൻ പാമ്പിനെ സ്പർശിക്കുന്നത്. മെഴുമെഴാന്ന്..അതിന്റെ വാല്‌ എന്റെ ഉള്ളംകൈയിൽ ഇഴഞ്ഞു. ജീവന്റെ തുണ്ട് കൈയ്യിലിരുന്ന് ഇഴഞ്ഞപ്പോൾ എന്റെ ആറാമിന്ദ്രിയം തുറന്നു പോവുമോ എന്ന് സംശയിച്ചു. പക്ഷെ അങ്ങനെ ഒരപകടവും സംഭവിച്ചില്ല. അവൻ ഒരൊറ്റ ഒരുത്തൻ കാരണമാണ്‌ നാനാവിധ ജീവികളെ തൊടാനുള്ള ഭാഗ്യം ചുറ്റുവട്ടത്തുള്ള പിള്ളേർക്കൊക്കെ കിട്ടിയത്. പട്ടി, പൂച്ച, അട്ട, പല്ലി, പാറ്റാ, ആട്, മൈന, കാക്കക്കുഞ്ഞ്, അണ്ണാൻ, ആമ, കുളക്കോഴി ഒക്കെ തൊട്ടു. മീനുകളുടെ എണ്ണം അതിലും കൂടുതൽ വരും. തൊട്ടത്തിന്റെയൊക്കെ ഒരു ലിസ്റ്റെടുത്താൽ ഏതാണ്ട് എല്ലാത്തിനും നേർക്ക് അവന്റെ പേര്‌ കടപ്പാടായി എഴുതി വെയ്ക്കേണ്ടി വരും. പഴുതാര, തേള്‌ തുടങ്ങിയ ‘ഭീകര’ ജീവികളെ വരെ തൊട്ടിട്ടുണ്ട് എന്ന് ഞങ്ങൾക്ക് അഭിമാനപൂർവ്വം അവകാശപ്പെടാനാവും.

അവനെ കുറിച്ച് ഓർക്കുമ്പോൾ പിന്നെ കാണുന്നത് സ്കൂൾ സമരം എന്നും പറഞ്ഞ് കൊടിപിടിച്ച് ഒരു ചെറിയ സംഘത്തിനു മുന്നിൽ അവൻ നടക്കുന്നതാണ്‌. അവന്റെ മുള്ളൻപന്നി മുടിയുടെ കൂർപ്പ് കുറച്ച് കൂടി കൂർത്തിരുന്നു ആ കാലത്ത്. അവന്റെ ശബ്ദം കനത്തിരുന്നു. അവന്റെ ധീരശബ്ദം സ്കൂൾ കെട്ടിടത്തിന്റെ ചുവരുകളിൽ ഇപ്പോഴും പ്രതിധ്വനിക്കുന്നുണ്ടാവണം. ഊർജ്ജം നശിപ്പിക്കാനാവില്ല എന്നല്ലെ പഠിച്ചത്?. അവന്റെ കൈയ്യിലിരുന്ന കൊടിയുടെ നിറം ഇപ്പോഴും ഓർമ്മയുണ്ട്.
‘നീ ഏതു പാർട്ടിയാടാ?’
പ്രധാനധ്യാപകൻ ചൂരൽത്തുമ്പ് വിറപ്പിച്ച് കൊണ്ട് അലറിയ ശബ്ദവും ഇപ്പോഴും അവിടെ മോക്ഷം കിട്ടാതെ അലയുന്നുണ്ടാവും.
‘എനിക്കൊരു പാർട്ടിയുമില്ല’ അവനും അന്ന് തിരിച്ചതുപോലെ അലറി.
അതു സത്യമായിരുന്നു. അവൻ ഏതോ സിനിമാപോസ്റ്ററിൽ കണ്ടതു പോലെ ഒരു കൊടി ഉണ്ടാക്കിയെടുത്തതെ ഉണ്ടായിരുന്നുള്ളൂ. സമരം ചെയ്യണമെങ്കിൽ കൊടി വേണമെന്ന് എങ്ങനെയോ അവൻ ധരിച്ചു പോയി.
കല്ലേറുണ്ടായി, സ്കൂളിലെ മണി കെട്ടിയ ചരട് പൊട്ടിച്ചു, പെമ്പിള്ളേർ കരഞ്ഞും നിലവിളിച്ചും ചിതറിയോടി.
അതിനൊക്കെ ഇടയിൽ അക്ഷോഭ്യനായി, ഏതോ ടാബ്ലോയിലെ കഥാപാത്രം പോലെ ചപ്രു സ്കൂൾഗ്രൗണ്ടിന്റെ ഒത്തനടുവിൽ കൊടിയും കുത്തി തലയുയർത്തി നിന്നു.
എന്തായിരുന്നു സമരത്തിനു കാരണം?.
മൂന്നടി അടിക്കുന്ന അധ്യാപകനു പറ്റിയ ഒരു കൈപ്പിഴ. മൂന്നാമത്തെ അടിയിൽ ഒരു കൊച്ചിന്റെ കാല്‌ പൊട്ടി ചോര വന്നു. ദുഷ്ടനെ പുറത്താക്കണം. അല്ലെങ്കിൽ സമരം ശക്തമാക്കും എന്നായി ചപ്രു. പിന്നെ ദിവസങ്ങൾക്കകം എന്താ സംഭവിക്കുന്നതെന്നറിയുന്നതിനു മുൻപ് വേറേയും ചില കൂട്ടർ വന്നു. അവരും കൊടിയും കൊണ്ടാ വന്നത്. സമരം വിജയമായി. ചപ്രു നേതാവും. എല്ലാം കണ്ണടച്ചു തുറക്കുന്ന നേരത്ത്.
‘നീ ഒരു ബയങ്കര സംഭവാടാ’ എന്ന മട്ടിൽ ഞങ്ങളെല്ലാം അവനെ നോക്കി.
‘അതൊക്കെ നീയൊക്കെ പറയാതെ തന്നെ എനിക്കറിയാം’ എന്ന മട്ടിൽ ചപ്രു ഞങ്ങളെ തിരിച്ചും.

