വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

56"


എന്നും  രാവിലെ എഴുന്നേറ്റ്‌ പതിവിൻപടി പ്രഭാതകൃത്യമായ 'പതിനഞ്ച്‌ ലക്ഷം രൂപാ അക്കൗണ്ടിലിട്ടുതാടോ കള്ളത്താടീ' എന്ന് വിവിധപോസ്റ്റുകളിലായി വാരിവിതറി ദിവസം ആരംഭിക്കുന്ന ഭൂരിഭാഗം മലയാളികളേയും പോലെ എനിക്ക്‌ അന്തം വിട്ടുനിൽക്കാനാകുമായിരുന്നില്ല.
പ്രൈവറ്റ്‌ ഹോസ്പിറ്റലുകളിലെ ഗൈനക്കോളജി വിഭാഗത്തിലെ പ്രധാനവരുമാനമാർഗ്ഗമായ ഗർഭിണികളുടെ മാസാമാസ സ്കാനിംഗിൽപ്പെടുന്ന അഞ്ചാം മാസ ഡീറ്റെയ്‌ല്ഡ് സ്കാനിംഗിന്റെ തലേന്ന് രാത്രി പ്രധാനമന്ത്രിയുടെ ഇരുട്ടടി പ്രഖ്യാപനമുണ്ടായതുകൊണ്ട്‌ നവംബറിൽ നടത്തേണ്ട അഞ്ചാം മാസ സ്കാനിംഗ്‌ ഡിസംബർ 31 കഴിഞ്ഞ്‌ നടത്തിയാൽ മതിയോയെന്ന് ചോദിക്കാനുള്ള ധൈര്യമുണ്ടായില്ലെങ്കിലും കൈയ്യിൽ സൂക്ഷിച്ചിരുന്ന പൂഴ്ത്തിവെയ്പ്പ്‌ പണമായ രണ്ട്‌ ചുവന്ന നോട്ടുകളും ഏഴ്‌ മഞ്ഞനോട്ടുകളും പോക്കറ്റിൽക്കിടന്ന് പല്ലിളിക്കാൻ തുടങ്ങിയിരുന്നു.
പ്രധാനമന്ത്രിയുടെ ഇരുട്ടടി ഉണ്ടാകുന്നതിനു ഒരു മാസം മുൻപേ തന്നെ നിശ്ചയിച്ചിരുന്ന ഭാര്യയുടെ സ്കാനിംഗും,അനിയത്തിയുടെ ജോലിസ്ഥലമായ കോഴിക്കോട്ടേയ്ക്കുള്ള യാത്രയും എങ്ങനെ ഒഴിവാക്കും?എന്തായാലും ഒമ്പതാം തിയതി രാവിലേ തന്നെ വിനയകുലശനായി ഭാര്യാസമേതം അടുത്തുള്ള (കു)പ്രസിദ്ധമായ സ്വകാര്യ ആശുപത്രിയിലെത്തി.രണ്ട്‌  ബ്ലഡ്‌ ടെസ്റ്റുകളും ,സ്കാനിംഗും,മരുന്നുമായി കൈയിലിരുന്ന അയ്യായിരം കോടിയുടെ കള്ളപ്പണം വെളുപ്പിച്ച്‌ രാഷ്ട്രപുരോഗതിയ്ക്ക്‌ സമർപ്പിച്ചു.
സ്വകാര്യശേഖരത്തിൽ ആകെയുണ്ടായിരുന്ന കള്ളപ്പണം മിഷൻ അമ്മമാരുടെ കാർഡ്‌ പേമെന്റില്ലാത്ത ആശുപത്രിയിൽ പണമായി നൽകി കള്ളപ്പണം പൂഴ്ത്താൻ കൂട്ടുനിന്ന് രാജ്യദ്രോഹം നടത്തിയ വിഷമത്തിൽ പുറത്തിറങ്ങി വിലാസിനിച്ചേച്ചിയുടെ നായർ വിലാസം ചായക്കടയിൽ കയറി നൂറ്റി ഇരുപത്തയ്യായിരം രൂപയുടെ കള്ളപ്പണം കൂടി വെളുപ്പിച്ച്‌ തിരികെ ഭാര്യാസമേതം വീട്ടിലെത്തി ഇരുന്നും കിടന്നും നടന്നും കൂലങ്കഷമായി ആലോചിച്ചു.മിച്ചമുള്ള ആയിരം രൂപയുടെ ചില്ലറപ്പണം ഇന്നത്തെ അവസ്ഥയിൽ പതിനായിരത്തിന്റെ ഗുണം ചെയ്യുമെങ്കിലും അതുമായി മാത്രം എങ്ങനെയാണു കോഴിക്കോടിനു പോകുന്നത്‌?
