വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

ചതുപ്പിലെ തുമ്പികൾ


ന്നിനുമേലൊന്നെന്ന മട്ടിൽ രണ്ട് തെങ്ങുകൾ കയറ്റി വെച്ചാലത്രയും ഉയരമേ ആ കുന്നിനുണ്ടാവൂ. കുന്നിനു താഴെ ഒരു വശത്തായി മണ്ണിൽ ഒട്ടിപ്പിടിച്ചതു പോലെയിരിക്കുന്ന ഓലക്കുടിലുകൾക്കുള്ളിൽ കൂനിപ്പിടിച്ചിരിക്കുന്ന പഴമക്കാർ, നിലാവ് നിറയുന്ന രാത്രികളിൽ തിമിരം മറച്ചു തുടങ്ങിയ കണ്ണുകൾ തിരുമ്മിക്കൊണ്ട് പഴയ ഓർമ്മകൾ ചികഞ്ഞ്, ഒരു കാലത്ത് ആ കുന്നിനെ പുതച്ചിരുന്ന പച്ചക്കാടുകളെ കുറിച്ച് പറയാറുണ്ട്. പക്ഷെ എത്ര ശ്രമിച്ചിട്ടും പുതുതലമുറക്കാർക്കത് സങ്കല്പ്പിച്ചെടുക്കാനായില്ല. എല്ലാ വർഷവും കുന്നിനു മുകളിൽ കാലവും കണക്കുമറിയാതെ, ചറപറാന്ന് പെയ്തിറങ്ങുന്ന മഴ, ഒരുതരം വൈരാഗ്യബുദ്ധിയോടെ മണ്ണും പാറയും വലിച്ച് താഴെ കൊണ്ടിടും. അങ്ങനെയാണവിടമൊരു ചതുപ്പായി മാറിയത്. ചതുപ്പിൽ പണ്ടെന്നോ പൊന്നിനോ പെണ്ണിനോ വേണ്ടി പടവെട്ടി മരിച്ച പടയാളികളുടെ മൂർച്ചയേറിയ വാളിന്റെ ഓർമ്മകൾ സൂക്ഷിക്കുന്ന കൈതകൾ വിടർന്നു നില്പ്പുണ്ട്. ഓർമ്മകൾക്ക് തണുപ്പു പകരാനെന്ന വണ്ണം വലിയ ഇലകളുള്ള കാട്ടുചേമ്പ് നിറയെ വളർന്നു പൊങ്ങിയിട്ടുണ്ട്. അവിടെമാകെ ചുവന്നതുമ്പികൾ സ്വൈര്യമായി പറന്നു നടന്നു. അവ ആത്മാവുകളാണ്‌. പടവെട്ടി അകാലമൃത്യുവടഞ്ഞ ധീരന്മാരുടെ, മോക്ഷമറിയാത്ത ആത്മാവുകൾ. തുമ്പികൾക്ക് അയുസ്സ് ഒരു ദിവസം മാത്രം. വെറുമൊരു രാവും പകലും കൊണ്ടവസാനിക്കുന്ന ജന്മങ്ങൾ. ഇന്നു കാണുന്ന തുമ്പിയേ ആവില്ല നാളെ കാണുക. ചിലപ്പോൾ രാത്രി മുഴുക്കെയും തുമ്പികൾ തങ്ങളാരാണെന്നും, എന്തിനാണിവിടെ വന്നുപെട്ടതെന്നും ഓർത്തുകൊണ്ടേയിരിപ്പുണ്ടാവും. പുലർച്ചയ്ക്ക്, പുകമഞ്ഞു തുളച്ചു വരുന്ന സൂര്യന്റെ ആദ്യകിരണം, സ്വർണ്ണനിറമുള്ള ചിറകുകളിൽ പതിക്കുമ്പോൾ അവയ്ക്ക് പൂർവ്വജന്മത്തെക്കുറിച്ചോർമ്മ വരികയും കൈതകളുടെ വാൾത്തലപ്പുകളിൽ ചെന്നിരുന്നു നെടുവീർപ്പിടുകയും ചെയ്യും. സന്ധ്യക്ക് മുൻപ് വീണ്ടും ജനിക്കാനാശിച്ചു കൊണ്ട് നക്ഷത്രങ്ങളുടെ നേർക്ക് കണ്ണു തുറന്ന്പിടിച്ച് പറന്നുയരും. ഇതൊക്കെയും പഴമക്കാർ പതിവായി പറയുന്ന പഴംകഥകൾ. തലമുറകളായി ഈ കഥകൾ മാത്രമെ അവർക്ക് കൈമാറാനുണ്ടായിരുന്നുള്ളൂ. അതായിരുന്നു അവരുടെ പാരമ്പര്യസ്വത്ത്. ഓസ്യത്തിലെഴുതാതെ കൈമാറിയിരുന്ന സ്വത്ത്.