പ്രകടനവും പ്രതിഷേധവും പരാതിയുമൊക്കെ ആയി അവൻ നെഞ്ചു വിരിച്ചു നടന്നു. സമരത്തിൽ അവൻ ജയിച്ചെങ്കിലും പരീക്ഷകൾ അവനോട് പ്രതികാരം ചെയ്തു. ചുവന്ന മഷി കൊണ്ട് അവന്റെ പേര്‌ നീക്കം ചെയ്യപ്പെട്ടു. ഞങ്ങൾ കോളേജുകളിൽ ചേർന്നപ്പോൾ അവൻ വെള്ളത്തിൽ വീണ എണ്ണ പോലെ ഒരിടത്തും തൊടാതെ പൊങ്ങി കിടന്നു. നല്ല മസിലുണ്ടായിരുന്നു അവന്‌. ‘കപ്പ കഴിച്ചാൽ മതിയെടാ’ - മസിലു വരാൻ അവൻ പറഞ്ഞു തന്നതാണ്‌. ശരിയായിരിക്കണം. കപ്പേം ചതച്ച ഉള്ളീം മുളകും ഉപ്പും കൂട്ടി അവൻ കഴിക്കണ കണ്ടാൽ കൊതിയാവും. ‘എടുത്തു കഴിയെടാ’ അവൻ പാത്രം ഞങ്ങൾക്ക് നേർക്ക് നീട്ടിപ്പിടിക്കും. മസിലു വരാൻ ഞങ്ങളും ഒന്ന് രണ്ടു കഷ്ണങ്ങൾ കഴിക്കും. പക്ഷെ അവന്റേതു പോലെ മസിലു വന്നില്ല.

സകലതിനോടും പ്രതിരോധം തീർത്ത് അവൻ ജീവിച്ചു. ഞങ്ങൾ വലിയ കോളേജ് പുസ്തകങ്ങൾ ചുമന്നപ്പോൾ അവൻ കോടാലിയും, പിക്കാസും, മൺവെട്ടിയും, മണ്ണു നിറച്ച കുട്ടയുമൊക്കെ ചുമന്നു.
‘നിനക്ക് പഠിക്കണ്ടേടാ?’
‘നീയൊക്കെ പഠിക്കയല്ലെ?.. എല്ലാരും കൂടി പഠിച്ചിട്ട് എന്തു ചെയ്യാനാ?’
അതു പറയുമ്പോൾ അവൻ മീശ കൂർപ്പിച്ചു. ഞങ്ങളുടേത് അണ്ണാൻ വാലിൻതുമ്പത്തുള്ള രോമം പോലെ നേർത്തിരുന്നപ്പോൾ അവന്റേത് നല്ല പിരിച്ച കയറിന്റെ ബലമുള്ളതായിരുന്നു. അവന്റെ മീശരോമങ്ങൾ അവന്റെ തലമുടിയുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച പോലെ തെറിച്ചു നിന്നിരുന്നു. അവൻ മീശ കൊണ്ടും ലോകത്തെ പ്രതിരോധിച്ചു എന്ന് പറയാം.

പ്രതിരോധത്തിന്റെ ശക്തി കൊണ്ടോ, ആരേയും കൂസാത്തത് കൊണ്ടോ, ആർക്കും ഒന്നും അടിയറ വെയ്ക്കാത്തത് കൊണ്ടോ, അവൻ പെണ്ണു കെട്ടിയില്ല. അവൻ ഇടയ്ക്കിടെ ചില ജാഥയ്ക്ക് പോവും. അടിപിടി ഉണ്ടാക്കും. അടിപിടി അവനു വേണ്ടി ഉണ്ടാവുന്നതാണോ, അവൻ അടിപിടിക്ക് വേണ്ടി ഉണ്ടായതാണോ എന്ന സംശയം തോന്നുന്ന രീതിയിലായിലായിരുന്നു കാര്യങ്ങൾ. മെരുക്കാൻ പറ്റാത്തത് കൊണ്ടാവും അവൻ ഒരു പാർട്ടിയിലും ചേർന്നില്ല. കുറേ നാൾ കഴിഞ്ഞപ്പോൾ അവൻ കൊടിപിടിക്കുന്നതും, ജാഥയ്ക്ക് പോവുന്നതും നിർത്തി. അവൻ സ്വതന്ത്രനായി നടന്നു.