കൂടുതൽ ചിന്തിച്ച്‌ ടെൻഷനാകുന്നതിനു മുൻപ്‌ അളിയൻ ദീപേഷിന്റെ തന്ത്രം പ്രയോഗിക്കാമെന്ന് പറഞ്ഞത്‌ ഭാര്യ ദിവ്യ തന്നെ.പൊന്നാങ്ങള ടെൻഷൻ വന്നാൽ അപ്പോൾത്തന്നെ ഒരു പ്ലേറ്റ്‌ ചോറുണ്ണും.ആ മാർഗ്ഗം തന്നെ അവലംബിച്ചു.കൈവിരലുകൾ വൃത്തിയാക്കി ഏമ്പക്കം വിട്ട്‌ കൈകഴുകി സിറ്റൗട്ടിൽ വന്നിരുന്ന് അൽഫോൻസാമ്മയുടെ ചിത്രമുള്ള അഞ്ചുരൂപയുടെ ബ്ലാക്ക്‌ മണിയെടുത്ത്‌ മുകളിലേയ്ക്ക്‌ നൊടിച്ചെറിഞ്ഞു. ഭാര്യയുടെ അക്കൗണ്ടിൽ വെളുത്തപണമുണ്ടായിരുന്നതിനാൽ അൽഫോൻസാമ്മ എങ്ങനെ താഴെയെത്തിയാലും കോഴിക്കോട്ട്‌ പോക്കിനൊരു മാറ്റവുമില്ലെന്ന് ഉറപ്പിച്ചിരുന്നതിനാൽ മുകളിൽ കിടന്ന് കറങ്ങുന്ന ഫാനിൽത്തട്ടി കള്ളനാണയം വിരിയിലേയ്ക്ക്‌ തെറിച്ച്‌ ഒളിവിൽപ്പോയി.
"ഒന്നുകിൽ പോകാതെ നിങ്ങൾക്കിവിടെയിരുന്ന് ബ്ലോഗിൽ കമന്റുകളിടാം.,വാട്സപ്‌ ഗ്രൂപ്പുകളിൽ ചെന്ന് രാപാർക്കാം.അല്ലെങ്കിൽ ഇത്തിരി കഷ്ടപ്പെട്ടായാലും പെങ്ങളുടെ അടുത്ത്‌ ചെന്ന് സുഖാന്വേഷണം നടത്താം.ഏത്‌ വേണമെന്ന് നിങ്ങൾ തീരുമാനിക്കൂ."വിരിയ്ക്കിടയിലൂടെ തലപുറത്തേയ്ക്കിട്ട്‌ ഒരു സംഘിപ്പല്ലി ചിലച്ചു.
അകത്തേയ്ക്ക്‌ നടക്കുമ്പോൾ കുലദേവതചിത്രത്തിന്റെ പുറകിൽ നിന്ന് "ഞങ്ങളൊരു അഖിലേന്ത്യാപണിമുടക്ക്‌ പ്രഖ്യാപിച്ചാൽ നിങ്ങൾ കെട്ട്യോനും കെട്ട്യോളും പെരുവഴീൽ കുടുങ്ങും "എന്ന് ചിലച്ച സഖാപ്പിപ്പല്ലിയുടെ ജൽപനം മുഖവിലയ്ക്കെടുത്തില്ല.
കട്ടിലിനടിയിൽ അലക്ഷ്യമായിക്കിടന്നിരുന്ന ബാഗെടുത്ത്‌ അതിൽക്കിടന്നിരുന്ന സാധനങ്ങൾ പുറത്തേക്കിട്ട്‌ ബാഗിനെ ലൈഫ്‌ബോയ്‌ ഇട്ട്‌ കുളിപ്പിച്ച്‌ വെയിലത്തിട്ടുണക്കി മൂന്നാലുകർപ്പൂരക്കഷ്ണങ്ങൾ പാകി വസ്ത്രങ്ങൾ പായ്ക്ക്‌ ചെയ്തു.
നേരം വെളുത്ത്‌ എട്ടുമണിയായപ്പോൾ അഞ്ഞൂറിന്റെ കള്ളപ്പണം കൂടി ഭാരതീയ തീവണ്ടിശൃംഖല വഴി രാഷ്ട്രപുരോഗതിയ്ക്കായി വിട്ടുനൽകി കോഴിക്കോടിനു തിരിച്ചു.
ജീവിതത്തിൽ അന്നേ വരെ കഴിച്ചിട്ടില്ലാത്തത്ര അതീവരുചികരമായ ചിക്കൻ ബിരിയാണി തന്ന് സത്ക്കരിച്ച കോഴിക്കോട്‌ റെയിൽവേസ്റ്റേഷനിലെ ഹോട്ടൽമുതലാളിയുടെ അച്ഛനുമമ്മയ്ക്കും,ജനിയ്ക്കാനിരിയ്ക്കുന്ന സന്തതിപരമ്പരകൾക്കും  നന്മ മാത്രം സംഭവിക്കണമേയെന്ന് മനസ്സിൽ പ്രാർത്ഥിച്ച്‌ അനിയത്തി സിന്ധുവിന്റെ വീട്ടിലെത്തി.