കുന്നിനപ്പുറത്തേക്ക് എത്തിനോക്കിയാൽ പുൽമേടുകൾ കാണാം. അവിടേക്ക് പുല്ലരിയാൻ പോകുന്നവരുടെ കൂട്ടത്തിൽ അപ്പുണ്ണിയും അമ്മണിയുമൊക്കെയുണ്ട്. ദൂരെ എവിടെയോ മനുഷ്യർക്ക് മതഭ്രാന്ത് പിടിച്ച് തമ്മിൽ വെട്ടിയും കുത്തിയും കൊല്ലാൻ ശ്രമിച്ചപ്പോൾ പ്രാണനും മുറുക്കെപിടിച്ചോടി വന്നതാണ്‌ അവരിവിടെ. പുല്ലരിയുന്ന നേരം ചിലരുടെ കൈയ്യിലും കാലിലും ചിലപ്പോൾ അരിവാള്‌ തെന്നി ചെന്ന്‌ വെട്ടു വീഴും. ചുവന്നവര തെളിയുമ്പോഴെ അമ്മിണി ഓടിമാറും. ഉയർന്നു നില്ക്കുന്ന പുല്ലുകൾക്ക് കീഴെയിരുന്നവൾ നിർത്താതെ കിതയ്ക്കും. അപ്പുണ്ണി ചെന്നാശ്വസിപ്പിക്കും. എന്തൊക്കെ കാഴ്ച്ചകളാണ്‌ അവളുടെ ഉള്ളിൽ കുടുങ്ങി കിടക്കുന്നതെന്ന് ഒരിക്കലും അപ്പുണ്ണി അവളോട് ചോദിച്ചിട്ടില്ല. ചോദിച്ചാൽ കൂടി ചിലപ്പോൾ അവൾക്ക് ഉത്തരം പറയാൻ കഴിഞ്ഞുവെന്നു വരില്ല. ഇനി കഴിഞ്ഞാൽ തന്നെ അവളുടെ മറുപടിയിൽ പോലും ചോര കിനിയുമെന്ന് അപ്പുണ്ണിക്ക് തോന്നിയിട്ടുണ്ടാവും. അപ്പുണ്ണിക്ക് മുതുകിലൊരു നീണ്ട പാടുണ്ട്. വെട്ടു കൊണ്ട പാട്. ഒരു രാത്രി നേരത്തായിരുന്നു വെട്ടു കൊണ്ടത്. ഇരുട്ടിന്റെ നിറമുള്ള മനുഷ്യർ വെളിച്ചത്തിന്റെ നിറമുള്ള വാളു കൊണ്ടാണ്‌ വെട്ടിയത്. അപ്പുണ്ണി ഓടി, ദിക്കറിയാതെ ദിശയറിയാതെ. മിടിച്ച് മിടിച്ച് ഹൃദയം പൊട്ടിത്തെറിക്കും എന്നു തോന്നിയിട്ടും ഓടി. പിന്നിൽ നിന്നും വലതു തോളെല്ലിനു കീഴെയായിട്ടാണ്‌ വെട്ടു വീണത്. ആ വെട്ട് മുന്നിലാവാത്തത് നന്നായെന്ന് അപ്പുണ്ണി ഇടയ്ക്കിടെ അമ്മിണിയോട് പറയും. മുന്നിലായിരുന്നെങ്കിൽ കുളിക്കുമ്പോഴോ കണ്ണാടിക്കു മുന്നിൽ നില്ക്കുമ്പോഴോ അത് കാണേണ്ടി വരുമായിരുന്നു. ചില കാഴ്ച്ചകളെന്നും കാണുന്നത് വലിയ ഭാഗ്യമാണ്‌. ചിലത് കാണാതിരിക്കുന്നതും. ചതുപ്പിനു കിഴക്കു വശത്തായി ഒരു ഓലപ്പുരയുണ്ട്. അവിടെയാണ്‌ മേരിക്കുട്ടിയുടെ താമസം. അവളുടെ ശരിയായ പേര്‌ ജാനകി എന്നായിരുന്നു. കെട്ടിയോൻ വാസു പണക്കാരനാവാൻ പട്ടണത്തിൽ പണിക്കു പോയതാണ്‌. ഏതോ ചതിയിൽ പെട്ട് വൃക്ക നഷ്ടമായി. തിരികെ വന്നത് അകത്ത് ഒറ്റ വൃക്കയും പുറത്ത് കുറേ തുന്നൽപ്പാടുകളുമായിട്ടാണ്‌. അതും വെച്ചയാൾ വിറകുവെട്ടാനും വെള്ളംകോരാനും അപ്പുണ്ണീടെ കൂടെ പുല്ലരിയാനുമൊക്കെ പോയി. തളർന്നു വീണ്‌ മരിക്കുകയായിരുന്നു. ആ ദിവസം ജാനകി ചോറും പൊതിഞ്ഞു വരികയായിരുന്നു. കെട്ടിയോൻ പാതിവെട്ടിവെച്ച പുല്ലിൽ, വാട്ടിയ ഇലയിൽ പൊതിഞ്ഞു കൊണ്ടു വന്ന ചോറും കറിയും വീണുചിതറി. അങ്ങനെയാണ്‌ ജീവിതത്തിനോട് പോരടിച്ച് മരിച്ച വാസുവും ചതുപ്പിലൊരു തുമ്പിയായി പുനർജ്ജനിച്ചത്. ഒരാഴ്ച്ച കഴിഞ്ഞ് ജാനകിയും പുല്ലരിയാൻ വന്നു തുടങ്ങി. ആരോടോ അരിശം തീർക്കാനെന്ന മട്ടിലാണവൾ പുല്ലരിഞ്ഞത്. കുറച്ച് നാള്‌ കഴിഞ്ഞ് അമ്മിണി ചില കഥകൾ കേട്ടു, ജാനകീടെ ഓലപ്പുരയിൽ ചില രാത്രികളിൽ വിളക്കണയാറില്ലെന്ന്. അമ്മിണി അതൊന്നും വിശ്വസിക്കാനേ പോയില്ല. അവൾ അവളെ പോലും വിശ്വസിക്കാൻ അനുവദിച്ചില്ല. എന്തും സ്വയം അനുവദിച്ചാലെ വിശ്വസിക്കാനാവൂ. മരിച്ചു പോയ കെട്ടിയോനെ ഓർത്ത് പാവം ജാനകി രാത്രികൾ പകലാവുന്നത് നോക്കി ഇരിക്കുകയാവും. അത്രയേ അമ്മിണി വിചാരിച്ചുള്ളൂ. ചിലപ്പോൾ ചെവിയോട് ചെവി കൈമാറിയ ആ കാര്യമൊരു സത്യമായിരിക്കും. പലതും പറഞ്ഞു പറഞ്ഞാണല്ലോ സത്യമാവുന്നത്. സത്യമാക്കുന്നത്. അവളെക്കാൾ ഇളപ്പം കുറഞ്ഞ ദാമുവിനു ജാനകിയോടിഷ്ടമായിരുന്നു. മഴവെള്ളം പോലെ തെളിഞ്ഞ ഇഷ്ടം. മഴവെള്ളം കൈക്കുമ്പിളിലാക്കി അതിൽ മുഖം നോക്കുന്നത് പോലെ ജാനകിയുടെ മുഖം കൈക്കുള്ളിൽ കോരിയെടുത്ത് നോക്കാനവനാഗ്രഹിച്ചു. മേരിക്കുട്ടി എന്ന പേര്‌ അവൻ അവളെ വിളിക്കുന്നതാണ്‌. എവിടെ നിന്നാണാ പേര്‌ കിട്ടിയതെന്ന് അവനു പോലും ഓർമ്മയുണ്ടാവില്ല. ചിലപ്പോൾ അടിവാരത്തിൽ വന്നു പോയ ബസ്സിൽ ആരോ മറന്നിട്ട വാരികയിലെ നായികയുടെ പേരായിരിക്കും. ദാമു ബസ്സ് വൃത്തിയാക്കാൻ പോകുമായിരുന്നു ഒരിക്കൽ. മനസ്സിൽ തറഞ്ഞു പോയ പേരുകളിൽ ഒന്നാവണം മേരിക്കുട്ടി. കഥയിലെ മേരിക്കുട്ടിക്കെന്തു സംഭവിച്ചു എന്നിപ്പോഴവനോർക്കുന്നുണ്ടാവില്ല. കഥയിലേയും ജീവിതത്തിലേയും കാര്യങ്ങൾ ആരും ഓർത്തു വെയ്ക്കാറില്ല. കഥകൾക്കും ജീവിതങ്ങൾക്കും ആ ഒരു കാര്യത്തിൽ മാത്രമാണ്‌ സാമ്യം. ദാമു മേരിക്കുട്ടിയെയോർത്ത് കവിതകളെഴുതി. മഴയെ കുറിച്ചും, നിലാവിനെ കുറിച്ചും, പ്രണയത്തിനെ കുറിച്ചുമെഴുതി. തികച്ചും ബാലിശമായ കവിതകൾ. കവിതകൾ പോലും ലജ്ജിച്ചു പോകുന്ന തരത്തിലുള്ള കവിതകൾ. പക്ഷെ അവയൊന്നും അവൻ അവൾക്ക് കൈമാറിയില്ല. ഒരുനാൾ പുല്ലരിയുന്നതിനിടയിൽ ഒരു ചെറിയ മുറിവേറ്റ ജാനകി വലിയ വായിൽ നിലവിളിച്ചു. ദാമുവാണ്‌ ഉടുമുണ്ട് കീറി മുറിവിൽ കെട്ടിയത്. വാരികയിൽ വായിച്ച അതേ കഥാസന്ദർഭം ജീവിതത്തിൽ ആവർത്തിക്കുന്നതോർത്ത് അവൻ അത്ഭുതപ്പെട്ടു. സത്യത്തിൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ലായിരുന്നു. അവനു പ്രേമിക്കാൻ, അവൾക്കവനോട് പ്രേമം തോന്നാൻ കാലം ഒരു കൗശലം കാട്ടിയതായിരുന്നു. ചിലപ്പോൾ ചതുപ്പിലെ തുമ്പികൾ അവനെ കൊണ്ടങ്ങനെ തോന്നിപ്പിച്ചതാവാം. ചിലപ്പോൾ അതിലൊരു തുമ്പി വാസുവിന്റെ പുനർജ്ജന്മമായിരിക്കും. തുമ്പികൾക്ക് എന്തൊക്കെ കഴിയുമെന്ന് തുമ്പികൾക്ക് മാത്രമേ അറിയൂ.