എന്റെ കഴുത്തിൽ അപ്പോഴേക്കും നെഞ്ചിടിപ്പ് എണ്ണുന്ന കുഴൽ കയറി കഴിഞ്ഞിരുന്നു.
‘കൊള്ളാം. സൂക്കേടുമായി വരുന്ന ഒരുത്തരുടേം കൈയ്യീന്ന് ഒന്നും വാങ്ങരുത്’ ചപ്രു എന്റെ തോളിൽ തട്ടി പറഞ്ഞു.
‘നീ ഈ ബീഡിവലി ഒന്ന് കുറയ്ക്ക്’ പറയാൻ അർഹത പുതുതായി ലഭിച്ചവന്റെ ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞു.
‘ഉം..’ അമർത്തി മൂളി അവൻ എന്നെ നോക്കി ചിരിച്ചു. സ്കൂളിൽ വെച്ച് അപൂർവ്വമായി അവൻ ചിരിക്കുമായിരുന്നു. അതേ ചിരി ആയിരുന്നു അത്. ഒരു അളവുകോലും കൊണ്ടും അളന്നെടുക്കാനാവാത്ത ചിരി.

ചപ്രു പിന്നേം വളര്ർന്നു. മനുഷ്യന്റെ വളർച്ച മരണം വരെ എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. ചിലർ മനസ്സ് കൊണ്ട്, ചിലർ ശരീരം കൊണ്ട്. പക്ഷെ എന്തായാലും വളർച്ച നിരന്തന്തരമായി സംഭവിക്കുന്നുണ്ട്.

ഞാൻ പെണ്ണു കെട്ടി. പതിവുപോലെ പെണ്ണു കെട്ടിച്ചു എന്നു പറയാം. ‘എനിക്ക് ഭോഗിക്കാൻ ഒരു പെണ്ണു വേണം’ എന്നു പച്ചക്ക് പറയാൻ പറ്റില്ലല്ലോ. പക്ഷെ എന്റെ നിവൃത്തികേട് മനസ്സിലാക്കി വീട്ടുകാരെനിക്ക് ഒരു പെണ്ണിനെ പിടിച്ചു തന്നു. ഞാൻ ഭോഗിച്ചു, പിന്നെ പ്രേമിച്ചു, പിന്നെ സ്നേഹിച്ചു. കുട്ടികളുണ്ടായി. അവരെ കൊഞ്ചിച്ചു, ലാളിച്ചു, സ്നേഹിച്ചു. ഒരോ ഘട്ടത്തിലും തോന്നി ‘ഇതാണ്‌ ജീവിതം’ എന്ന്. പിന്നീട് തോന്നി, ‘ഇത്രയുമേ ഉള്ളൂ ജീവിതം’ എന്ന്. ഇടയ്ക്കിടെ ഞാൻ ചപ്രുവിനെ കുറിച്ചും ഓർത്തു. അവൻ പെണ്ണു കെട്ടിയില്ലല്ലോ. അവനു ഈ സുഖമൊന്നും അറിയണ്ടേ? അവനു പെണ്ണിന്റെ ശരീരം പകരുന്ന ചൂടറിയണ്ടെ?. കുഞ്ഞുങ്ങൾ ഞങ്ങളുടെ പരുക്കൻ കവിളിൽ ഉമ്മ വെയ്ക്കുമ്പോൾ ഉണ്ടാവുന്ന അനുഭൂതി അനുഭവിക്കണ്ടെ?. ‘ഇതാണ്‌ ജീവിതം’ എന്ന് അവൻ എപ്പോഴെങ്കിലും പറഞ്ഞിരിക്കുമോ?.

ചപ്രു എല്ലാം ചെയ്യുമായിരുന്നു. എല്ലാ പണിയും. എന്തും. കുളത്തില്‌ വീണു മരിച്ച പെൺകുട്ടിയുടെ ജഢം മുങ്ങിയെടുത്തത് ചപ്രു ആയിരുന്നു. കുഞ്ഞിയമ്മയുടെ പശു ചത്തപ്പോൾ അതിനെ കുഴിച്ചിട്ടത് ചപ്രു ആയിരുന്നു. പ്രഭാകരേട്ടന്റെ മോൻ സുജിത്തിനെ പാമ്പു കടിച്ചപ്പോൾ തോളത്തിട്ട് ഓടിയതും ചപ്രു. എവിടേയും ചപ്രു. എല്ലായിടത്തും ചപ്രു. ദൈവത്തിനെ പോലെ. പക്ഷെ നേരിൽ കാണാമെന്നു മാത്രം. അവന്റെ വിയർപ്പ്പാട പിടിച്ച മേത്ത് തൊട്ടു നോക്കാം. അവന്റെ അടുത്ത് നില്ക്കുമ്പോൽ ബീഡിപ്പുക മണക്കും. ചിലപ്പോൾ അതാവണം ദൈവത്തിന്റെ മണം.