സ്വച്ഛഭാരത്‌ സിദ്ധാന്തപ്രകാരം ചിക്കൻ ബിരിയാണിയെ സുരക്ഷിതമായി സൂക്ഷ്മജീവികൾക്ക്‌ വിഘടിപ്പിക്കാനായി വിട്ടുനൽകി ഹോട്ടലുകാരന്റെ പിതൃജനങ്ങൾക്ക്‌ വീണ്ടും ഭാവുകങ്ങൾ നൽകി ,ലഘുവായൊരു സ്നാനവും കഴിഞ്ഞ്‌ രുചികരമായൊരു ലെമൺ റ്റീ കുടിച്ചപ്പോൾ യാത്രാക്ഷീണം ഇരുവർക്കും പമ്പകടന്നു.
ആങ്ങളയേയും നാത്തൂനേയും കണ്ട അനിയത്തി സിന്ധുവിന്റെ സന്തോഷം കണ്ടപ്പോൾത്തന്നെ മനസ്സ് നിറഞ്ഞു.
കഥകളിലൂടെ വായിച്ചറിഞ്ഞ മിഠായിത്തെരുവിലൂടെ നടക്കാൻ ഇറങ്ങിയ ഞാൻ,അമ്മി,ഭാര്യ,അനിയത്തി നാലംഗസംഘത്തിന്റെ ലക്ഷ്യം രണ്ട്‌ ലേഡീസ്‌ ഹാൻഡ്ബാഗാണെങ്കിലും അത്രയും തിരക്കിലൂടെ നടക്കാൻ കിട്ടുന്ന അവസരം പാഴാക്കാൻ തോന്നിയില്ല.ആകെ  അസ്വാരസ്യമായി തോന്നിയത്‌ കടകളിൽ തൂക്കിയിട്ടിരുന്ന 'അഞ്ഞൂറും ആയിരവും നോട്ടുകൾ സ്വീകരിക്കുന്നതല്ല 'എന്ന ബോർഡുകളും ;അവർ പറയുന്ന മലയാളം നമ്മുടെ കോട്ടയം മലയാളവുമായി പൊരുത്തപ്പെടാത്തതുമായിരുന്നു.ഭാര്യയുടെ പാലക്കാടൻ മലയാളം പോലും തോറ്റുപോയി.
നോട്ട്‌ തിരസ്കാരമുള്ള കടകൾ കയറിയിറങ്ങി നടന്ന് നടന്ന് ക്ഷീണിച്ചപ്പോൾ അനിയത്തി പറഞ്ഞു.
"രാപകലില്ലാതെ രോഗികളെ നോക്കിയുണ്ടാക്കിയ കാശാ,ഒരു മോഡി കാരണം പൈസ നീട്ടിപ്പിടിച്ച്‌ തെണ്ടേണ്ട ഗതികേടാ."
"പൈസ ഉണ്ടേലും എന്നാ ഗതികേടാ.?കലികാലം മോഡിയായിട്ടവതരിച്ചേക്കുവാ!."അമ്മി.
കള്ളനോട്ട്‌,തീവ്രവാദം,കുഴൽപ്പണം,കള്ളപ്പണം എന്നിവ ഒരു വശത്തും;നടന്ന് നടന്ന് ദാഹിച്ചുവലഞ്ഞ്‌ ഒരടിനടക്കാനാവാത്ത അവസ്ഥ മറുവശത്തുമായി വന്ന് നിന്ന് പരിഹസിച്ചപ്പോൾ ഒരോ സോഡാനാരങ്ങാവെള്ളം കുടിച്ച്‌ രാജ്യസ്നേഹം വെളിവാക്കി.
വീണ്ടും നടന്ന് നടന്ന് പറ്റിയ ബാഗുകൾ കണ്ടെത്തി വിലപേശൽ നടത്തി "അഞ്ഞൂറിന്റെ നോട്ടെടുക്കുമോ ചേട്ടാ? " എന്ന ചോദ്യത്തിൽ മൂക്കും കുത്തിവീണ കച്ചവടക്കാരൻ "ഞങ്ങളും പണ്ട് സർജ്ജിക്കൽ അറ്റാക്ക്‌ നടത്തിയിട്ടുണ്ടെന്ന്" പറഞ്ഞ ഏ.പി.ആന്റണിച്ചേട്ടൻ ട്രോളന്മാരെ പേടിച്ച്‌ അപ്രത്യക്ഷനായതുപോലെ അപ്രത്യക്ഷനായി.
ഏഴുമാസം ഗർഭിണിയായ അനിയത്തിയേയും,അഞ്ചുമാസം ഗർഭിണിയായ ഭാര്യയേയും ,നടന്ന് നടന്ന് അവശയായ അമ്മിയേയും കൂട്ടി അതിലുമധികം അവശനായി ഞാനും അവളുടെ വീട്ടിലേയ്ക്ക്‌ നടന്നു.