രാത്രിക്ക് പഴയ മന്ത്രവാദികളുടെ വേഷമാണ്‌. അതോ മന്ത്രവാദികൾക്ക് രാത്രിയുടെ വേഷമോ?. രണ്ടും കറുത്തമേലങ്കിയണിഞ്ഞാണ്‌ വരിക. മന്ത്രവാദികൾ മന്ത്രവും തന്ത്രവും പഠിക്കുന്നതും പ്രയോഗിക്കുന്നത് രാത്രികളിലാണ്‌. രാത്രിക്കും ചില മന്ത്രങ്ങൾ സ്വന്തം. രാത്രി കറുപ്പണിഞ്ഞു വരുമ്പോൾ ചീവീടുകൾ ശബ്ദഘോഷം മുഴക്കും. ചതുപ്പിലെ വലിയ ചൊറിയൻതവളകൾ കാരണമില്ലാതെ കരയും. അതവരുടെ മുതുമുത്തച്ഛന്മാർ പഠിപ്പിച്ചു കൊടുത്തതാണ്‌. മുതുമുത്തശ്ശന്മാരും മുതുമുത്തശ്ശികളും കാരണമില്ലാതെ കരഞ്ഞിരുന്നു. ചിലർ കരച്ചിലാണ്‌ പാരമ്പര്യമാണ്‌ കൈമാറുക. ചില രാത്രികളിൽ അമ്മിണി എന്തൊക്കെയോ ഓർത്തിരുന്നു കരയും. ‘നമ്മുടെ കുഞ്ഞുങ്ങൾക്ക് നമ്മള്‌ കരച്ചില്‌ കൊടുക്കാൻ പാടില്ല’ അതാണ്‌ അപ്പുണ്ണി അപ്പോഴൊക്കെ പറയുക. ഒരുതരം വാശിയോടെയാണ്‌ അയാളത് പറയുക.

നിലാവില്ലാത്ത ഒരു രാത്രിയിൽ ആരൊക്കെയോ കുന്നിനു മുകളിലേക്ക് കയറിപോയി. നെടുകേം കുറുകേമായി കമ്പുകൾ കൂട്ടിക്കെട്ടി അവിടവിടെ കുത്തിനിർത്തി. പകല്‌ കുന്നിനു താഴെ പുറത്ത് നിന്നും ഒരു കൂട്ടം ആൾക്കാർ വന്നു വിശ്വാസത്തേക്കുറിച്ചും, വിധിയേക്കുറിച്ചും പറഞ്ഞു. ആർക്കും ഒന്നും മനസ്സിലായില്ല. പുല്ലരിയാൻ പോകുന്നവരുടെ വീടുകളിൽ പോയി അവർ സുഖമന്വേക്ഷിച്ചു. ജ്വരം പിടിച്ചുകിടന്നവർക്ക് മരുന്നു കൊടുത്തു. പുറത്തുനിന്ന് വന്നവരെ അകത്തുള്ളവർക്കിഷ്ടമായി. മരുന്നിനൊപ്പം ചില പ്രാർത്ഥനകൾ കൂടി പുറത്തുനിന്നു വന്നർ ചൊല്ലി. അതേറ്റ് ചൊല്ലാനും പഠിപ്പിച്ചു. കുന്നിനു മുകളിൽ പിന്നേം ഒരുപാട് കൂട്ടിക്കെട്ടിയ കമ്പുകളുയർന്നു. പിന്നെ ഒരുനാൾ കുന്നിന്റെ നെറുകേല്‌ ഒരു വലിയ പള്ളിപണിയാൻ ആരൊക്കെയോ ചേർന്നു തീരുമാനമായി. ആ പള്ളീല്‌ വെച്ചായിരുന്നു ദാമുവിന്റേം മേരിക്കുട്ടിയും വിവാഹിതരായത്. വെള്ളേം വെള്ളേമിട്ട് അവർ കുന്നു കയറി പോയി. കൈകോർത്തു പിടിച്ചവർ കുന്നിറങ്ങി വന്നു. ദാമുവിന്റെ പേര്‌ ഔസേപ്പ് എന്നായി മാറിയിരുന്നു. മേരിക്കുട്ടി ജാനകിയെ മറന്നു കഴിഞ്ഞിരുന്നു. ജാനകി പഴയ വാസൂനേയും. അന്നു രാത്രി അവരുടെ മണിയറ വാതിലിനു പുറത്ത് ഒരു ചുവന്നതുമ്പി വന്നു. പിന്നീടെപ്പോഴോ ഇരുട്ടിലേക്ക് പറന്നു. നക്ഷത്രങ്ങളുടെ നേർക്ക് കണ്ണുതുറന്നു പിടിച്ചത് പറന്നു പൊങ്ങി.