വർഷങ്ങൾ പിന്നെയും മുൻപോട്ട് പോയി. ചപ്രു വലിച്ചിരുന്ന കൈവണ്ടി പോലെ തന്നെ. ഇടയ്ക്ക് കയറ്റം കയറിയും, ഇടയ്ക്ക് ഇറക്കമിറങ്ങിയും എന്റെ ജീവിതവും മുന്നോട്ട് പോയി. ആയിടയ്ക്കാണ്‌ പള്ളിക്കര ഔസേപ്പിന്റെ വീട്ടിൽ മരണം നടന്നത്. അവിടെ പണിക്ക് നില്ക്കണ ഒരു വേലക്കാരി കൊച്ച്. ഒരു തമിഴത്തി പെണ്ണ്‌. ‘പൊണ്ണ്‌’ എന്ന് അവളെ കൊണ്ടു വിട്ട അവൾടെ അമ്മ പറയും. ഒരു സുപ്രഭാതത്തിൽ അവൾ കണ്ണും തുറിച്ച്, നാവും കടിച്ചു പിടിച്ച്, മേല്‌ മുഴുവൻ മാന്തിപൊളിച്ച് പേര മരത്തിൽ തൂങ്ങിയാടി. പോലീസും വന്നു, പോലീസ് പട്ടിയും വന്നു. പെങ്കൊച്ചിന്റെ അമ്മ വന്ന് വലിയ വായിൽ കരഞ്ഞു നിലവിളിച്ചു. ആ നിലവിളി ഇപ്പോഴും ആ പരിസരത്ത് കുടുങ്ങി കിടപ്പുണ്ട്. ചിലപ്പോൾ ആ നിലവിളിയിപ്പോഴും ആ പേര മരത്തിൽ തൂങ്ങി നില്പ്പുണ്ടാവും. ചപ്രു ഔസേപ്പിന്റെ വീട്ടിൽ തെങ്ങിനു തടമെടുക്കാനും, ഇളിച്ച മോന്തയുള്ള കറുത്ത കാറ്‌ കഴുകാനും പോകാറുണ്ടായിരുന്നു. പെങ്കൊച്ച് പേരമരത്തിൽ കേറി പോവുന്നതിനു തലേന്നും ചപ്രു അവളെ കണ്ടതാ. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ പോലീസിന്റെ വരവ് നിന്നു. തമിഴ് പെണ്ണിന്റെ അമ്മയെ അവിടെങ്ങും കണ്ടില്ല. ഒരു വെളുപ്പാൻകാലത്ത്, ഇളിച്ച കാറിന്റെ അകത്ത് ഔസേപ്പ് മുറിഞ്ഞ കഴുത്തുമായി കിടന്നു. ചപ്രു നേരിട്ടാണ്‌ സ്റ്റേഷനിൽ പോയത്. എന്താ, എങ്ങനെയാ എന്നൊക്കെ അവനെ അറിയാവൂ. ഞാൻ കോയമ്പത്തൂര്‌ പോയി വന്നപ്പോഴെക്കും ഒക്കെ കഴിഞ്ഞു. എന്റെ ഭാര്യ ‘ചപ്രു ഇങ്ങനെ ചെയ്യൂന്ന് വിചാരിച്ചതേയില്ല’ എന്നു പറഞ്ഞു. ‘പിന്നെ എങ്ങനെ ചെയ്യുമെന്നാ വിചാരിച്ചത്?’ എനിക്ക് അങ്ങനെ തിരിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു.