അതേ പകൽ പനി പിടിച്ച അവശനായ അച്ഛൻ മരുന്ന് വാങ്ങാൻ ഫെഡറൽ ബാങ്കിന്റെ ക്യൂവിൽ നിന്നതും;അനിയൻ പെട്രോൾ പമ്പ്‌ വഴി ചില്ലറയ്ക്കായി അലഞ്ഞതും; അതേ രാത്രി അളിയൻ ധനു 'സ്വർണ്ണക്കടുവ' സിനിമ കാണിയ്ക്കാനായി അഞ്ഞൂറിന്റെ നോട്ട്‌ മാറ്റാൻ മാർഗ്ഗമില്ലാതെ രാത്രിയിൽ കൂട്ടുകാരന്റെ കൈയിൽ നിന്നും രണ്ടായിരത്തിന്റെ നോട്ടുമായി വന്ന് തീയേറ്ററിൽ കൊടുത്ത്‌ ടിക്കറ്റ്‌ എടുത്തതുമൊന്നും പിന്നീടൊരു പ്രശ്നമായി തോന്നിയില്ല.
★  ★  ★  ★  ★  ★  ★  ★  ★  ★
ഇത്‌ കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ ചെറുതായി പെട്ടുപോയ കാര്യം പറഞ്ഞതാണ്.ഈ വിഷയത്തിലെ എന്റെ അഭിപ്രായം താഴെപ്പറയുന്നതുകൊണ്ട്‌ ആർക്കും പിണക്കം തോന്നണ്ട ട്ടോ.
ഞങ്ങളെപ്പോലുള്ള അതി സാധാരണക്കാരായ ആൾക്കാർക്ക്‌ വന്ന ബുദ്ധിമുട്ടുകൾ തുലോം ചുരുക്കമല്ലെങ്കിലും രണ്ടായിരത്തിന്റെ നോട്ടുകൾക്ക്‌ പകരം പുതിയ അഞ്ഞൂറുരൂപാനോട്ടുകൾ വിപണിയിലെത്തിച്ചിരുന്നെങ്കിൽ ഈ പ്രയാസമുണ്ടാകുമായിരുന്നില്ല എന്ന് മാത്രമേ എനിയ്ക്ക്‌ തോന്നുന്നുള്ളൂ.
ഒരു ലക്ഷത്തി എഴുപത്തയ്യായിരം കോടികൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കോടാനുകോടികൾ കൊള്ളയടിച്ച; സ്വന്തം മക്കളേയും മരുമക്കളേയും അമേരിക്കയിലും,ബ്രിട്ടണിലും അയച്ച്‌ പഠിപ്പിച്ച്‌ ജോലി നേടി അവിടെ സെറ്റിൽ ആക്കിയിട്ട്‌ പാവങ്ങളെ സേവിയ്ക്കാനിറങ്ങുന്ന നേതാക്കളുള്ള ഈ കാലത്ത് ഒരു ഭരണാധികാരിയ്ക്കു അദ്ദേഹത്തിന്റെ അധികാരം തന്നെ നഷ്ടപ്പെടുത്തിയേക്കാവുന്ന പ്രവൃത്തി ആണ് മോഡി  നടപ്പിലാക്കിയത് . ഈ നടപടി മൂലം അടുത്ത ഇലക്ഷനിൽ മോഡിക്ക് ഭരണം നഷ്ടപ്പെടാനാണ് സാധ്യത. അത് സംഭവിച്ചാലും ഇല്ലെങ്കിലും ഇപ്പോൾ മോഡി ചെയ്തത് ശരി ആയ കാര്യം തന്നെ ആണ്.സാധാരണക്കാർക്ക് വേണ്ടി ഒരു ഭരണാധികാരിയ്ക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ഒരു മഹത് കാര്യം ആയി അതിനെ നാളെ ലോകം വിധി എഴുതും.ബി.ജെ.പി പ്രസ്ഥാനത്തിന്റെ അസ്തിവാരം തന്നെ തോണ്ടിക്കളയുന്ന നടപടിയാണെങ്കിലും ഇതിലൂടെ ഈ നാടിന്റെ ഉന്നമനം ഞാൻ സ്വപ്നം കാണുന്നു..................