ഒരു നാൾ അപ്പുണ്ണിയെ തിരഞ്ഞ് ചിലർ അവിടേക്ക് വന്നു. പക്ഷെ അപ്പുണ്ണി എന്ന പേരല്ലായിരുന്നു അവർ കണ്ടവരോടൊക്കെ ചോദിച്ചത്. അതു കൊണ്ടവർക്ക് അപ്പുണ്ണിയെ കണ്ടെത്താനായില്ല. പേരുകൾ കൊണ്ടങ്ങനേയും ചില ഗുണങ്ങളുണ്ട്. മനുഷ്യരെ തിരിച്ചറിയാനും തിരിച്ചറിയാതിരിക്കാനും. അപ്പുണ്ണിയും അമ്മിണിയും ഒരിക്കലും തങ്ങളുടെ ശരിയായ പേരുകൾ വെളിപ്പെടുത്തിയില്ല ആരോടും. പേരുകളാണ്‌ മനുഷ്യരെ വേർതിരിക്കുന്നതെന്നും പകരം സംഖ്യകളായിരുന്നെങ്കിൽ എത്ര നന്നായിരുന്നുവെന്നും അവർ പരസ്പരം പറഞ്ഞു ചിരിച്ചു. പക്ഷെ ആ ഭാഗ്യം ജയിൽപുള്ളികൾക്ക് മാത്രമാണത്രെ.

കാലം കടന്നു പോയി. അമ്മിണിക്ക് കുഞ്ഞായി. വാവക്ക് എന്തു പേരു കൊടുക്കണമെന്ന് അപ്പുണ്ണി നേരത്തെ തീരുമാനിച്ചിരുന്നു. അവൻ മനുഷ്യനായി വളരട്ടെ എന്നു കരുതി ‘നരൻ’ എന്നു പേരിട്ടു. പക്ഷെ നരൻ എന്ന് പേരിൽ പോലും മതമുണ്ട് എന്നു ചിലർ പറഞ്ഞപ്പോൾ അപ്പുണ്ണി നിരാശനായി. എല്ലാ പേരുകളും മതങ്ങൾ പങ്കിട്ടെടുത്തിരിക്കുന്നു എന്ന് ഞെട്ടലോടെ അപ്പുണ്ണി മനസ്സിലാക്കി. പൂക്കൾക്ക് പോലും മതമുണ്ടത്രെ..റോസ് ഒരു മതം..തുളസി മറ്റൊരു മതം..അങ്ങനെയങ്ങനെ. പൂക്കൾ ഈ കാര്യമറിഞ്ഞിരുന്നെങ്കിൽ സ്വയം വാടിക്കരിയുകയോ, കൊഴിഞ്ഞു താഴെവീഴുകയോ ചെയ്യുമായിരുന്നു. പൂക്കൾക്ക് മനുഷ്യഭാഷ അറിയാത്തത് പൂക്കളുടെ ഭാഗ്യം, തേനീച്ചകളുടെ ഭാഗ്യം, തേൻവണ്ടുകളുടെ ഭാഗ്യം, കാറ്റിന്റേയും മഴയുടേയും ഭാഗ്യം. അപ്പുണ്ണി പകൽ ആകാശത്തേക്ക് നോക്കി സൂര്യനേക്കുറിച്ചോർത്തു. രാത്രി ചന്ദ്രനെക്കുറിച്ചും. എല്ലാം ആരൊക്കെയോ പങ്കിട്ടെടുത്തിരിക്കുന്നു. പങ്കിട്ടെടുക്കാൻ കാറ്റും മഴയും മാത്രം ബാക്കി.

ഔസേപ്പ് കച്ചോടം തുടങ്ങി. തുണിക്കട. മദ്രാസ്സിലും, ഗോവേലും പോയി തുണിത്തരങ്ങൾ കൊണ്ടു വന്നു വിറ്റു. നല്ല മിനുപ്പുള്ള, ഡിസൈനുകളുള്ള തുണിത്തരങ്ങൾ. വലിയൊരു വീടു വെച്ചു മേരിക്കുട്ടിയെ അകത്തിരുത്തി. അവളുടെ കൈകൾ നല്ല മിനുസമായി. പുല്ലരിഞ്ഞപ്പോളുണ്ടായ പാടുകളൊക്കെയും മാഞ്ഞു. ഔസേപ്പിന്റെ വീടിനെ ചുറ്റുവട്ടത്തുള്ളവർ ‘ബംഗ്ലാവ് വീട്’ എന്നു വിളിച്ചു. ഔസേപ്പിനെ ‘ഔസേപ്പ് മുതലാളി’ എന്നും. വീട്ടിനു മുൻപിൽ ചെറിയൊരു കുളം പണിഞ്ഞു. അതിൽ താമരപ്പൂക്കളുമായി. ഇടയ്ക്കിടെ ഒരു ചുവന്നതുമ്പി ജാനകിയെ തിരഞ്ഞു വരും. എതൊക്കെയോ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് താമരപൂക്കൾക്കു ചുറ്റും വായുവിൽ വൃത്തം വെച്ചു പറക്കും. പിന്നെ ഓർമ്മത്തെറ്റ് പറ്റിയതു പോലെ ദൂരേക്ക് പറന്നു പോകും. പുൽമേടുകളിൽ വലിയ റിസോർട്ടുകൾ വന്നു കഴിഞ്ഞു. പഴയ ചതുപ്പ് ഇപ്പോൾ ഔസേപ്പിന്റേതാണ്‌. അവിടമൊക്കെ മണ്ണിട്ടു നികത്തിയെടുത്തു. ഒരു വലിയ കെട്ടിടം അവിടെ പൊങ്ങി വന്നു. അതിന്റെ മുകളിലത്തെ നിലയിൽ തുണിത്തരങ്ങൾ, താഴത്തെ നിലയിൽ ഹോട്ടൽ ഒക്കെയും വന്നു. ഔസേപ്പിനും മേരിക്കുട്ടിക്കും ഉണ്ടായ കുട്ടിക്ക് ജോർജ്ജ് എന്നായിരുന്നു പേര്‌. മേരിക്കുട്ടിയുടെ കുട്ടിയും ചേർത്ത് എല്ലാരും അവനെ ജോർജ്ജ്കുട്ടീന്ന് വിളിച്ചു. ജോർജ്ജ്കുട്ടി തിളങ്ങുന്ന കുപ്പായമൊക്കെയിട്ട് കവലയിലൂടെ നടന്നു. എല്ലാരുടേയും അസൂയ നിറഞ്ഞ കണ്ണുകൾ തന്റെ മേലാണെന്ന് അവനു നന്നായി അറിയാമായിരുന്നു. എങ്കിലുമത് അറിയാത്തത് പോലെയവൻ നടിച്ചു. എല്ലാരും നടിക്കുകയാണ്‌. ഇല്ലാത്തവൻ ഉള്ളവനായി, ഉള്ളവൻ ഇല്ലാത്തതവനായി. ദയ, പ്രണയം, സ്നേഹം..എല്ലാം അഭിനയം. നൃത്തവും നാടകവും അഭ്യസിച്ചവർ പോലും മത്സരിക്കുന്നത് ഈ ബഹുഭൂരിപക്ഷത്തിനോടാണ്‌. സിനിമേല്‌ അഭിനയിക്കാനാണ്‌ ജോർജ്ജ്കുട്ടിക്ക് മോഹം. മതിലായ മതിലു മുഴുവൻ കോട്ടും സൂട്ടും ഇട്ടു നില്ക്കണ പടം വരണം. ഫാൻസ് അസോസ്സിയേഷനുകൾ വേണം. പോസ്റ്ററുകളിലും കട്ടൗട്ടുകളിലും ഫാൻസുകാർ പാലഭിഷേകം ചെയ്യണം. സിനിമേല്‌ പാട്ടും സ്റ്റണ്ടും വേണം. പാടുമ്പോൾ കൂടെ പിൻഭാഗം കുലുക്കി നൃത്തം ചെയ്യാൻ ധാരാളം പെൺകുട്ടികൾ വേണം. ഇതൊക്കെയാണവന്റെ ചെറിയ ചെറിയ ആഗ്രഹങ്ങൾ. മനുഷ്യരെ പോലെ തന്നെ അവരുടെ ആഗ്രഹങ്ങളും മാറിപ്പോയി. അപ്പൻ ഔസേപ്പ് അവനെ നായകനാക്കി ഒരു സിനിമ നിർമ്മിക്കും എന്നവൻ കൂട്ടുകാരോട്‌ പറഞ്ഞു നടന്നു.