കാലം പിന്നേം ഉരുണ്ടു, എന്റെ മാരുതി കാറ്‌ പോലെ. നാട്‌ നിറയെ കടകളായി, വഴികളായ വഴികളൊക്കെ ടാറിട്ടു, ഔസേപ്പിന്റെ മകന്റെ രണ്ട് ബസ്സ് ടാറിട്ട റോഡുകളിൽ കൂടി തേരാപാരാ ഓടി. ഗ്രാമം മേക്കപ്പിട്ട് നഗരമാവാൻ കിണഞ്ഞ് ശ്രമിച്ചു. പുരികം പറിച്ചു കളയും പോലെ വഴിയുടെ വക്കിൽ നിന്ന മരങ്ങളൊക്കെ വെട്ടി മാറ്റി. ചായക്കടകൾ മോർഫ് ചെയ്ത പോലെ വലിയ ബേക്കറികളും, ഷോപ്പുകളുമൊക്കെയായി. പഴയ നാരങ്ങാ മിഠായി ഒളിവിൽ പോയി. പകരം തിളങ്ങുന്ന ഉടുപ്പിട്ട മിഠായികൾ പെട്ടികളിൽ ഞെളിഞ്ഞിരുന്നു. തലമുടി മുകളിലേക്ക് ചീകി വെച്ച പിള്ളേർ ആ മിഠായികൾ വാങ്ങി അതിന്റെ ഉടുപ്പൂരിയെറിഞ്ഞ് നുണഞ്ഞാസ്വസിച്ചു. വഴി മുഴുക്കേയും വിവിധ നിറത്തിലുള്ള മിഠായിത്തോലുകൾ പറന്നു നടന്നു. കിണറൊക്കെ ഭൂമിക്കടിയിലേക്ക് ഇറങ്ങി പോയി. മനുഷ്യര്‌ തന്നെ മണ്ണിട്ട്‌ മൂടി അതൊക്കെ ഒളിപ്പിച്ചു കളഞ്ഞു എന്നു വേണം പറയാൻ. പകരം നീണ്ട കുഴലുകൾ ഭൂമിയുടെ നെഞ്ചിലേക്ക് കുത്തിയിറക്കി  ഒരു സ്ട്രായിലൂടെന്ന പോലെ വെള്ളം വലിച്ചെടുത്തു. വാഹനങ്ങൾ പുക ചുമച്ചു തുപ്പി. താമസിയാതെ ഞങ്ങളും ചുമച്ചു തുടങ്ങി. എനിക്ക് അതു കൊണ്ടും ഗുണമേ ഉണ്ടായുള്ളൂ. ഒരുപാട് രോഗികൾ. മരുന്നിനു കുറിക്കുമ്പോൾ ഞാൻ ചപ്രു പറഞ്ഞതോർത്തു ‘സൂക്കേടുമായി വരുന്ന ഒരുത്തരുടേം കൈയ്യീന്ന് ഒന്നും വാങ്ങരുത്’. ഒരോ തവണ കാശ്‌ വാങ്ങുമ്പോഴും ചപ്രുവിന്റെ ശബ്ദം എന്റെ ഉള്ളിൽ കിടന്ന് നിലവിളിച്ചു. കുറെനാൾ കഴിഞ്ഞപ്പോൾ ആ നിലവിളി ശബ്ദം നിലച്ചു. ഞാൻ ഒരു കാറ്‌ കൂടി വാങ്ങി. ഒരു കാറ്‌ കൊണ്ട് മാത്രം എനിക്ക് സമയത്തിനൊപ്പം സഞ്ചരിക്കാനാവില്ല എന്ന് തോന്നിയത് കൊണ്ടാണ്‌.

എന്റെ ക്ലിനിക്കിൽ വരുന്ന പുതിയ പിള്ളേരുടെ മുടി ഞാൻ ശ്രദ്ധിക്കാറുണ്ട്. മുകളിലേക്ക് ചകിരി നാര്‌ പോലെ ഇരിക്കുന്ന മുടി. പക്ഷെ ചപ്രുവിന്റെ മുടിയുടെ കൂർപ്പൊന്നും ആ പിള്ളേരുടെ മുടിക്കും ഉണ്ടായിരുന്നില്ല. പിള്ളേരുടെ വിരൽനഖങ്ങൾ ഞാൻ ശ്രദ്ധിച്ചു, മണ്ണു തൊടാത്ത വിരലുകൾ. എന്റെ വിരലുകളും ഇപ്പോൾ മൃദുവായിട്ടുണ്ട്. വിടർത്തി വെച്ച കൈക്കുള്ളിൽ കിടന്നു പുളയുന്ന പാമ്പിന്റെ വാല്‌ ഞാനോർക്കാറുണ്ട്. അത്രയും ജീവനുള്ളത് ഞാൻ സ്പർശിച്ചിട്ടെത്ര നാളായിട്ടുണ്ടാവും?. ചപ്രുവിനെ അപ്പോഴോഴെയുമോർത്തു. അവനെവിടെയായിരിക്കും?. എന്തു ചെയ്യുവായിരിക്കും?. ജയിലിൽ അവനു കപ്പ കഴിക്കാൻ കിട്ടുന്നുണ്ടാവില്ല. അവിടെ ഇപ്പോൾ ചിക്കനും ചപ്പാത്തിയൊക്കെയാണെന്നു കേട്ടു. അവന്റെ മസിലുകൾ ചുരുങ്ങി പോയിട്ടുണ്ടാവും. എനിക്കതോർക്കുമ്പോൾ വിഷമം തോന്നി.

ചില ദിവസങ്ങളിൽ പത്രം വായിക്കുന്ന സമയത്ത് മുറ്റത്ത് ഒരു മൈന വന്നിരിക്കും. ഒരൊറ്റ മൈന. ആരുമായും കൂട്ട് കൂടാത്ത ഒരു മൈന. ഇപ്പോൾ ഇവിടം മുഴുവൻ കാക്കകളാണല്ലോ എന്നപ്പോഴോക്കെയുമോർക്കും. പ്രാവും, മൈനയും, മാടത്തയും, കുയിലൊക്കെ എവിടെ പോയി?. കാക്കകൾ കൊത്തിയോടിച്ചതാവുമോ?. പണ്ട് ചപ്രുവിന്റെ കൈയ്യിലിരുന്ന പ്രാവിന്റെ മുതുകിൽ തടവിയത് ഓർത്തു. എന്തൊരു മിനുസമായിരുന്നതിന്‌!. ഒരു ദിവസം ചപ്രു ഈ ഗേറ്റും തുറന്നു വരും. അവനു ഞാൻ ആ ദിവസം കപ്പ പുഴുങ്ങി കൊടുക്കും. അവനതാണല്ലോ ഇഷ്ടം. ചതച്ച ഉള്ളീം മുളകും ഉപ്പും കൂട്ടി അവനോടൊപ്പമിരുന്നു കഴിക്കും. അങ്ങനെ ചില ചെറിയ ചെറിയ സ്വപ്നങ്ങൾ. വലിയ സ്വപ്നങ്ങളുടെ കാലം കഴിഞ്ഞു. വീണ്ടും പഴയതു പോലെ ചെറിയ സ്വപ്നങ്ങൾ ഞാൻ കണ്ടു തുടങ്ങി.