40 comments:

  1. കണ്ടോ 7 മാസം ഗർഭിണിയായ അനിയത്തിയേയും5 മാസമായ ഭാര്യയേയും കൊണ്ട് മിഠായി തെരുവ് മുഴുവൻ നടന്നിട്ടും, കയ്യിൽ കാശുണ്ടായിട്ടും മാറാൻ കഴിയാത്ത അവസ്ഥയിലും കള്ളപ്പണം അവസാനിക്കും എന്നൊരു ശുഭ ചിന്ത വച്ച് പുലർത്തുന്ന സുധിയെ. എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്നത് തീർച്ചയാണ്. ബിജെപി വരുമോ ഇല്ലയോ എന്നതല്ല പ്രശ്നം. കള്ളപ്പണം കുറയും എന്നതാണ്. രണ്ടാമതും 4000 മാറി വാങ്ങുന്നത് തടയാൻ വിരലിൽ മഷി കുത്തുന്നത് തുടങ്ങിക്കഴിഞ്ഞു.

    നാട് നന്നാവും സുധീ. കഷ്ട്ടപ്പെടുന്നവന്റെ പണത്തിന് വിലയുണ്ടാകും.

    ReplyDelete
    Replies
    1. എല്ലാ സിസ്റ്റവും മാറട്ടെ.നന്ദി ബിബിൻ സർ!!!