നരൻ പഠിക്കാൻ മിടുക്കനായിരുന്നു. അവൻ വളർന്നു വലുതായി. അമ്മിണിയും അപ്പുണ്ണിയും വളർന്നു ചെറുതായി. ‘നമ്മള്‌ വയസ്സായി’ എന്നവർ പരസ്പരം പറഞ്ഞു. തല നരച്ചു, കണ്ണു കുഴിഞ്ഞു, കാല്‌ കഴച്ചു. നരൻ പഠിച്ചു പഠിച്ച് പടികൾ കയറി പോയി. അധികാരമുള്ള ഉദ്യോഗസ്ഥനായി. കുന്നും ചതുപ്പും കയ്യേറിയതാണെന്ന് ഒരു കുട്ടിപ്പത്രത്തിൽ വാർത്ത വന്നു. അന്വേഷണമായി. നരനായിരുന്നു ചുമതല. കുന്നിനു മുകളിൽ പള്ളിയാണ്‌. അതു കൊണ്ട് കുന്ന് രക്ഷപെട്ടു. പള്ളി ഇല്ലായിരുന്നെങ്കിൽ ആ കുന്നും പണ്ടേ ഇടിച്ചു നിരത്തിയേനെ എന്നു വിശ്വാസികൾ പറഞ്ഞു. ചതുപ്പിലെ കെട്ടിടം പൊളിച്ചിട്ട് എന്തു ചെയ്യാനാ? വീണ്ടും ചതുപ്പാക്കാനോ? ചിലർ ചോദിച്ചു. പൊളിച്ച് കളഞ്ഞിട്ട് എന്തു ചെയ്യണമെന്ന് ആർക്കും ഒരു രൂപവുമുണ്ടായിരുന്നില്ല. പക്ഷെ പൊളിക്കണം എന്ന് ചിലർ ശബ്ദിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ ശബദിക്കുന്നവരുടെ വായടഞ്ഞു. ആരൊക്കെയോ ചേർന്നടച്ചു. ചതുപ്പ് ആർക്കും വേണ്ട. കൈതകൾ നിറഞ്ഞ ചതുപ്പു കൊണ്ട് ഒരു ഗുണവുമില്ല. കുറെ ചുവന്നതുമ്പികൾക്ക് വന്നിരുന്ന് ഓർമ്മകൾ അയവിറക്കാനല്ലാതെ.

തുമ്പികളെ ഇപ്പോളാരും ഓർക്കാറില്ല. തുമ്പികൾ ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു. തുമ്പികളെ ആരും വളർത്തുന്നില്ല. അതിൽ നിന്നാർക്കും വരുമാനമുണ്ടാവില്ല. ശരിക്കും തുമ്പികളെ കൊണ്ടെന്തു ഗുണം?. കൊച്ചു പിള്ളേർക്ക് നൂല്‌ കെട്ടി കളിക്കാനല്ലാതെ?. കോഴീം ആടും മാടുമൊക്കെ ആയിരുന്നെങ്കിൽ വളർത്തി കൊല്ലാൻ കൊടുക്കാമായിരുന്നു. കറിവെച്ചൊ, മസാല ചേർത്ത് പൊരിച്ചോ, സൂപ്പ് വെച്ചോ കഴിച്ച് കൊഴുക്കാമായിരുന്നു.

‘ഔസേപ്പിനു നല്ല കാലമാണ്‌’ എല്ലാരും അങ്ങനെ പറഞ്ഞു. ഇപ്പോൾ കാറുകൾ രണ്ട്. വീടുകൾ മൂന്ന്. കൈയ്യിൽ സ്വർണ്ണ ചെയിൻ. കാലം മാറി. ചങ്ങല ഇപ്പോൾ പ്രതാപത്തിന്റെ ലക്ഷണമായിരിക്കുന്നു. അതോർത്ത് ചങ്ങല പോലും ചിരിക്കുന്നുണ്ടാവും. ഒരു രാത്രി ഔസേപ്പിന്റെ വലിയ മേദസ്സു നിറഞ്ഞ ശരീരത്തിനുള്ളിൽ വല്ലാതെ കഷ്ടപ്പെട്ടു മിടിച്ചു കൊണ്ടിരുന്ന ഹൃദയം ക്ഷീണിച്ചുറങ്ങി പോയി. കൂട്ടത്തിൽ ഔസേപ്പും. മേരിക്കുട്ടി അലമുറയിട്ട് കരഞ്ഞു. ഔസേപ്പ് മുതലാളി പോയശേഷം ജോർജ്ജ്കുട്ടിയാണ്‌ എല്ലാം കൈകാര്യം ചെയ്യുന്നത്. അയാൾക്കിപ്പോഴും ഒരു സിനിമയിൽ അഭിനയിക്കണമെന്ന് മോഹമുണ്ട്. കച്ചവടത്തിൽ നിന്നു കിട്ടിയ ലാഭത്തിലൊരു വീതമെടുത്ത് ജോർജ്ജ്കുട്ടി ഒരു പടം പിടിച്ചു. എല്ലാരും അയാളെ ജോർജ്ജച്ചായൻ എന്നു വിളിച്ചു. ആ പടത്തിൽ അഭിനയിച്ച  സഹനടൻ ഒരു കഞ്ചാവ് കേസിൽ പ്രതിയായി. പടം പെട്ടിയിലായി. ജോർജ്ജ്കുട്ടിക്ക് ദുഖം സഹിക്കാനായില്ല. ജോർജ്ജച്ചായൻ വീണ്ടും ജോർജ്ജ്കുട്ടിയായി.