ചപ്രുവിനെ ആരും അന്വേഷിക്കാത്തതിൽ എനിക്ക് അത്ഭുതം തോന്നി. നാട്ടിൽ അന്യസംസ്ഥാനത്ത് നിന്നും വന്നവർ നിറഞ്ഞത് കൊണ്ടാവും. അവരും നല്ലതു പോലെ അധ്വാനിക്കുന്ന കൂട്ടർ തന്നെ. അപ്പോൾ നമ്മൾ എന്തു ചെയ്യുവാണ്‌? അധ്വാനിക്കാത്തവരായി പോയോ? എന്നൊക്കെ സംശയം തോന്നിത്തുടങ്ങി. ഒരു കൂട്ടർ അധ്വാനിക്കാനും മറ്റൊരു കൂട്ടർ അധ്വാനിക്കാതിരിക്കാനും. എന്നിട്ട് അധ്വാനിക്കുന്നവരെ ആക്ഷേപിക്കാൻ മുന്നിൽ നില്ക്കുന്നത് അധ്വാനിക്കാത്തവരും. എവിടെയോ എന്തോ തകരാണ്‌ സംഭവിച്ചിരിക്കുന്നു.

ഒരു ദിവസം രാത്രി ഞാൻ എഴുന്നേറ്റിരുന്നു. സ്വപ്നം കണ്ടിട്ടല്ല, ബീഡിപ്പുകയുടെ മണം തോന്നിയിട്ട്. ദൈവത്തിന്റെ മണം. എനിക്കന്നേരം തന്നെ ചപ്രുവിനെ കാണണമെന്നു തോന്നി. പിറ്റേന്ന് പകൽ തന്നെ ചപ്രുവിനെ കാണൻ പുറപ്പെട്ടു. ഡ്രൈവർ വണ്ടിയോടിക്കുമ്പോൾ പിൻസീറ്റിൽ കിടന്ന് ഞാൻ ചപ്രുവിനെ കുറിച്ച് മാത്രം ഓർത്തു കിടന്നു. എന്റെ ഭാര്യ, കുഞ്ഞുങ്ങൾ, വീട്, ക്ലിനിക്ക് എല്ലാം ഞാൻ മറന്നു. അവന്റെ കൂർത്തമുടിമുനയിൽ തൊട്ടത് ഞാനോർത്തു. സ്കൂളിൽ മൈതാനമധ്യത്തിൽ സ്വയമുണ്ടാക്കിയ കൊടിയും പിടിച്ചവൻ നിവർന്ന് നില്ക്കുന്നത് കണ്ടു. പുറത്തേക്ക് നീട്ടിപ്പിടിച്ച കൈയ്യിൽ മഴത്തുള്ളി വീണപ്പോൾ, വഴുവഴുപ്പുള്ള പാമ്പിന്റെ ഉടലിൽ തൊട്ടത്ത് പോലെ ഞാൻ കൈ പിൻവലിച്ചു. ഒരു മഴത്തുള്ളിയുടെ നനവ് പോലുമെനിക്ക് സഹിക്കാനാവുന്നില്ല ഇപ്പോൾ.

ജയിലിന്റെ മുന്നിൽ കാർ വന്നു നിന്നു. ഞാൻ സന്ദർശകനായി അകത്തേക്ക് നടന്നു. അപ്പോൾ തോന്നി, ഇത്രയും വർഷങ്ങൾക്കിടയിൽ ഒരു പക്ഷെ ഞാൻ മാത്രമായിരിക്കും ചപ്രുവിനെ കാണാൻ വന്നിട്ടുണ്ടാവുക. കല്ല്യാണം കഴിച്ചിരുന്നെങ്കിൽ ഒരു പക്ഷെ അവനെ കാണാൻ അവന്റെ ഭാര്യയോ മക്കളോ ചെല്ലുമായിരുന്നു. ചപ്രു ഇപ്പോ എങ്ങനെയിരിക്കും കാണാൻ?. അവന്റെ മേലോട്ട് കൂർപ്പിച്ച മീശ ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടാവുമോ?. അതോ കാലപ്പഴക്കത്തിൽ പ്രതിരോധശക്തിയൊക്കേയും ചോർന്ന് താഴേക്ക് വളഞ്ഞു പോയിട്ടുണ്ടാവുമോ?. കപ്പ കഴിച്ച് അവൻ വളർത്തിയെടുത്ത മസിലുകൾ..