      Delete
  2. വരാനുള്ളത് എന്ത് തന്നെ ആയാലും വഴീൽ തങ്ങില്ല. വണ്ടീം വിളിച്ച് വരും. ഇതിൽ കണക്ക് ശരിയല്ല. നിങ്ങക്ക് വേണ്ടി പത്തിരിക്ക് ഇറച്ചി വാങ്ങിയതിന്റെ കണക്ക് മുക്കി അല്ലേ? നന്നായി എഴുതി. ഇഷ്ടായി.

    ReplyDelete
    Replies
    1. മുക്കിയതല്ല ആദി.മുക്കപ്പെട്ടതാണു.അന്റെ കോയ്ക്കൊട്‌ അവിടെത്തന്നെ കാണൂലേ.ഞാൻ വന്ന് കയ്ച്ചോളാം.

      Delete
  3. പദ്ധതി നല്ലതു തന്നെ. നടത്തിപ്പിൽ പാളിപ്പോയി. ജനങ്ങൾ നോട്ട് തേടി ഇത്രയധികം അലയാത്ത വിധം ചെറുനോട്ടുകൾ സമയബന്ധിതമായി എത്തിക്കേണ്ടിയിരുന്നു. പദ്ധതിയെക്കുറിച്ച് അഭിമാനം കൊള്ളുന്നവർക്ക് സാധാരണക്കാർക്ക് ഉണ്ടായ പ്രയാസങ്ങളെ കണ്ടിെല്ലെന്ന് നടിക്കാം. സിനിമ കാണാൻ പോയവരെക്കുറിച്ചല്ല. ദുര്യോഗം സാവധാനം മാറുമെന്നു കരുതാം. പക്ഷേ സാവധാനമേ മാറുകയുള്ളൂ.

    പോസ്റ്റിന്റെ ആദ്യഭാഗം സുഖിച്ചു. ഇപ്പോൾ എല്ലാവരും രാഷ്ട്ര പുനർനിർമ്മാണത്തിനു തങ്ങളുടേതായ സംഭാവനകൾ നൽകി വരികയാണല്ലോ.

    ReplyDelete
    Replies
    1. എന്തായാലും ഞാനെന്റെ അനുഭവം പറഞ്ഞെന്നേയുള്ളൂ.നന്ദി രാജ്‌.

      Delete
  4. ടെൻഷൻ വന്നാൽ അപ്പോൾത്തന്നെ ഒരു പ്ലേറ്റ്‌ ചോറുണ്ണും

    എന്താണെന്നു അറിയില്ല, വയർ നിറഞ്ഞു കഴിഞ്ഞാൽ എന്റെയും ടെൻഷൻ ഒരുവിധമൊക്കെ മാറി കിട്ടും

    ReplyDelete
  5. സമകാലികപ്രശ്നങ്ങളെ സരസമായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  6. അഞ്ഞൂറാനും ആയിരാമനും ഇത്രയേറെ വിലയുണ്ടായിരുന്നെന്നും രണ്ടായിരാമന് ഒരു വിലയുമില്ലെന്നും മനസ്സിലാക്കിത്തന്ന ദിവസങ്ങളാണ് കടന്നു പോകുന്നത്. ബ്രിവറേജിന്റെ മുന്നിൽ ക്യൂ നിൽക്കാം. പക്ഷേ, നമ്മളു നിക്ഷേപിച്ച പണമെടുക്കാൻ സ്വന്തം ബാങ്കിൽ പോയി വെയിലും കൊണ്ട് ക്യൂ നിൽക്കണേലും ബല്യ പോക്കണം കേട് ബേറേ ണ്ടാ....!

    ReplyDelete
    Replies
    1. മുൻപൊക്കെ ചില്ലറക്കായി ലോട്ടറിക്കാരനെ സമീപിക്കാമായിരുന്നു. ഇന്നിപ്പോൾ ആ വർഗ്ഗത്തെ മേൻപൊടിക്കു പോലും കാണാൻ കിട്ടണില്ല.