മേരിക്കുട്ടി ഒരു പകൽ എഴുന്നേറ്റപ്പോൾ ‘വാസൂ’ ‘വാസൂ’ എന്നു വിളിച്ചു കരഞ്ഞു കൊണ്ട് മുറ്റത്തും പറമ്പിലുമൊക്കെ നടന്നു. അവളുടെ ഓർമ്മകൾ ഒരു രാത്രി കൊണ്ട് മലക്കം മറിഞ്ഞു പോയതാണ്‌. വീട്ടുമുറ്റത്തെ ചെറിയ കുളത്തിൽ വിരിഞ്ഞു നിന്ന താമരയുടെ അടുത്ത് ചെന്നു നിന്ന് മേരിക്കുട്ടി വാസൂനെ വിളിച്ചു. ആർക്കും ഈ വാസു ആരെന്ന് മനസ്സിലായില്ല. അസുഖമറിഞ്ഞ് ഒരു ദിവസം അമ്മിണിയും അപ്പുണ്ണിയും വന്നു. അവരെപോലും മേരിക്കുട്ടിക്ക് തിരിച്ചറിയാനായില്ല. ഒടുക്കം സങ്കടം സഹിക്കാതെ വന്നപ്പോ, അമ്മിണി മേരിക്കുട്ടിയുടെ ചെവിയിൽ ‘ജാനകിയേ’ എന്നു പതിയെ വിളിച്ചു. അന്നേരമാണ്‌ മേരിക്കുട്ടി കരച്ചില്‌ നിർത്തിയത്. മേരിക്കുട്ടിയേം കെട്ടിപ്പിടിച്ച് അമ്മിണി അവിടെ കൊറേ നേരമിരുന്നു. മേരിക്കുട്ടീടെ ചെവീല്‌ അമ്മിണി എന്താ പറഞ്ഞതെന്ന് ആരും അറിഞ്ഞില്ല.

നരൻ ജോലി വിട്ടു. കൈയ്യും കാലും കെട്ടിവെച്ചാലെങ്ങനെ ജോലി ചെയ്യും എന്നാണവൻ ചോദിച്ചത്. അപ്പുണ്ണിക്കും അമ്മിണിക്കും അതൊന്നും മനസ്സിലായില്ല.
‘ഇനി എന്തു ചെയ്യാനാ പോണത്?’
നരൻ മണ്ണിലേക്ക് തിരിച്ചു പോയി. പറമ്പിൽ പച്ചക്കറി കൃഷി തുടങ്ങി. ചേനേം ചേമ്പും ചീരേം ഒക്കെ കൃഷി ചെയ്തു. ലക്ഷ്മിയെ കല്ല്യാണം കഴിച്ചു. ഇപ്പോൾ സ്വസ്ഥം സുഖം.


ജോർജ്ജ്കുട്ടി ഇടയ്ക്കിടെ നരനെ ചെന്നു കാണും. ‘കൈ നിറയെ പണം പക്ഷെ എന്തു ചെയ്യണമെന്നറിയില്ല’. ജോർജ്ജ്കുട്ടി പരാതി കണക്കെ പറഞ്ഞു.
‘വെറുതെ കളയാനും തോന്നുന്നില്ല’.
‘എത്രേന്ന് വെച്ച് തിന്നും?.’
‘എത്രേന്ന് വെച്ചു കുടിക്കും?.’
‘എത്രേന്ന് വെച്ച്..’
നരൻ അവനോട് പോയി പെണ്ണു കെട്ടാൻ പറഞ്ഞു.
‘വലിയ വീട്ടിലെ പെണ്ണിനെ കെട്ടിയാൽ പിന്നേം പണം വരൂല്ലെ?’. ജോർജ്ജ്കുട്ടിക്ക് സംശയം.
‘എന്നാ നീ വല്ല അനാഥാലയത്തിലേം പെണ്ണിനെ കെട്ട്’
അങ്ങനെ പറഞ്ഞത് ഒരു വെറും മറുപടിയായിട്ടാണെങ്കിലും ജോർജ്ജ്കുട്ടി അങ്ങനെ തന്നെ ചെയ്തു. സാറ നല്ല പെൺകുട്ടിയായിരുന്നു. മേരിക്കുട്ടിയെ സാറ പൊന്നു പോലെ നോക്കി.