ഓ! ചപ്രുവിന്റെ ശരിയായ പേരെന്താണ്‌? - ‘ആരേയാണ്‌ കാണേണ്ടത്?’ എന്ന് ചോദിച്ചപ്പോഴാണ്‌ ഞാൻ അതോർത്തത് തന്നെ. സ്കൂളിൽ വിളിക്കാറുള്ള ഹാജർ വിളികളാണെന്നെ രക്ഷിച്ചത്. എന്റെ ഓർമ്മയെ ഒരു നിമിഷം പരീക്ഷിച്ചെങ്കിലും, ഓർമ്മ ഒടുവിൽ ആ പേർ എന്റെ നേർക്ക് നീക്കിവെച്ചുതന്നെന്റെ മാനം രക്ഷിച്ചു.
പോലീസുദ്യോഗസ്ഥൻ എന്നെ സംശയത്തോടെ നോക്കി ചോദിച്ചു,
‘നിങ്ങൾ അയാളുടെ ആരാണ്‌?’
ഞാൻ അവന്റെ സുഹൃത്ത്. ബാല്യകാലസുഹൃത്ത്. ഒന്നിച്ചു ഒരേസ്കൂളിൽ ഒരേ ബഞ്ചിൽ മുട്ടുകാലുകളുരുമിയിരുന്ന് പഠിച്ച സുഹൃത്ത്. കുറേ നല്ല വർഷങ്ങളുടെ പരിചയം മാത്രമുള്ള ഒരു സുഹൃത്ത്.
‘നിങ്ങൾ ഇപ്പോഴെന്താ വന്നത്?’
ഓ!. സന്ദർശനോദ്യേശ്യം.. എന്തിനാണ്‌?. വെറുതെ കാണാൻ. ഒരാളെ ഒരുപാട് നാൾ കാണാതിരുന്നാൽ കാണാൻ തോന്നില്ലെ?. അങ്ങനെ കാണാൻ വന്നതാണ്‌. എവിടെ അവൻ?. എന്താ കാണാൻ അനുവാദമില്ലെ?.
‘നിങ്ങൾ പറയുന്ന ആൾ മൂന്ന് മാസങ്ങൾക്ക് മുൻപ് മരിച്ചു പോയി..ഹാർട്ട് അറ്റാക്ക് എന്നാണ്‌ റെക്കോർഡിൽ കാണുന്നത്’

ദൈവം മരിച്ചു. ഞാൻ തളർച്ചയോടെ കസേരയിൽ കുറച്ച് നേരമിരുന്നിട്ട് പുറത്തേക്ക് നടന്നു. അന്നാദ്യമായി ഒരു ലജ്ജയുമില്ലാതെ ഞാൻ കരഞ്ഞു, വെറുമൊരു സാധാരണ മനുഷ്യനെ പോലെ. മുള്ളു പോലെ മുടിയുള്ള എന്റെ സുഹൃത്ത്. ചപ്രു. വേവിച്ച കപ്പ നിറച്ച പാത്രം നീട്ടി ‘എടുത്ത് കഴിയെടാ’ എന്നു പറഞ്ഞ ചപ്രു. എനിക്കൊരുവട്ടമെങ്കിലും അവനെ കാണാൻ വരാമായിരുന്നു. ഞാൻ മനുഷ്യനാണത്രെ..


-സാബു ഹരിഹരൻ

26 comments:

  1. ഹൃദയസ്പർശിയായ കഥ, പക്ഷെ ഞാൻ ഇതിനെ കഥ എന്നുവിളിക്കാൻ ഇഷ്ടപ്പെടുന്നില്ല! കാരണം ഇത് നടന്ന ഒരു സംഭവമായി തോന്നുന്നു!. അത്രക്കും ഹൃദയത്തിൽ തൊടുന്നുണ്ട് ഒരേ വാക്കുകളും! ഒരു നല്ല കഥ വായിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.തുടർന്നും എഴുതുക.ആശംസകൾ......

    ReplyDelete
  2. സംഗതി കലക്കി ..പേരും കൊള്ളാം.ചപ്രു.

    ReplyDelete
  3. എവിടെക്കൊയോ സ്വന്തം പ്രതിച്ഛായ അനുഭവപ്പെട്ടു..

    ReplyDelete
  4. എവിടെ ഒക്കെയോ പോയി തിരിച്ചു വന്നു , നല്ല കഥ ... തിരിച്ചു വന്നില്ല ആ chapru എവിടെയോ ഉണ്ട് ...

    ReplyDelete
  5. മനസ്സിൽ നൊമ്പരം ഉണർത്തുന്ന കഥ,, മാസങ്ങൾക്കു ശേഷം നല്ലൊരു ബ്ലോഗ് അനുഭവം,

    ReplyDelete
  6. ചപ്രു ഒരു നോവായി മനസ്സിൽ പടരുമ്പോൾ , മനുഷ്യത്വം അകന്നു പോകുന്ന കാഴ്ചകളും കൂടെ വരുന്നു... ഈ നല്ല കഥക്ക് അഭിനന്ദനങ്ങൾ സാബു...