      എഴുത്തിനെപ്പറ്റി എന്തു പറയാനാ.. എന്തെങ്കിലുമൊന്നു എഴുതാഞ്ഞിട്ടു ശ്വാസം മുട്ടി നിന്നതു പോലെ തോന്നി. (ചിരിക്കുന്നു.)
      ഇമോഷൻ ഇല്ല, അതാ എഴുതിയത്...

      Delete
    2. അക്കോസേട്ടനെ മുതിർന്ന ബ്ലോഗൻ ആയി പ്രഖ്യാപിച്ചാലോ???????.ചുമ്മാ ഒന്നെഴുതി നോക്കിയെന്നേയുള്ളൂ അക്കോസേട്ടാാാ

      Delete
  7. ഭൂരിഭാഗവും ഇതിനെ പിന്തുണക്കുന്നവരാണ്.....ഇത്തിരി കഷ്ടപ്പെട്ടാലും രാജ്യത്തിന്റെ നന്മക്കു വേണ്ടിയല്ലേ.. എന്ന് കരുതി. ഇതും പതിവുപോലെ നല്ല രസകരമായി എഴുതി... എന്നാലും ഈ രണ്ടു ഗർഭിണി പെണ്ണുങ്ങളേം കൊണ്ട് മിട്ടായി തെരുവു മുഴുവൻ കറക്കമാരുന്നോ ?

    ReplyDelete
    Replies
    1. ദിവ്യയുടെ വീട്ടിൽ പോകേണ്ട ഒരു ചടങ്ങുണ്ടായിരുന്നു ഗീതേച്ചീ!

      പിന്നെ സിന്ധു ഒരു ഹോസ്പിറ്റലിൽ നേഴ്സ്‌ ആണല്ലോ.അവർക്കിതൊക്കെ പഥ്യമാ.ബ്ലോഗനാ പെട്ട്‌ പോയത്‌.

      Delete
  8. ഒറ്റ കാര്യത്തിൽ മോഡിയ്ക്ക് അഭിമാനിക്കാം ഒറ്റ രാത്രി കൊണ്ട് പാവങ്ങളെയും ഇടത്തരക്കാരെയും കുറെ ദിവസത്തെക്കെങ്കിലും പിച്ചക്കാരാക്കിയതിന് ... ഈ എഴുത്തിൽ ഉള്ളുനീറുന്ന ഒരു ചിരി ഉണ്ട് സുധി ...നന്നായി ഈ സമയത്ത് ഇതു പറയാൻ ആർജ്ജവം കാട്ടിയതിന് . പെങ്ങളും നല്ലപാതിയും സുഖമായിരിക്കട്ടെ എന്നു ആശംസിക്കുന്നു ....

    ReplyDelete
    Replies
    1. ഈ പദ്ധതിയെ ഞാൻ അനുകൂലിക്കുന്നെങ്കിലും നടപ്പാക്കേണ്ടവർ കാണിക്കുന്ന അലംഭാവം വലിയ പ്രശ്നമാ.രണ്ടാളേയും ആശംസ അറിയിക്കട്ടെ പുനലൂരാൻ ചേട്ടാ.

      പിന്നേയ്‌ ………………സാക്ഷാൽ വിശാലമനസ്കൻ ചേട്ടന്റെ ബ്ലോഗിൽ വന്നത്‌ കണ്ടല്ലോ.

      അസൂയ!!!അസൂയ.

      Delete
  9. 'ജയ് ഹിന്ദ് ' എന്ന് പറഞ്ഞു നിർത്തേണ്ട പോസ്റ്റ് ആയിരുന്നു... ഈ നല്ല എഴുത്തിനു എന്റെ ആശംസകൾ ... :)

    ReplyDelete
  10. ഇഷ്ട്ടം.ഞാന്‍ വഴക്കുപക്ഷിയുടെ നിത്യ സന്ദര്ശകനാണ്. ഇവിടെ ആദ്യമാണ് എഴുതുന്നതെന്ന് തോന്നുന്നു. വേറിട്ട ഒരു ശൈലി.
    Saji thattathumala.