നരന്റെ കൃഷിയിടത്ത് വൈകിട്ടാവുമ്പോ ജോർജ്ജ്കുട്ടി വരും. വിളഞ്ഞ വെള്ളരിക്ക മുറിച്ച് നരൻ ജോർജ്ജ്കുട്ടിക്ക് കൊടുക്കും. അങ്ങനെ ഒരു ദിവസം വന്നപ്പോഴാണ്‌, അപ്പുണ്ണി അവരോട് ചതുപ്പിലെ തുമ്പികളെ കുറിച്ച് പറഞ്ഞത്. ഒരു ദിവസം മാത്രം ആയുസ്സുള്ള തുമ്പികളെ കുറിച്ച്, കൈതകളുടെ വാൾത്തലപ്പുകളിലിരുന്ന് പൂർവ്വജന്മം ഓർത്തെടുക്കുന്ന തുമ്പികളെ കുറിച്ച്. ആ നിമിഷം അപ്പുണ്ണി ഒരു പഴമക്കാരനായി മാറി. പഴയ ഓലക്കുടിലിൽ കൂനിപ്പിടിച്ചിരുന്നു കഥ പറഞ്ഞിരുന്ന ഒരു പഴമക്കാരനെ പോലെ അയാൾ തോന്നിച്ചു. അന്നേരമാണ്‌ നരനും ജോർജ്ജും തുമ്പികൾ അപ്രത്യക്ഷമായ കാര്യം ശ്രദ്ധിച്ചത്. വീട്ടിൽ തിരികെ എത്തിയ ജോർജ്ജ് സാറയോട് ചതുപ്പിലെ തുമ്പികളെ കുറിച്ച് പറഞ്ഞു. ചതുപ്പിൽ അപ്രത്യക്ഷമായ കൈതകളെ കുറിച്ചും, വലിയ ഇലകളുള്ള ചേമ്പിൻ ചെടികളെക്കുറിച്ചും പറഞ്ഞു. തുമ്പികളെ വീണ്ടും എങ്ങനെ അവിടെക്ക് വിളിച്ചു വരുത്തും?. ആ പഴയ ചതുപ്പെങ്ങനെ വീണ്ടും ഉണ്ടാക്കിയെടുക്കും?. ആ രഹസ്യം ആർക്കും അറിയില്ല. അത് മഴയ്ക്കും മലയ്ക്കും സ്വന്തം. ഒരിക്കൽ തന്റേയും ഹൃദയം മിടിച്ചു ക്ഷീണിച്ചുറങ്ങും. തന്നെ എങ്ങനെയാവും എല്ലാരും ഓർക്കുക?. താനെന്തിനാ ജനിച്ചതെന്ന ആദിമചോദ്യമയാൾ സ്വയം ചോദിച്ചു. രാത്രീല്‌ തുമ്പികളെ ആലോചിച്ചു കിടന്ന ജോർജ്ജിനു സ്വപ്നദർശനമുണ്ടായി. ചതുപ്പു നികത്തി കെട്ടിയുയർത്തിയ കെട്ടിടം ഇടിച്ചു നിരത്തണം എന്നായിരുന്നു ദർശനം. എഴുന്നേറ്റയുടൻ തന്നെ ജോർജ്ജ് സാറയോട് അതേക്കുറിച്ച് പറഞ്ഞു.
ജോർജ്ജ് സാറയോട് ചോദിച്ചു,
‘എന്തു ചെയ്യണം?’
‘എന്തു ചെയ്താലും അച്ചായന്റെ കൂടെ ഞാനുണ്ടാവും, എന്നും എപ്പോഴും’

പലരും ഉപദേശിച്ചു, ശാസിച്ചു. ചില ഭയപ്പെടുത്തുകയും, പരിഹസിക്കുകയും ചെയ്തു. അതൊക്കെയിപ്പോഴും ഒരു നാട്ടുനടപ്പാണ്‌.
അപ്പുണ്ണി ഒരു ചോദ്യമേ ചോദിച്ചുള്ളൂ,
‘നിനക്കാ ചതുപ്പ് പഴേ പോലെ ചതുപ്പാക്കാൻ പറ്റുവോ?’
ചോദ്യങ്ങളും ഉപേദേശങ്ങളും കേട്ട് കേട്ട് ജോർജ്ജ്കുട്ടിക്ക് ആ ചിന്ത ഒരു സ്വൈര്യക്കേടായി മാറിക്കഴിഞ്ഞിരുന്നു. രാവും പകലും അത് നിലയ്ക്കാത്ത ചക്രം പോലെ ഉള്ളിൽ തിരിഞ്ഞു കൊണ്ടേയിരുന്നു. അയാൾ കേട്ടുകൊണ്ടേയിരുന്നു, നിലയ്ക്കാത്ത തുമ്പിച്ചിറകടിശബ്ദം, മൺമറഞ്ഞ പോരാളികളുടെ വാളുകളുരയുന്ന ശബ്ദം. ദർശനം സഫലമാക്കാതെ നിവൃത്തിയില്ലെന്നായി. ഇടിച്ചു നിരപ്പാക്കിയിട്ട് എന്തു ചെയ്യണം?. ആ ചോദ്യവും വലിച്ചിഴച്ചയാൾ രാവും പകലും നടന്നു.

കെട്ടിടം ഇടിച്ചു നിരപ്പാക്കാൻ ജോർജ്ജ്കുട്ടി ഏർപ്പാടാക്കി. വലിയ യന്ത്രങ്ങൾ വന്നു യത്രക്കൈകൾ കൊണ്ട് കെട്ടിടമിടിച്ചു നിരപ്പാക്കി. അവിടെ മുഴുക്കെയും പൊടി പൊങ്ങി. പൊടിയടങ്ങിയപ്പോൾ അവിടെ വെളിച്ചം മാത്രം ബാക്കിയായി. നിരത്തിയതിനു ചുറ്റിലും മതിലു കെട്ടിയുയർത്തി. നടുവിൽ ഒരു ചെറിയ കുളം കുഴിച്ചു. അതിൽ താമരകളും ആമ്പലുകളും നിറച്ചു. നിറയെ മീനുകളും മൂന്നാല്‌ ആമക്കുഞ്ഞുങ്ങളേയും കൊണ്ടിട്ടു. കുളത്തിനും ചുറ്റും നടപ്പാത നിർമ്മിച്ചു. അതിനരികിലായി ഇരിപ്പിടങ്ങൾ നിരത്തി. പൂക്കളുള്ള ചെടികൾ വരിക്ക് നിർത്തി. വലിയ മരങ്ങളാകാൻ കെല്പുള്ള ചെടികൾ ഇടയ്ക്കിടെ പിടിപ്പിച്ചു. കൗതുകമുള്ള വിളക്കുമരങ്ങൾ സ്ഥാപിച്ചു. ഒരു ദിവസം അവിടേക്കുള്ള വലിയ ഇരുമ്പു ഗേറ്റ് ജോർജ്ജ്കുട്ടി മലക്കെ തുറന്നിട്ടു. കുട്ടികൾ, പ്രായമായവർ, ചെറുപ്പക്കാർ എല്ലാരും അവിടേക്ക് വന്നു. പക്ഷികൾ, തേനീച്ചകൾ, വണ്ടുകൾ ഒക്കേയും വന്നു. താമരകുളത്തിലേക്ക് നോക്കി പ്രായമായവരും ചെറുപ്പക്കാരും മണിക്കൂറുകൾ ഇരുന്നു. തലനരച്ചവർ അതിൽ തങ്ങളുടെ പഴയ ജീവിതം കണ്ടു. ചെറുപ്പക്കാർ സ്വപ്നങ്ങളും. കുട്ടികൾ അതിലെ മീനുകളേയും ആമക്കുഞ്ഞുങ്ങളേയും എണ്ണിത്തോറ്റു. അവർ പിന്നെ ബലൂണുകൾ തട്ടി കളിച്ചു, സോപ്പുകുമിളകളുണ്ടാക്കി വിട്ടു. അവിടം മുഴുക്കേയും കലപില ശബ്ദങ്ങൾ നിറഞ്ഞു, പക്ഷികളുടെയും, മനുഷ്യരുടെയും ശബ്ദങ്ങൾ. എല്ലാരും ജോർജ്ജ്കുട്ടിയെ വീണ്ടും ജോർജ്ജച്ചായനെന്നു വിളിച്ചു. അന്നേരം ജോർജ്ജ്കുട്ടിക്ക് തോന്നി താൻ ഇതിനാവണം ജനിച്ചതെന്ന്. ഇതിനു വേണ്ടി തന്നെയാണ്‌ ജീവിച്ചതെന്ന്.