    ReplyDelete
  7. സംഗതി ഇഷ്ടമായി. ആശംസ
    answara

    ReplyDelete
  8. ithupole oraal njangalude naattilum undaayirunnu... jayilil poyilla ennu maathram. nannaayi ezhuthi.
    Raj nath.P, Muhamma

    ReplyDelete
  9. വഴക്കുപക്ഷിയിലേയ്ക്ക് വീണ്ടും വന്നതിനും തുടരുന്ന സഹകരണത്തിനും അകൈതവമായ നന്ദി അറിയിക്കട്ടെ.. ഒപ്പം മികച്ച കഥയ്ക്ക് ആശംസകളും

    ReplyDelete
  10. നല്ല കഥ. വിവരണം അൽപ്പം കൂടിപ്പോയോ? ചപ്രു വുമായുള്ള അടുപ്പം കുറേക്കൂടി കാണിക്കാമായിരുന്നു. ഒരു കാര്യം കൂടി . ചിലപ്പോഴൊക്കെ ഒരു ലേഖനം വായിക്കുന്നത് പോലെ തോന്നി. മൊത്തം കഥ നന്നായി.

    ReplyDelete
  11. ഇഷ്ട്ടമായി. നല്ല അവതരണം. നീളം അല്‍പ്പം കൂടിയത് പോലെ...
    -------സന്തോഷ്‌

    ReplyDelete
  12. വളരെ ഹൃദ്യമായ കഥ.... ഇടമുറിയാത്ത വായന സമ്മാനിച്ചതില്‍ നന്ദി, പ്രിയ SH

    ReplyDelete
  13. വായിച്ചു, ഇഷ്ടപ്പെട്ടു.ആശംസകള്‍!

    ReplyDelete
  14. ഞാന്‍ മനുഷ്യനാണത്രെ....

    നല്ല വായനാസുഖം.
    ആശംസകള്‍.

    ReplyDelete
  15. നല്ല ഒരു വായനാനുഭവം ...അടുത്തകാലത്ത് വായിച്ചതിൽ വച്ചു മെച്ചപ്പെട്ട ഒരു അനുഭവം ..ഞാൻ പെണ്ണുകെട്ടി .പതിവുപോലെ പെണ്ണു കെട്ടിച്ചു ..തുടങ്ങിയ കഥ മുമ്പോട്ടു കൊണ്ടുപോകാൻ ആവശ്യമില്ലാത്ത വിവരണങ്ങൾ ഒഴിവാക്കിയാൽ ഒന്നാന്തരം ഒരു കഥ ..ആശംസകൾ

    ReplyDelete
  16. ഒഴുക്കുള്ള വായനസമ്മാനിക്കുന്ന നല്ല രചന
    ആശംസകള്‍

    ReplyDelete
  17. ആഖ്യാനവും, സംഭവങ്ങളും നന്നായി. ഒരു വിയോജിപ്പുള്ളത് കഥ അവസാനിപ്പിച്ച രീതിയോടാണ്. അത് തീരെ പഴഞ്ചനായിപ്പോയി എന്നു പറയാതെ വയ്യ. പിന്നെ ചുപ്രുവിന്റെ സ്വഭാവം വച്ചു നോക്കുമ്പോൾ അയാളെപ്പോലെയുള്ളൊരാൾക്ക് ജയിലഴികൾക്കുള്ളിൽ ഒടുങ്ങിപ്പോകുന്ന വെറും സാധാരണമായ ഒരന്ത്യം ഉണ്ടാകാൻ തരമില്ല എന്നാണു തോന്നുന്നത്.

    ReplyDelete
  18. നല്ല കഥ. നല്ല ഒഴുക്കോടെയുള്ള എഴുത്ത്. ആശംസകൾ.

    ReplyDelete
  19. കഥ വായിച്ചു മാഷേ. ഹൃദ്യമായ രീതിയില്‍ എഴുതിയിട്ടുണ്ട്. ദൈര്‍ഘ്യം ഒരുപാട് കൂടിപ്പോയോ എന്നൊരു സംശയം. ഒട്ടുമിക്ക സ്ഥലങ്ങളിലും ഇതേപോലെയുള്ള ചില കഥാപാത്രങ്ങളുണ്ടാവാറുണ്ട്. എന്റെ നാട്ടിലും സമാനസ്വഭാവങ്ങളുള്ള ഒന്നു രണ്ട് ചപ്രുമാര്‍ ഉണ്ടായിരുന്നു

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. കഥ വായിച്ചവർക്ക് നന്ദി.

    അഭിപ്രായമെഴുതിയ Muhammed Sageer Pandarathil, Naveen, ജന്മസുകൃതം, സൈഫ് സൈഫുദ്ദീൻ, Mr.dialogan, മിനി ടീച്ചർ, കുഞ്ഞൂസ്, Anas Mala, Anaswara, Raj nath, വഴക്കുപക്ഷി, Bipin, സന്തോഷ്, അന്നൂസ്, പ്രവീൺ കാരോത്ത്, പട്ടേപ്പാടം റാംജി, പുനലൂരാൻ, Cv Thankappan, Mohan Puthenchira, Geetha Omanakuttan, ശ്രീക്കുട്ടൻ
    എന്നിവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു :)

    ReplyDelete
  22. കഥ നന്നായി .ഞാന്‍ 5 മാര്‍ക്ക് തരും

    ReplyDelete

Search This Blog