    ReplyDelete
    Replies
    1. നന്ദി സജിച്ചേട്ടാ.വളരെ നന്ദി!!!

      Delete
  11. വഴക്കുപക്ഷിയിലേയ്ക്ക് വന്നതിനും സഹകരണത്തിനും നന്ദിയും സ്നേഹവും അറിയിക്കട്ടെ.

    ReplyDelete
    Replies
    1. ഇനിയും വരാം വഴക്കുപക്ഷി!!!

      Delete
  12. Koazhikode nalla manushyarude nadaan, avide mattoru nalla manushyan kaalukuthiyathil santhosham, biriyaani thinnu ennarinjathil kooduthal santhosham

    ReplyDelete
    Replies
    1. ശ്രീമതി ഷാജിത എന്നെക്കളിയാക്കിയതാണോയെന്ന് മനസ്സിലാകുന്നില്ലല്ലൊ.ചുമ്മാ ഒന്നെഴുതിയതാണു.
      കണ്ണുനീർത്തുള്ളിയിലേയ്ക്ക്‌ കുറേ വായനക്കാരെ പറഞ്ഞുവിട്ടിട്ടുണ്ടായിരുന്ന്.പ്രതിഫലമായി നല്ലൊരു പോസ്റ്റിട്ടാാൽ മതി കട്ടോ!!!!

      Delete
  13. aanukaalika anubhavakkurippu ishttamaayi-a ashamskal

    ReplyDelete
  14. സംഗതി ഗംഭീരമായിരിക്കുന്നു. ആശംസകള്‍ പ്രിയ മുന്തോടിന്റെ കഥാകാരാ....

    ReplyDelete
  15. നന്നായി അവതരിപ്പിച്ചു സുധി...

    ReplyDelete
  16. ഈ നടപടി രാഷ്ട്രീയമായി മോഡിക്ക് ദോഷമാകാനാണ് ചാന്‍സ് .പോരെങ്കില്‍ അംഗീകരിക്കാത്ത ജഡ്ജി മാരുടെ പാനല്‍ തിരിച്ചയച്ച കോടതിയേയും സൂക്ഷിക്കണം

    ReplyDelete
    Replies
    1. കോടതി ഇടപെടാനൊന്നും പോകുന്നില്ല.നന്ദി വെട്ടത്താൻ സർ!!!

      Delete
  17. സമകാലിക പ്രശ്നങ്ങളിലൂന്നി
    അൽപം ഉള്ള് നീറിയാണെങ്കിലും
    ചിരിയുടെ മേമ്പൊടി വാരി വിതറിയുള്ള
    ഒരു നല്ല ബോധ വൽക്കരണം നൽകുന്ന
    ഒരു ആലേഖനമാണിത് കേട്ടോ സുധി ഭായ്

    ReplyDelete
    Replies
    1. അപ്രതീക്ഷിതമായ അനുഭവങ്ങളായിപ്പോയി മുരളിച്ചേട്ടാ.
      അഭിപ്രായത്തിനു നന്ദി!!!!

      Delete
  18. പോസ്റ്റ്‌ വളരെ ഇഷ്ട്ടമായി ആശംസകള്‍

    ReplyDelete
  19. വഴക്കുപക്ഷി എന്ന പേരിൽ ഒരു ബ്ലോഗ് മാഗസിൻ ഉണ്ടായിരുന്നില്ലേ അത് തന്നെയാണോ ഇത് എന്ന് വർണ്ണ്യത്തിൽ ആശങ്ക.. സമയം തെറ്റി വന്നത് കൊണ്ടോ മറ്റോ എന്താ പറയേണ്ടത് എന്ന് ശങ്കിച്ച് നില്കുന്നു. നോട്ട് നിരോധനം, ഭരണം എന്നാൽ ഇങ്ങനെ ഡ്രമാറ്റിക്ക് ആയി എന്തെങ്കിലും ചെയ്യുന്നതാണ് എന്ന് മോഡി ധരിച്ചതിന്റെ ഫലമായ ബ്ളണ്ടർ ആയാണ് എനിക്ക് തോന്നിയത്.

    ReplyDelete

Search This Blog