ഒരു ദിവസം വൈകിട്ട് മേരിക്കുട്ടിയെ ജോർജ്ജ്കുട്ടിയും സാറയും അവിടേക്ക് കൊണ്ടു വന്നു. നരനും ലക്ഷ്മിയും അമ്മിണിയും അപ്പുണ്ണിയും അവിടെയെത്തി. അവരുടെ കൊച്ചുമക്കൾ അവിടെ മുഴുവനും ഓടിക്കളിച്ചു. പൂക്കളിൽ ചിത്രശലഭങ്ങളും, 
തേനീച്ചകളും വന്നിരിക്കുന്നത് ജോർജ്ജ്കുട്ടി കണ്ടു. സാറ മേരിക്കുട്ടിയുടെ കൈ പിടിച്ച് താമരക്കുളത്തിനടുത്തേക്ക് കൊണ്ടു പോയി. മേരിക്കുട്ടി താമരകുളത്തിലേക്ക് നോക്കി നില്ക്കെ, ഒരു ചുവന്നതുമ്പി അവിടേക്ക് വന്ന് മേരിക്കുട്ടിയുടെ ചുറ്റിലും പറന്നു കളിക്കാൻ തുടങ്ങി. മേരിക്കുട്ടി നീട്ടിപ്പിടിച്ച കൈയിലേക്ക് തുമ്പി പറന്നിറങ്ങി. തിളങ്ങുന്ന കണ്ണുകൾ കൊണ്ട് മേരിക്കുട്ടിയെ നോക്കിയ ശേഷം ഉയരത്തിലേക്ക് പറന്നു. മേരിക്കുട്ടി ഉയരത്തിലേക്ക് തന്നെ നോക്കി നിന്നു, തുമ്പി കാഴ്ച്ചയിൽ നിന്നും മറയുന്നത് വരെ. അപ്പുണ്ണി അതു കണ്ട് എന്തോ ഓർത്ത പോലെ പതിയെ ചിരിച്ചു. ഓർത്തത് വാസുവിനെ കുറിച്ചോ, ദാമുവിനെ കുറിച്ചോ?. ചിലപ്പോൾ തുമ്പികളെ കുറിച്ചാവണം. തുമ്പികൾക്ക് എന്തൊക്കെ കഴിയുമെന്ന് തുമ്പികൾക്ക് മാത്രമേ അറിയൂ.

(ചിത്രത്തിനു ഗൂഗിളിനോട്  കടപ്പാട് )
സാബു ഹരിഹരൻ 

19 comments:

  1. ഇഷ്ട്ടം. ആശംസകള്‍
    anaswara

    ReplyDelete
  2. നന്നായി.അവസാനപാരഗ്രാഫ് ഇല്ലെങ്കിലും കുഴപ്പമില്ല എന്നൊരു അഭിപ്രായം പറയട്ടെ..
    സജി,
    തട്ടത്തുമല

    ReplyDelete
  3. നല്ല കഥ. ആശംസകള്‍..

    ReplyDelete
  4. വഴക്കുപക്ഷിയിലേയ്ക്ക് വീണ്ടും വന്നതിനും സഹകരണത്തിനും നന്ദി അറിയിക്കട്ടെ, പ്രിയ എഴുത്തുകാരാ....

    ReplyDelete
  5. "പേരുകളാണ് മനുഷ്യരെ വേർതിരിക്കുന്നതെന്നും പകരം സംഖ്യകളായിരുന്നെങ്കിൽ എത്ര നന്നായിരുന്നുവേന്നും അവർ പരസ്പരം പറഞ്ഞു ചിരിച്ചു. " എല്ലാവരും ആധാർ നമ്പറുകളിൽ അറിയപ്പെടാൻ പോകുന്ന കാലം വിദൂരമല്ല...

    ReplyDelete
  6. sangathi ishttamaayi

    ReplyDelete
  7. നന്നായി.
    നാടിന്റെ ഇന്നത്തെ അവസ്ഥയോർത്തു ആകുലപ്പെടുന്ന എഴുത്തുകൾ ഉണ്ടാകട്ടെ 👍💐

    ReplyDelete
  8. super,, കുറേക്കാലത്തിനുശേഷ്ഹം നല്ലൊരു കഥ ബ്ലോഗിൽ വായിച്ചു,, സാബു,, നന്നായിരിക്കുന്നു,,

    ReplyDelete
  9. തുമ്പികൾക്ക് പലതും കഴിയും, നമുക്കും.. അഭിനന്ദനങ്ങൾ...

    ReplyDelete
  10. അതിജീവനത്തിന്റെ അധിനിവേശങ്ങൾ. നന്നായി പറഞ്ഞിരിക്കുന്നു. ആശംസകൾ.

    ReplyDelete
  11. ഒരു നല്ല കഥ വായിച്ചു. സന്തോഷം.

    ReplyDelete
  12. ഒരു നല്ല കഥ വായിച്ചു. സന്തോഷം.

    ReplyDelete
  13. കഥ വായിച്ചവർക്കും, വഴക്കുപക്ഷി അഡ്മിനും, അഭിപ്രായമെഴുതിയ മനോജ് വെങ്ങോല, ക്ഷരാക്ഷരങ്ങൾ, ജ്യോതി ടാഗോർ, അജ്ഞാതനായ സുഹൃത്ത്, ഡിനോ, അൻഷാദ് അൻഷു, റോസാപ്പൂക്കൾ, മിനി ടീച്ചർ, സഹയാത്രികൻ, ഗീത ഓമനക്കുട്ടൻ, ആറങ്ങോട്ടുകര മുഹമ്മദ് എന്നിവർക്കും നന്ദി പറയുന്നു :)

    ReplyDelete
  14. നന്നായി പറഞ്ഞിരിക്കുന്നു കേട്ടോ സബു ഭായ് ..

    ReplyDelete
  15. ബ്ലോഗുസന്ദര്‍ശനം വൈകിപ്പോയതുകൊണ്ട് രചന ഇപ്പോഴാണ് വായിച്ചത്.
    നല്ല കഥ ഇഷ്ടപ്പെട്ടു
    ആശംസകള്‍

    ReplyDelete

Search This Blog